എഫ്‌സിആർഎ ബിൽ: പ്രതിപക്ഷം എന്തുവിലകൊടുത്തും തടയും; കേന്ദ്രത്തിന്റേത് ഗൂഢലക്ഷ്യമെന്ന് കെ.സി. വേണുഗോപാൽ
കോഴിക്കോട്: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (FCRA) ബിൽ പാർലമെന്റിൽ പാസാകാതിരിക്കാൻ പ്രതിപക്ഷം ശക്തമായി പൊരുതുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന നിർണ്ണായക ഘട്ടത്തിൽ കേന്ദ്ര സർക്കാർ ഇത്തരമൊരു ബിൽ കൊണ്ടുവന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ എംപിമാർ സഭയിലില്ലാത്ത സമയം നോക്കിയാണ് ബിൽ അവതരിപ്പിച്ചതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. കേരളം, ബംഗാൾ, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ എംപിമാർ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലായതിനാൽ പാർലമെന്റ് സമ്മേളനം പോലും ഒഴിവാക്കേണ്ട സമയത്താണ് കേന്ദ്രം ഈ നീക്കം നടത്തിയത്. സമ്മേളനത്തിന്റെ അവസാന ദിവസങ്ങളിൽ ബിൽ തിരക്കിട്ട് അവതരിപ്പിച്ചതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ബംഗാളിന് സമാനമായി വടകരയെയും അക്രമ രാഷ്ട്രീയത്തിലൂടെ തകർക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് വേണുഗോപാൽ പറഞ്ഞു. പാർട്ടിക്കുള്ളിൽ ചോദ്യങ്ങൾ ചോദിച്ചതിന് ടി.പി. ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊലപ്പെടുത്തിയ നാടാണിത്. ഭരണകക്ഷി തന്നെ ബോംബ് നിർമ്മാണത്തിന് നേതൃത്വം നൽകി പ്രദേശം അശാന്തമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം
മതങ്ങളെയും ശബരിമലയെയും ബിജെപി കേവലം വോട്ട് തട്ടാനുള്ള ആയുധങ്ങളാക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. "ഹിന്ദുക്കളും ക്രൈസ്തവരുമെല്ലാം തെരഞ്ഞെടുപ്പ് കാലത്ത് മാത്രമുള്ള ഉപകരണങ്ങളാണ് ബിജെപിക്ക്. ക്രിസ്മസ് കാലത്ത് കേക്കുമായി എത്തുന്നവർ ഇപ്പോൾ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള നിയമവുമായാണ് വരുന്നത്."
ഉത്തരേന്ത്യയിൽ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ നടക്കുന്ന അക്രമങ്ങളുടെ തുടർച്ചയാണിതെന്നും, കേന്ദ്രത്തിന്റെ ഈ വിവേചനപരമായ നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
AICC General Secretary K.C. Venugopal MP stated that the opposition will strongly resist the FCRA Amendment Bill in Parliament. He accused the Central Government of introducing the bill with a hidden agenda during assembly elections in states like Kerala and Bengal, strategically choosing a time when opposition MPs were busy with campaigning. He also criticized the BJP's communal politics and hit out at the CPI(M) for allegedly promoting political violence in the Vadakara region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."