കൊൽക്കത്തക്കെതിരെ തകർപ്പൻ ബാറ്റിംഗ്, പിന്നാലെ എട്ടിന്റെ പണി; അഭിഷേക് ശർമയ്ക്ക് വൻ പിഴ, നടപടി അച്ചടക്കലംഘനത്തിന്
കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഉജ്ജ്വല വിജയം നേടിയ സൺറൈസേഴ്സ് ഹൈദരാബാദിന് തിരിച്ചടിയായി ഓപ്പണർ അഭിഷേക് ശർമയ്ക്കെതിരായ അച്ചടക്ക നടപടി. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താരത്തിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തി. കൂടാതെ താരത്തിന്റെ അക്കൗണ്ടിൽ ഒരു ഡിമെറിറ്റ് പോയിന്റും രേഖപ്പെടുത്തിയിട്ടുണ്ട്.
പുറത്തായതിന് പിന്നാലെ പ്രകോപനം
മത്സരത്തിനിടെ പുറത്തായതിന് പിന്നാലെ അശ്ലീല പദപ്രയോഗം നടത്തിയതിനാണ് അഭിഷേകിനെതിരെ നടപടിയെടുത്തത്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.3 പ്രകാരമുള്ള ലെവൽ-1 കുറ്റമാണ് താരം ചെയ്തതെന്ന് മാച്ച് റഫറി കണ്ടെത്തി.ബ്ലെസിംഗ് മുസറബാനിയുടെ പന്തിൽ വരുൺ ചക്രവർത്തിക്ക് ക്യാച്ച് നൽകിയാണ് അഭിഷേക് പുറത്തായത്.ക്യാച്ച് പൂർത്തിയാക്കുന്നതിന് മുൻപ് പന്ത് നിലത്ത് തട്ടിയോ എന്ന സംശയം നിലനിന്നിരുന്നു. തേർഡ് അമ്പയർ ഔട്ട് വിധിച്ചതോടെ താരം അതൃപ്തി പ്രകടിപ്പിക്കുകയും മോശം ഭാഷ ഉപയോഗിക്കുകയുമായിരുന്നു.
താൻ തെറ്റ് ചെയ്തതായി അഭിഷേക് സമ്മതിച്ചെന്നും മാച്ച് റഫറിയുടെ ശിക്ഷ അംഗീകരിച്ചതായും ഐപിഎൽ ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.
വെടിക്കെട്ട് ബാറ്റിംഗുമായി അഭിഷേക്
അച്ചടക്ക നടപടി നേരിട്ടെങ്കിലും മത്സരത്തിൽ സൺറൈസേഴ്സിനായി മിന്നും പ്രകടനമാണ് അഭിഷേക് കാഴ്ചവെച്ചത്.21 പന്തിൽ 48 റൺസാണ് താരം നേടിയത്.4 ബൗണ്ടറികളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.
ട്രാവിസ് ഹെഡിനൊപ്പം ചേർന്ന് ഒന്നാം വിക്കറ്റിൽ വെറും 5.4 ഓവറിൽ 82 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. ഇതാണ് ഹൈദരാബാദിന് 226 എന്ന കൂറ്റൻ സ്കോർ സമ്മാനിച്ചത്.
ആദ്യ മത്സരത്തിലെ നിരാശയ്ക്ക് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേകിന്റെ ഈ പെരുമാറ്റം ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഏപ്രിൽ 5-ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത പോരാട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."