പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു
തിരുവല്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ പൊലിസിന് നാണക്കേടായി ഉദ്യോഗസ്ഥരുടെ തമ്മിലടി. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.എച്ച്.ഒയെ ഡ്യൂട്ടിയിലില്ലാതിരുന്ന പ്രബേഷൻ എസ്.ഐയും സംഘവും ചേർന്ന് മർദിച്ചു. പത്തനംതിട്ട കൊടുമൺ എസ്.എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖരനാണ് മർദനമേറ്റത്.
സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ പ്രബേഷൻ എസ്.ഐ കൃഷ്ണ മോഹൻ, ഇയാളുടെ സഹോദരങ്ങളായ ജിഷ്ണു മോഹൻ, ജിത്ത് മോഹൻ എന്നിവർക്കെതിരെ തിരുവല്ല പൊലിസ് കേസെടുത്തു. ശനിയാഴ്ച വൈകിട്ട് 4.30-ഓടെ പ്രധാനമന്ത്രി വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം.
പ്രധാനമന്ത്രി വേദിയിലെത്തിയാൽ സുരക്ഷാ കാരണങ്ങളാൽ പരിപാടി കഴിയുന്നത് വരെ ആരെയും പുറത്തേക്ക് വിടാറില്ല. ഈ സമയത്ത് പുറത്തേക്ക് പോകാൻ ശ്രമിച്ച എസ്.ഐ കൃഷ്ണ മോഹനെയും സഹോദരങ്ങളെയും എസ്.എച്ച്.ഒ തടഞ്ഞു. ഇതോടെ വാക്കേറ്റമുണ്ടാവുകയും താൻ എസ്.ഐ ആണെന്ന് പറഞ്ഞ് കൃഷ്ണ മോഹൻ എസ്.എച്ച്.ഒയെ മർദിക്കുകയുമായിരുന്നു. എസ്.എച്ച്.ഒയുടെ കൈകൾ പിടിച്ചുവലിക്കുകയും തള്ളിയിടുകയും ചെയ്തു. ഔദ്യോഗിക യൂണിഫോമിലെ നെയിം പ്ലേറ്റ് വലിച്ചു കീറുകയും ചെയ്തു. പ്രതികൾ സംഭവസമയത്ത് മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ് സ്ഥിരീകരിച്ചു.
സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം
എസ്.പി.ജി അടക്കമുള്ള ഉന്നത സുരക്ഷാ ഏജൻസികളുടെ കാവലുള്ള അതീവ സുരക്ഷാ മേഖലയിലാണ് ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷമുണ്ടായത്. മുതിർന്ന ഉദ്യോഗസ്ഥനെ ജൂനിയർ ഓഫീസർ പരസ്യമായി ആക്രമിച്ചത് സേനയുടെ അച്ചടക്കത്തെ ചോദ്യം ചെയ്യുന്നതാണെന്നും ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
During Prime Minister Narendra Modi’s election rally in Thiruvalla, a major security breach and embarrassment occurred when a probation SI and his brothers allegedly assaulted an SHO on duty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."