ടോള്‍ പ്ലാസകളിലെ ടോയ്‌ലറ്റിന് വൃത്തിയില്ലേ... ഫോട്ടോ സഹിതം പരാതി നല്‍കൂ... 1000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം
ന്യൂഡല്‍ഹി: ദേശീയപാത ടോള്‍പ്ലാസകളിലെ വൃത്തിഹീനമായ ശൗചാലയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. 1000 രൂപ ഫാസ്ടാഗ് ക്രെഡിറ്റ് ലഭിക്കുന്ന പദ്ധതി ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ടോള്‍ പ്ലാസകളില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന ശുചിമുറികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി 'ക്ലീന്‍ ടോയ്‌ലറ്റ് പിക്ച്ചര്‍ ചലഞ്ച്' പദ്ധതിക്ക് കീഴിലാണ് നടപടി.
യാത്രാസമയങ്ങളില്‍ ശൗചാലയങ്ങള്‍ വൃത്തിഹീനമാണെങ്കില്‍ അവയുടെ ഫോട്ടോയെടുത്ത് 'രാജ്മാര്‍ഗ് യാത്ര' എന്ന മൊബൈല്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്യണം. ലഭിച്ച ചിത്രവും പരാതിയും പരിശോധിച്ച് ഉറപ്പിച്ച ശേഷം റിപ്പോര്‍ട്ട് ചെയ്ത വ്യക്തിയുടെ ഫാസ്ടാഗ് അക്കൗണ്ടിലേക്ക് 1000 രൂപ ക്രെഡിറ്റായി ലഭിക്കും.
If you come across an unclean toilet at a toll plaza, upload its photograph on the Rajmargyatra app. On verification, you will receive a reward of ₹1,000 FASTag credit. The Clean Toilet Picture Challenge is genuine and officially supported. Your participation helps improve… pic.twitter.com/vLFSs2qcAu
— MORTHINDIA (@MORTHIndia) April 6, 2026
അതേസമയം വെള്ളിയാഴ്ച (ഏപ്രിൽ 10) മുതൽ രാജ്യത്തെ ടോൾ പ്ലാസകളിൽ നേരിട്ട് പണം സ്വീകരിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. ഇനി മുതൽ ഫാസ്ടാഗ് അല്ലെങ്കിൽ യു.പി.ഐ വഴി മാത്രമേ ടോൾ അടയ്ക്കാൻ സാധിക്കൂ. തിരക്കേറിയ റൂട്ടുകളിലെ ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ നീക്കം.സർക്കാർ ഉദ്യോഗസ്ഥർ, പ്രതിരോധ സേനാംഗങ്ങൾ തുടങ്ങിയവർ വ്യക്തിഗത ആവശ്യങ്ങൾക്കായി സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ടോൾ പ്ലാസകളിൽ ഐ.ഡി കാർഡ് കാണിച്ച് സൗജന്യമായി കടന്നുപോകുന്ന രീതിക്കും ഇതോടെ അവസാനമാകും.
ടോൾ ഇളവ് വ്യക്തികൾക്കല്ല, പദവിക്കോ അല്ലെങ്കിൽ ആ ഓഫിസിനോ മാത്രമാണെന്ന് അധികൃതർ വ്യക്തമാക്കി. അർഹതപ്പെട്ട സർക്കാർ വാഹനങ്ങൾക്ക് 'എക്‌സെംപ്റ്റഡ് ഫാസ്ടാഗ്' അല്ലെങ്കിൽ വാർഷിക പാസ്സ് എന്നിവ എടുക്കാൻ സർക്കാർ വകുപ്പുകൾക്ക് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഐ.ഡി കാർഡ് ഉപയോഗിച്ച് സ്വകാര്യ വാഹനങ്ങളിൽ ടോൾ നൽകാതെ കടന്നുപോകുന്നത് നേരത്തെ തന്നെ നിയമവിരുദ്ധമായിരുന്നെങ്കിലും അത് വ്യാപകമായി അനുവദിച്ചിരുന്നു. ഈ പഴുതാണ് ഇപ്പോൾ അടച്ചിരിക്കുന്നത്.
