ഷാർജയിൽ വാദിയിൽ നീന്താനിറങ്ങിയ 12 വയസ്സുകാരൻ മുങ്ങിമരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി പൊലിസ്
ഷാർജ: കൽബയിലെ വാദി അൽ ഹെലോയിൽ നീന്താനിറങ്ങിയ 12 വയസ്സുകാരൻ മുങ്ങിമരിച്ചു. സംഭവത്തെത്തുടർന്ന് വാദികളിലും മഴവെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലും ഇറങ്ങുന്നതിനെതിരെ ഷാർജ പൊലിസ് മാതാപിതാക്കൾക്ക് കർശന മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് കുട്ടി വെള്ളത്തിൽ വീണതായുള്ള വിവരം പൊലിസ് ഓപ്പറേഷൻസ് റൂമിൽ ലഭിക്കുന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി കുട്ടിയെ കരയ്ക്കെത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾ നൽകി വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
കാഴ്ചയിൽ ശാന്തമെന്നു തോന്നുമെങ്കിലും വാദികളും മഴവെള്ളം നിറഞ്ഞ കുഴികളും അതീവ അപകടകാരികളാണെന്ന് പൊലിസ് മുന്നറിയിപ്പ് നൽകുന്നു. വാദികളിലെ അടിത്തട്ട് ഒരുപോലെയല്ലാത്തതിനാൽ ആഴം കൃത്യമായി പ്രവചിക്കാൻ കഴിയില്ലെന്നതും, ചെളിയും വഴുക്കലുള്ള പാറകളും പെട്ടെന്ന് വീഴാൻ കാരണമാകുമെന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, ഉപരിതലത്തിൽ പ്രകടമല്ലാത്ത ശക്തമായ അടിയൊഴുക്കുകൾ ഇത്തരം ജലാശയങ്ങളിൽ ഉണ്ടായേക്കാമെന്നത് മുങ്ങിമരണങ്ങൾക്ക് ഇടയാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
മാതാപിതാക്കൾ ശ്രദ്ധിക്കാൻ
കുട്ടിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയ ഷാർജ പൊലിസ്, കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു. കുട്ടികൾ എവിടെ പോകുന്നുവെന്ന് കൃത്യമായി നിരീക്ഷിക്കണമെന്നും സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ നീന്താൻ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ട്.
സുരക്ഷ എന്നത് ഒരു പൊതു ഉത്തരവാദിത്തമാണെന്ന് ഓർമ്മിപ്പിച്ച പൊലിസ്, കുട്ടികളെ അപകടത്തിലാക്കുന്ന സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര ആവശ്യങ്ങൾക്കായി 999 എന്ന നമ്പറിലോ, മറ്റ് പരാതികൾക്കായി 901 എന്ന നമ്പറിലോ ബന്ധപ്പെടാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
a 12 year old boy drowned while swimming in a wadi in sharjah, leading police to issue a strong safety advisory. authorities warn residents to stay cautious near wadis and follow safety rules to avoid accidents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."