പിതാവിന്റെ മരണശേഷം വിവാഹമോചനം; മകൾക്ക് കുടുംബ പെൻഷൻ നൽകാനാവില്ലെന്ന് ത്രിപുര ഹൈക്കോടതി
അഗർത്തല: സർക്കാർ ജീവനക്കാരായ മാതാപിതാക്കൾ മരിക്കുമ്പോൾ വിവാഹിതയായിരുന്ന മകൾ പിന്നീട് വിവാഹമോചനം നേടിയാൽ കുടുംബ പെൻഷന് അർഹതയുണ്ടാവില്ലെന്ന് ത്രിപുര ഹൈക്കോടതി. പെൻഷന് അർഹനായ വ്യക്തി മരിക്കുന്ന സമയത്ത് തന്നെ മകൾക്ക് പെൻഷൻ ലഭിക്കാനുള്ള നിയമപരമായ യോഗ്യത ഉണ്ടായിരിക്കണമെന്ന് ജസ്റ്റിസ് എസ്. ദത്ത പുർകായസ്ഥ നിരീക്ഷിച്ചു.
ത്രിപുര സ്റ്റേറ്റ് സിവിൽ സർവീസസ് (പെൻഷൻ) ചട്ടങ്ങൾ മുൻനിർത്തിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. മാതാപിതാക്കളുടെ മരണസമയത്ത് മകൾ അവിവാഹിതയോ, വിധവയോ അല്ലെങ്കിൽ നിയമപരമായി വിവാഹമോചനം നേടിയവളോ ആയിരിക്കണം. മരണസമയത്ത് വിവാഹിതയായിരുന്ന ഒരാൾ പിന്നീട് വിവാഹമോചനം നേടിയതുകൊണ്ട് മാത്രം പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹയാകില്ല. ഭരണഘടനയുടെ 226-ാം അനുച്ഛേദം ഉപയോഗിച്ച് നിലവിലുള്ള ചട്ടങ്ങൾ മാറ്റിയെഴുതാൻ കോടതിക്ക് അധികാരമില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി.
അഗർത്തല മുനിസിപ്പൽ കോർപ്പറേഷനിലെ ജീവനക്കാരനായിരുന്ന വ്യക്തിയുടെ മകൾ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. 2018 ഡിസംബറിലാണ് ഹരജിക്കാരിയുടെ പിതാവ് മരിച്ചത്. 40 വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് പിതാവിനൊപ്പമാണ് താമസിച്ചിരുന്നതെന്നും പൂർണ്ണമായും അദ്ദേഹത്തെയാണ് ആശ്രയിച്ചിരുന്നതെന്നും യുവതി കോടതിയിൽ വാദിച്ചു. എന്നാൽ പിതാവ് മരിക്കുമ്പോൾ യുവതി നിയമപരമായി വിവാഹമോചിതയായിരുന്നില്ല. 2021-ലാണ് ഇവർക്ക് കോടതി മുഖേന വിവാഹമോചനം ലഭിക്കുന്നത്. തുടർന്ന് 2022-ൽ പെൻഷനായി അപേക്ഷിച്ചെങ്കിലും അധികൃതർ ഇത് നിരസിക്കുകയായിരുന്നു.
പിതാവ് മരിക്കുമ്പോൾ ഹരജിക്കാരി 'വിവാഹമോചിതയായ മകൾ' എന്ന ഗണത്തിലല്ല, മറിച്ച് 'ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന വിവാഹിതയായ മകൾ' എന്ന ഗണത്തിലാണ് ഉൾപ്പെടുന്നത്. നിയമപരമായ ആനുകൂല്യങ്ങൾ നിശ്ചയിക്കുന്നത് മരണസമയത്തെ വൈവാഹിക പദവി അടിസ്ഥാനമാക്കിയാണെന്നും, കേവലം ആശ്രിതയായിരുന്നു എന്ന കാരണത്താൽ നിയമം ലംഘിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ആനുകൂല്യം നൽകുന്നത് വിവേചനമായി കാണാനാവില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
The Tripura High Courthas ruled that a daughter who obtains a legal divorce after the death of her parents is not eligible for a family pension.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."