മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം
ചെന്നൈ: ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) തുടർച്ചയായ തോൽവികളിൽ ഉഴലവെ, ആരാധകരെ ഞെട്ടിച്ചുകൊണ്ട് വെളിപ്പെടുത്തലുകളുമായി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. കഴിഞ്ഞ സീസണിലെ നിരാശാജനകമായ അനുഭവങ്ങളാണ് തന്നെ വിരമിക്കലിലേക്ക് നയിച്ചതെന്ന് അശ്വിൻ തുറന്നു പറഞ്ഞു. ശാരീരികമായി തനിക്ക് ഇനിയും ഒരു സീസൺ കൂടി കളിക്കാൻ കഴിയുമായിരുന്നുവെങ്കിലും മാനസികമായി തളർന്നുപോയതാണ് കരിയർ അവസാനിപ്പിക്കാൻ കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സിഎസ്‌കെയിലെ അവസാന നാളുകളെക്കുറിച്ചും ടീമിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും അശ്വിൻ മനസ്സ് തുറന്നത്.
"വേദനാജനകമായ ആ ഓർമ്മകളിലേക്ക് പോകാൻ എനിക്ക് താല്പര്യമില്ല"
കഴിഞ്ഞ വർഷം ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം ചെലവഴിച്ച സീസൺ വ്യക്തിപരമായി വലിയ ആഘാതമാണ് നൽകിയതെന്ന് അശ്വിൻ പറയുന്നു.
"സത്യം പറഞ്ഞാൽ, എനിക്ക് ഇനിയും കളിക്കാമായിരുന്നു. പക്ഷേ വൈകാരികമായി അതിനുള്ള ഊർജ്ജം എനിക്കുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം അവിടെ സംഭവിച്ച കാര്യങ്ങൾ എന്നെ മാനസികമായി അസ്വസ്ഥനാക്കുന്നു. അത് വളരെ വേദനാജനകമാണ്. ജന്മനാടായ ചെന്നൈയിൽ തന്നെ കരിയർ അവസാനിപ്പിക്കാം എന്ന് ഞാൻ തീരുമാനിച്ചു. മാനേജ്‌മെന്റിന് എന്നെ നിലനിർത്തണോ അതോ ഒഴിവാക്കണോ എന്ന തലവേദന ഉണ്ടാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ഞാൻ വിരമിച്ചാൽ അവർക്ക് 10 കോടി രൂപ ലാഭിക്കാം. ഇതാണ് എന്റെ തീരുമാനത്തിന് പിന്നിലെ സത്യം," അശ്വിൻ വികാരാധീനനായി പറഞ്ഞു.
യുവതാരങ്ങളെ വളർത്തുന്നതിൽ പാളിച്ച; മാനേജ്‌മെന്റിന് വിമർശനം
ചെന്നൈ ടീമിന്റെ നിലവിലെ തന്ത്രങ്ങളെ അശ്വിൻ രൂക്ഷമായി വിമർശിച്ചു. അനുഭവസമ്പന്നരെ മാറ്റി നിർത്തി യുവതാരങ്ങളെ മാത്രം ആശ്രയിക്കുന്ന സിഎസ്‌കെ രീതി പാളുന്നതായാണ് അശ്വിൻ വിലയിരുത്തുന്നത്."ചെറുപ്പക്കാർക്ക് കൃത്യമായ പരിശീലനവും തീവ്രതയും നൽകണം. അവർക്ക് കളിക്കാനുള്ള സാഹചര്യം ഒരുക്കാതെ എങ്ങനെ ഫലം പ്രതീക്ഷിക്കും?" അശ്വിൻ ചോദിച്ചു.
ജാമി ഓവർട്ടണെയും അൻഷുൽ കാംബോജിനെയും അവരുടെ സ്വാഭാവിക ശൈലിക്ക് വിരുദ്ധമായി പന്തെറിയിക്കുന്നത് തെറ്റായ തീരുമാനമാണെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. യോർക്കറുകൾ എറിയാൻ മിടുക്കനല്ലാത്ത ഓവർട്ടണെക്കൊണ്ട് അത് നിർബന്ധിച്ച് ചെയ്യിക്കുന്നത് കൊണ്ടാണ് ടിം ഡേവിഡിനെപ്പോലെയുള്ളവർ ആഞ്ഞടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർസിബിയുടെ തിരിച്ചുവരവിൽ അമ്പരപ്പ്
ഞായറാഴ്ച നടന്ന മത്സരത്തിൽ സിഎസ്‌കെയെ ആർസിബി തകർത്തുവിട്ടതിനെക്കുറിച്ചും അശ്വിൻ പ്രതികരിച്ചു. "ആർസിബി കളിച്ച രീതി എല്ലാവർക്കും ഒരു മുന്നറിയിപ്പാണ്. അവരുടെ ബാറ്റിംഗ് കരുത്ത് അപാരമാണ്. സിഎസ്‌കെയിൽ നിന്ന് ചില പുരോഗതികൾ പ്രതീക്ഷിച്ചിരുന്നെങ്കിലും ആർസിബിയുടെ തകർപ്പൻ പ്രകടനം ആ പ്രതീക്ഷകളെ തകർത്തു കളഞ്ഞു," അദ്ദേഹം പറഞ്ഞു.
തുടർച്ചയായ മൂന്ന് തോൽവികളുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന ചെന്നൈയ്ക്ക്, അശ്വിനെപ്പോലെയുള്ള ഒരു സീനിയർ താരത്തിന്റെ അഭാവം എത്രത്തോളം വലുതാണെന്ന് അടിവരയിടുന്നതാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തലുകൾ. ഇനിയൊരു തിരിച്ചുവരവിന് ചെന്നൈയ്ക്ക് തന്ത്രപരമായ അഴിച്ചുപണികൾ അനിവാര്യമാണെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."