ബംഗാളിലെ വോട്ടര്‍പട്ടികയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങള്‍; പുറത്തായവരിൽ കാര്‍ഗില്‍ ഹീറോയും
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ വിവാദമായ പ്രത്യേക വോട്ടര്‍പട്ടികാ പരിഷ്‌കരണനടപടികള്‍ക്ക് (എസ്.ഐ.ആര്‍) ശേഷം പട്ടികയില്‍നിന്ന് പുറത്തായ 23 ലക്ഷം പേരില്‍ ഇന്ത്യയുടെ കാര്‍ഗില്‍ ഹീറോ മുഹമ്മദ് ദുവല്‍ അലിയും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ അപ്പീലുകള്‍ തീര്‍പ്പാക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ്, മുഹമ്മദ് ദുവല്‍ അലിയുള്‍പ്പെടെയുള്ളവരുടെ ഭാവി അനിശ്ചിതത്വത്തിലായത്. അപ്പീലുകള്‍ തീര്‍പ്പാക്കേണ്ട അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ ഇതുവരെ പ്രവര്‍ത്തനം ആരംഭിക്കാത്തത് ഇവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ആര്‍മിയുടെ ഔദ്യോഗിക രേഖകള്‍ ഹാജരാക്കിയിട്ടും അധികൃതര്‍ കനിഞ്ഞില്ലെന്ന്, പാകിസ്ഥാനെതിരായ കാര്‍ഗില്‍ യുദ്ധത്തില്‍ പരുക്കേറ്റ മുഹമ്മദ് ദുവല്‍ പ്രതികരിച്ചു. ഇദ്ദേഹത്തിന്റെ പേര് 'തീര്‍പ്പാക്കാത്തവയുടെ' പട്ടികയിലാണുള്ളത്. ജുഡീഷ്യല്‍ ഓഫിസറായ മകനും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടെ അലിയുടെ കുടുംബത്തിലെ നാലംഗങ്ങളുടെ പേരുകളും വോട്ടര്‍പട്ടികയിലില്ല.
പരിശോധനയിലുള്ള കേസുകളില്‍ ഏകദേശം 45ശതമാനം വരെ അപ്പീലുകള്‍ നിരസിക്കപ്പെടുന്നുണ്ടെന്നാണ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ അറിയിച്ചത്. 60 ലക്ഷം അപ്പീലുകളില്‍ ഏകദേശം 23.4 ലക്ഷം വോട്ടര്‍മാര്‍ക്കാണ് ഇതിനകം വോട്ടവകാശം നഷ്ടപ്പെട്ടത്. പേര് നീക്കംചെയ്യപ്പെട്ടവര്‍ക്ക് മുന്‍ ചീഫ് ജസ്റ്റിസുമാരും ഹൈക്കോടതി ജഡ്ജിമാരും അധ്യക്ഷരായുള്ള അപ്പലേറ്റ് ട്രൈബ്യൂണലുകളില്‍ അപ്പീല്‍ നല്‍കാം. എന്നാല്‍ ഇവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയോ പ്രവര്‍ത്തനം ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. അപ്പീല്‍ നല്‍കാനായി സര്‍ക്കാര്‍ ഓഫിസുകളില്‍ എത്തുന്ന വോട്ടര്‍മാരെ അവധിയാണെന്നോ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയാണെന്നോ പറഞ്ഞ് ഉദ്യോഗസ്ഥര്‍ മടക്കി അയക്കുന്നതായും പരാതിയുണ്ട്.
മുര്‍ഷിദാബാദിൽ ഒരു ബൂത്തിലെ 432 പേര്‍ പുറത്ത്
കൊൽക്കത്ത: ബംഗാളിലെ മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ മുര്‍ഷിദാബാദ് ജില്ലയില്‍ ഒരൊറ്റ ബൂത്തില്‍ നിന്ന് നീക്കംചെയ്യപ്പെട്ടത് 432 വോട്ടര്‍മാരെ. സുതി ബ്ലോക്കിലെ ദേബിപൂര്‍ ഗ്രാമത്തിലുള്ള ബൂത്തിലാണ് യാതൊരു വിശദീകരണവുമില്ലാതെ പേരുകള്‍ വെട്ടിമാറ്റിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ ബൂത്തിലെ 977 വോട്ടര്‍മാരില്‍ 539 പേരുടെ വിവരങ്ങളാണ് എസ്.ഐ.ആര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ 107 പേരുകള്‍ മാത്രം നിലനിര്‍ത്തി 432 പേരുകള്‍ അന്തിമ പട്ടികയില്‍ നിന്ന് വെട്ടിമാറ്റി. 2011 മുതല്‍ ബി.എസ്.എഫില്‍ സേവനമനുഷ്ഠിക്കുന്ന സഹോദരന്‍ അബ്ദുല്‍ ബാരിയുടെതുള്‍പ്പെടെ തന്റെ കുടുംബത്തിലെ മൂന്ന് പേരുടെ പേരുകളാണ് വെട്ടിമാറ്റിയതെന്ന് പ്രദേശത്തെ ഒരു വോട്ടര്‍ പറഞ്ഞു.
ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെയുള്ള അധികാരികളെ സമീപിച്ച് 1947ന് മുമ്പുള്ള ഭൂമി രേഖകള്‍ വരെ സമര്‍പ്പിച്ചെങ്കിലം നിരസിക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."