ഹോർമുസ് കടലിടുക്ക് തുറക്കണം: ഇറാനെതിരെ 48 മണിക്കൂർ സമയപരിധി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ ഇറാന് നൽകിയ സമയം അവസാനിക്കുന്നുവെന്നും 48 മണിക്കൂറിനുള്ളിൽ അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ രാജ്യം കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. ട്രംപിന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിലൂടെയാണ് ഇറാനെതിരെ രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകിയത്.
ഒരു കരാറിലെത്താനോ ഹോർമുസ് കടലിടുക്ക് തുറക്കാനോ പത്ത് ദിവസത്തെ സമയം നൽകിയത് നിങ്ങൾ ഓർക്കുന്നുണ്ടാകും. എന്നാൽ ഇപ്പോൾ സമയം അതിക്രമിച്ചിരിക്കുന്നു. ഇനി വെറും 48 മണിക്കൂർ കൂടി മാത്രം. അതിനുള്ളിൽ തീരുമാനമായില്ലെങ്കിൽ 'എല്ലാ നരകവും' അവരുടെ മേൽ പതിക്കും എന്നാണ് ട്രംപ് കുറിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം യുഎസിന്റെ അത്യാധുനിക യുദ്ധവിമാനം തങ്ങൾ വെടിവെച്ചിട്ടതായി ഇറാന്റെ ഖതം അൽ-അൻബിയ സംയുക്ത സൈനിക കമാൻഡ് അവകാശപ്പെട്ടിരുന്നു. പുതിയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഈ നീക്കം നടത്തിയതെന്നും അവർ വ്യക്തമാക്കി.
യുഎസ് യുദ്ധവിമാനങ്ങൾക്കെതിരെ പുതിയ പ്രതിരോധ കവചം വിന്യസിച്ചതായി ഇറാൻ സൈനിക വക്താവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു മാസമായി യുഎസും ഇസ്റാഈലും പുലർത്തിയിരുന്ന വ്യോമ ആധിപത്യം തകർത്തുവെന്നും തങ്ങളുടെ വ്യോമാതിർത്തിയിൽ ഇറാൻ പൂർണ്ണ നിയന്ത്രണം തിരിച്ചുപിടിക്കുമെന്നും സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
മേഖലയിൽ യുഎസിനും ഇസ്റാഈലിനും ആകാശത്ത് പൂർണ്ണ ആധിപത്യമുണ്ടെന്ന് ട്രംപും പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്തും അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ നീക്കം. 48 മണിക്കൂർ സമയപരിധി അവസാനിക്കാനിരിക്കെ, ഗൾഫ് മേഖലയിൽ വലിയ തോതിലുള്ള സൈനിക സംഘർഷത്തിനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ലോകത്തെ പ്രധാന ഇന്ധന വിതരണ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ തടസ്സപ്പെടുത്തുന്നത് ആഗോള സാമ്പത്തിക രംഗത്തെയും സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
President Donald Trump has issued a high-stakes 48-hour ultimatum to Iran, warning that "all hell will rain down" if the Strait of Hormuz is not reopened and a deal is not reached.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."