സ്ഥിരമായി ഹൈവേകളിൽ യാത്ര ചെയ്യുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷൻ ഫാസ്ടാഗ് വാർഷിക പാസ് ആണ്. ഈ മാസം ഒന്ന് മുതൽ ഇതിന്റെ നിരക്ക് 3,075 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഹോൾസെയിൽ പ്രൈസ് ഇൻഡക്‌സ് അനുസരിച്ച് 2.5 ശതമാനം വർദ്ധനവാണ് ഇതിൽ വരുത്തിയത്. ഈ പാസ് ഉപയോഗിച്ച് ദേശീയപാതകളിൽ പരിധിയില്ലാതെ യാത്ര ചെയ്യാം.
നിലവിൽ രാജ്യത്തെ 98 ശതമാനത്തിലധികം ടോൾ ഇടപാടുകളും ഇലക്ട്രോണിക് രീതിയിലാണ് നടക്കുന്നത് എന്നതിനാൽ, പുതിയ മാറ്റങ്ങൾ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കില്ലെന്നാണ് വിലയിരുത്തൽ. യാത്രക്കാർക്ക് വേണമെങ്കിൽ കയ്യിൽ പണം കരുതാമെങ്കിലും, ഹൈവേ ടോൾ ഗേറ്റുകൾ കടക്കാൻ അത് ഉപകരിക്കില്ലെന്ന് നിയമം വ്യക്തമാക്കുന്നു.
ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്താതെ തന്നെ യാത്ര ചെയ്യാൻ കഴിയുന്ന മൾട്ടിലെയ്ൻ ഫ്രീ ഫ്‌ലോ ടോളിംഗ് സംവിധാനം ദേശീയപാതകളിൽ ഉടൻ നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് ദേശീയപാതാ അതോരിറ്റി. ഈ സംവിധാനം വരുന്നതോടെ ടോൾ പ്ലാസകളിൽ തടസ്സങ്ങൾ ഉണ്ടാകില്ല. ക്യാമറകളും ആർ.എഫ്.ഐ.ഡി - റീഡറുകളും ഉപയോഗിച്ച്, വേഗത്തിൽ പോകുന്ന വാഹനങ്ങളുടെ ഫാസ്ടാഗിൽ നിന്ന് നേരിട്ട് ടോൾ തുക ഈടാക്കും. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് പിന്നീട് ഇനോട്ടീസ് ലഭിക്കുന്നതായിരിക്കും.
ഫാസ്ടാഗ് ഇല്ലെങ്കിൽ എന്ത് സംഭവിക്കും?
* ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് യാത്ര നിഷേധിക്കില്ല, പകരം യു.പി.ഐവഴി പണമടയ്ക്കാം. എന്നാൽ സാധാരണ ടോൾ നിരക്കിന്റെ 1.25 ഇരട്ടി തുക നൽകേണ്ടി വരും.
* ഡിജിറ്റലായി പണമടയ്ക്കാൻ വിസമ്മതിക്കുന്നവർക്ക് 2008ലെ നാഷണൽ ഹൈവേ ഫീ റൂൾസിലെ ചട്ടം 14 പ്രകാരം ഹൈവേ അതോറിറ്റിക്ക് യാത്ര നിഷേധിക്കാൻ കഴിയും.
* അടയ്ക്കാത്ത ടോളിന് ഇനോട്ടീസ് നൽകും. മൂന്ന് ദിവസത്തിനകം തുക അടച്ചില്ലെങ്കിൽ പിഴ ഇരട്ടിയാകും.
ministry of road transport and highways has announced a reward for those who report unclean toilets at national highway toll plazas. the ministry said a scheme has been launched under which ₹1000 will be credited to fastag accounts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."