അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്
അബുദബി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ യുഎഇയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്കേറ്റു. ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ തകർന്ന മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ അബുദബിയിലെ അജ്ബാൻ മേഖലയിൽ പതിച്ചാണ് അപകടമുണ്ടായത്. ഇതോടെ മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലെ പ്രധാന പ്രകൃതിവാതക നിലയമായ ഹബ്ഷാൻ പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.
പരുക്കേറ്റ 12 പേരിൽ അഞ്ച് ഇന്ത്യക്കാരും ഏഴ് നേപ്പാൾ സ്വദേശികളും ഉൾപ്പെടുന്നു. ഇതിൽ ഒരു നേപ്പാൾ സ്വദേശിയുടെ പരുക്ക് ഗുരുതരമാണെന്ന് അബുദബി മീഡിയ ഓഫീസ് അറിയിച്ചു.
ഹബ്ഷാൻ ഗ്യാസ് പ്ലാന്റ് പരിസരത്ത് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് മുൻകരുതൽ നടപടിയായാണ് പ്രവർത്തനം നിർത്തിവച്ചത്. ഇത് ആഗോള ഊർജ്ജ വിപണിയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
സുരക്ഷ കണക്കിലെടുത്ത് ദുബൈയിലെ പള്ളികളിൽ കൂട്ടപ്രാർത്ഥനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ദുബൈ അമേരിക്കൻ യൂണിവേഴ്സിറ്റി (AUD) ഈ സെമസ്റ്റർ അവസാനം വരെ പഠനം ഓൺലൈൻ വഴിയാക്കി.
ഇറാനും ഇസ്റാഈൽ-യുഎസ് സഖ്യവും തമ്മിലുള്ള യുദ്ധം 35-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ സൈനിക താവളങ്ങൾക്ക് പുറമെ വ്യവസായിക-സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിടുന്നു എന്നതാണ് നിലവിലെ സാഹചര്യം.
സുരക്ഷാ ജാഗ്രത
യുഎഇ പ്രതിരോധ സേന മിസൈൽ ഭീഷണികളെ വിജയകരമായി പ്രതിരോധിച്ചെങ്കിലും, തകർക്കപ്പെട്ട അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ വീഴുന്നത് വെല്ലുവിളിയാകുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Twelve people, including five Indian nationals, sustained injuries after missile debris fell in Abu Dhabi. Authorities are providing medical care to the victims while monitoring the security situation following the interception of the aerial threat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."