താമസക്കാരുടെ ഉറക്കം കെടുത്തി ജുമൈറയിലെ രാത്രികാല നിർമ്മാണ പ്രവർത്തനങ്ങൾ; നടപടി വേണമെന്ന ആവശ്യം ശക്തം
ദുബൈ: ജുമൈറ ലേക്സ് ടവേഴ്സിലെ (JLT) നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നുള്ള അസഹനീയമായ ശബ്ദം തങ്ങളുടെ ഉറക്കവും സമാധാനവും നശിപ്പിക്കുന്നതായി പരാതിപ്പെട്ട് പ്രദേശവാസികൾ. ദുബൈ മുനിസിപ്പാലിറ്റിയുടെ കർശനമായ നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് രാത്രികാലങ്ങളിൽ പൈൽ ഡ്രൈവിംഗും ജാക്ക്ഹാമറിംഗും തുടരുന്നതെന്ന് താമസക്കാർ ആരോപിക്കുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജെഎൽടിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ വർദ്ധിച്ചിട്ടുണ്ട്. എന്നാൽ രാത്രി 8 മണിക്ക് ശേഷവും പുലർച്ചെയും തുടരുന്ന വലിയ ശബ്ദം കുട്ടികളുടെ പഠനത്തെയും പ്രായമായവരുടെ ആരോഗ്യത്തെയും ബാധിക്കുന്നതായി അഞ്ച് വർഷത്തിലേറെയായി ഇവിടെ താമസിക്കുന്ന ചെറിയാൻ മാത്യു ഉൾപ്പെടെയുള്ളവർ പറയുന്നു. പലതവണ അധികാരികളെ പരാതി അറിയിച്ചിട്ടും കൃത്യമായ പരിഹാരം ലഭിക്കുന്നില്ലെന്നും, ശബ്ദം സഹിക്കാനാവാതെ താമസം മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്നും ചില കുടുംബങ്ങൾ വ്യക്തമാക്കി.
നിയമം പറയുന്നത് എന്ത്?
2025 ഫെബ്രുവരിയിൽ നിലവിൽ വന്ന പുതിയ സർക്കുലർ പ്രകാരം ദുബൈയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൃത്യമായ സമയക്രമവും ശബ്ദപരിധിയും നിശ്ചയിച്ചിട്ടുണ്ട്. സാധാരണഗതിയിൽ രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെ മാത്രമാണ് ശബ്ദമുണ്ടാക്കുന്ന ജോലികൾ ചെയ്യാൻ അനുമതിയുള്ളത്. ഇതിനു പുറമെ രാത്രികാലങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ ദുബൈ മുനിസിപ്പാലിറ്റിയുടെ പ്രത്യേക പെർമിറ്റ് നിർബന്ധമായും വാങ്ങിയിരിക്കണം. ഇത്തരത്തിൽ പ്രത്യേക അനുമതി ലഭിച്ചാൽ പോലും ജനവാസ മേഖലകളിൽ ശബ്ദത്തിന്റെ അളവ് 45 മുതൽ 60 ഡിബിഎ (dBA) എന്ന പരിധിക്കുള്ളിൽ തന്നെ നിലനിർത്തണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
നിയമം ലംഘിക്കുന്ന കരാറുകാർക്ക് ആദ്യഘട്ടത്തിൽ മുന്നറിയിപ്പും പിന്നീട് കനത്ത പിഴയും ചുമത്തും. ലംഘനം തുടർന്നാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പരാതിപ്പെടാൻ സംവിധാനങ്ങൾ
നിർമ്മാണ ശബ്ദം മൂലം ബുദ്ധിമുട്ടുന്നവർക്ക് താഴെ പറയുന്ന മാർഗ്ഗങ്ങളിലൂടെ പരാതി നൽകാം:
- ഇമെയിൽ: [email protected]
- മുനിസിപ്പാലിറ്റി ഹോട്ട്‌ലൈൻ: 800900
- ദുബൈ പൊലിസ് (നോൺ-എമർജൻസി): 901
സമൂഹത്തിന്റെ ക്ഷേമവും നഗര വികസനവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാൻ ഡെവലപ്പർമാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജെഎൽടി മാസ്റ്റർ ഡെവലപ്പറായ ഡിഎംസിസി (DMCC) അറിയിച്ചു.
residents in jumeirah raise concerns over night construction noise disturbing sleep, with growing demands for authorities to take strict action against violations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."