രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവുകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ; 70 ലക്ഷം രൂപ അപഹരിച്ചെന്ന് ആരോപണം
കണ്ണൂർ: പയ്യന്നൂരിലെ സിപിഎം ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി മുൻ ഏരിയ കമ്മിറ്റി അംഗവും നിലവിൽ സ്വതന്ത്ര സ്ഥാനാർഥിയുമായ വി. കുഞ്ഞികൃഷ്ണൻ.
എംഎൽഎ ടി.ഐ. മധുസൂദനന്റെയും ടി. വിശ്വനാഥന്റെയും നേതൃത്വത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ധനാപഹരണം നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. 70 ലക്ഷം രൂപ കണക്കിൽ കാണിക്കാതെ മുക്കിയെന്നും ഇത് മറച്ചുവെക്കാൻ രക്തസാക്ഷി ഫണ്ട് വകമാറ്റിയെന്നുമാണ് പ്രധാന ആരോപണം.
2016-ൽ സഹകരണ ജീവനക്കാരിൽ നിന്ന് സമാഹരിച്ച 70.5 ലക്ഷം രൂപയും അതിന്റെ പലിശയും കെട്ടിട നിർമ്മാണ ഫണ്ടിന്റെ വരവിൽ ഉൾപ്പെടുത്തിയില്ല എന്നാണ് പ്രധാനമായും ആരോപണം ഉയർന്നിരിക്കുന്നത്. ഓഫീസ് നിർമ്മാണത്തിൽ 70 ലക്ഷം രൂപ മിച്ചം ഉണ്ടായിരിക്കെ, ഫണ്ട് തികഞ്ഞില്ലെന്ന് കാണിച്ച് ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ കെട്ടിട നിർമ്മാണത്തിലേക്ക് വകമാറ്റിയെന്നും പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
ക്രമക്കേടുകൾ ഒളിപ്പിക്കാൻ ടി.ഐ. മധുസൂദനന്റെ നേതൃത്വത്തിൽ മിനുട്സ് ബുക്ക് ഒളിപ്പിച്ചു കടത്തിയെന്ന് കുഞ്ഞികൃഷ്ണൻ ആരോപിച്ചു. വരവ് കുറഞ്ഞത് ചോദ്യം ചെയ്തപ്പോൾ, ചെലവ് കൂട്ടി കാണിച്ച് കണക്കുകൾ ഒപ്പിക്കാൻ പഴയ വൗച്ചറുകൾ വീണ്ടും ഉപയോഗിച്ചു.
കണക്കിലെ കളികൾ
2017-ൽ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത എകെജി മന്ദിരത്തിന്റെ കണക്കുകൾ അവതരിപ്പിക്കാൻ 2021 വരെ നേതൃത്വം മനഃപൂർവ്വം കാലതാമസം വരുത്തിയെന്നാണ് കുഞ്ഞികൃഷ്ണന്റെ പക്ഷം.
ആദ്യഘട്ടത്തിൽ അവതരിപ്പിച്ച കണക്കുകളിൽ 42,337 രൂപയുടെ കടമാണ് കാണിച്ചിരുന്നത്. എന്നാൽ സഹകരണ ജീവനക്കാരുടെ വിഹിതം കൂടി ചേർത്താൽ വൻ തുക മിച്ചം വരുമെന്ന് വന്നതോടെ, അത് മറികടക്കാൻ 31.5 ലക്ഷം രൂപയുടെ അധിക ചെലവ് കൃത്രിമമായി ഉണ്ടാക്കിയെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.
"നേതൃത്വത്തിലെ ഇത്തരം ബൂർഷ്വാ രാഷ്ട്രീയക്കാർക്ക് എതിരെയാണ് ഞങ്ങളുടെ പോരാട്ടം. സത്യം പറഞ്ഞതിന് എന്നെ വർഗ്ഗവഞ്ചകനായി മുദ്രകുത്തി വീടിന് മുന്നിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചവർ അഴിമതിക്കാരാണ്. ഈ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല എന്നും കുഞ്ഞികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സത്യസന്ധതയെ ഓർമ്മിപ്പിച്ച കുഞ്ഞികൃഷ്ണൻ, പ്രസ്ഥാനത്തെ ധനസമ്പാദനത്തിന് ഉപയോഗിക്കുന്നവർ അധ്വാനവർഗ്ഗത്തെ വഞ്ചിക്കുകയാണെന്നും കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന സൂചനയോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. പയ്യന്നൂരിലെ പാർട്ടി സംവിധാനങ്ങളെ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.
Former CPM leader V. Kunjikrishnan has released documents alleging a massive financial fraud in the construction of the party office in Payyannur.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."