യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച അക്രമികൾക്ക് നേരെ വെടിയുതിർത്ത് മലയാളി, ഒരാൾ കൊല്ലപ്പെട്ടു
താനെ: മുംബൈയിലെ മുബ്രയിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച സംഘത്തിന് നേരെ മലയാളി വെടിയുതിർത്തു. വെടിയേറ്റ മൂന്നംഗ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അക്ബർ അബ്ദുൾ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മലയാളിയായ ജയൻ ശിവാനന്ദൻ നായരെ (52) പൊലിസ് അറസ്റ്റ് ചെയ്തു.
സ്കൂളിന് മുന്നിൽ നാടകീയ സംഭവങ്ങൾ
ഇന്നലെ രാവിലെ 11.30 ഓടെ താനെയിലെ കൈലാഷ് നഗറിലുള്ള സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിലായിരുന്നു നാടിനെ നടുക്കിയ വെടിവെപ്പ്.അബ്ദുൾ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൾ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ അനു ഷെയ്ഖ് ഹില എന്ന യുവതിയെ നിരന്തരമായി പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നു.ഇന്നലെയും ഇവർ യുവതിയെ ശല്യം ചെയ്യാനും ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചതോടെ സ്ഥലത്തെത്തിയ ജയൻ ഇത് ചോദ്യം ചെയ്തു.വാക്കേറ്റത്തിനൊടുവിൽ ജയൻ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് അക്രമികൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
മുൻ സൈനികന്റെ പ്രത്യാക്രമണം
മുൻ കരസേനാ ഉദ്യോഗസ്ഥനായ ജയൻ ശിവാനന്ദൻ നായർ നാടൻ തോക്കുപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പ്രാഥമിക വിവരം. താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ നിരന്തരം വേട്ടയാടിയതിനാലാണ് വെടിവെച്ചതെന്ന് ഇയാൾ പൊലിസിനോട് പറഞ്ഞു. ആക്രമണത്തിന് ശേഷം യുവതിയുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലിസ് പിടിയിലായത്.
വെടിയേറ്റ അക്ബർ അബ്ദുൾ ഷെയ്ഖ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് പേരായ അബ്ദുൾ ഹസൻ ഷെയ്ഖും സമീർ അഹമ്മദും കൽസേക്കർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്
അക്രമികൾക്കെതിരെ യുവതി മുൻപ് പരാതിപ്പെട്ടിരുന്നോ എന്നും ജയൻ തോക്ക് കൈവശം വെച്ച സാഹചര്യം എന്താണെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. മുബ്ര പൊലിസ് ജയനെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."