സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി
സൈനിക കസ്റ്റഡിയിൽ എടുത്തതിന് ശേഷം കാണാതായ യുവാവ് മരിച്ചെന്ന് പ്രഖ്യാപിച്ച് കോടതി. ശ്രീനഗറിലെ ബേമിന സ്വദേശിയായ അബ്ദുൽ റഷീദ് വാനി മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷമാണ് കോടതി പ്രഖ്യാപിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന് മരണ സർട്ടിഫിക്കറ്റ് നൽകാനും കോടതി അധികൃതർക്ക് നിർദേശം നൽകി.
മരണമായി കണക്കാക്കാമെന്ന് കോടതി
വർഷങ്ങളായി നടത്തിയ അന്വേഷണങ്ങൾക്കൊന്നും അബ്ദുൽ റഷീദിനെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് സബ് ജഡ്ജി മസറത്ത് ജബീൻ ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്. ജുഡീഷ്യൽ അന്വേഷണവും പൊലിസ് അന്വേഷണവും നടന്നിട്ടും അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമപ്രകാരം ഒരാളെക്കുറിച്ച് സ്വാഭാവികമായും വിവരം ലഭിക്കേണ്ടവർക്ക് ഏഴ് വർഷത്തിലേറെയായി യാതൊരു അറിവുമില്ലെങ്കിൽ ആ വ്യക്തി മരിച്ചതായി കണക്കാക്കാം (Legal Presumption of Death) എന്ന തത്വമാണ് കോടതി ഇവിടെ പ്രയോഗിച്ചത്. ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചു കിട്ടുന്നതിനായി വാനിയുടെ ഭാര്യയും മക്കളും നൽകിയ ഹരജിയിലാണ് ഉത്തരവ്.
സൈനിക കസ്റ്റഡിയും തിരോധാനവും
ശ്രീനഗറിലെ റാവൽപോറയിൽ നിന്ന് 1997 ജൂലൈ 7 നാണ് സൈന്യത്തിന്റെ 2/8 ഗോർഖ റൈഫിൾസ് അബ്ദുൽ റഷീദ് വാനിയെ കസ്റ്റഡിയിലെടുക്കുന്നത്. വാനിക്കൊപ്പം മറ്റൊരു വ്യക്തിയെയും സൈന്യം പിടികൂടിയിരുന്നെങ്കിലും ഇയാളെ പിന്നീട് വിട്ടയച്ചു. എന്നാൽ വാനി മാത്രം പിന്നീട് മടങ്ങിവന്നില്ല.
കസ്റ്റഡി കൊലപാതകമെന്ന് അന്വേഷണ റിപ്പോർട്ട്
ഹൈക്കോടതി നിർദേശപ്രകാരം നേരത്തെ നടന്ന അന്വേഷണത്തിൽ വാനി കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഒരു സൈനിക ഉദ്യോഗസ്ഥന് ഇതിൽ പങ്കുണ്ടെന്നും മൃതദേഹം തെളിവില്ലാത്ത വിധം മറവ് ചെയ്തതായും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. വാനിയെ കണ്ടെത്താൻ സാധിക്കില്ലെന്നും അദ്ദേഹം കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നുമാണ് പൊലിസിന്റെ അന്വേഷണ റിപ്പോർട്ടും സൂചിപ്പിച്ചിരുന്നത്. സാക്ഷിമൊഴികളും അന്വേഷണ കണ്ടെത്തലുകളും വാനിയുടെ തിരോധാനം സ്ഥിരീകരിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കുടുംബത്തിന്റെ നീണ്ട നിയമ പോരാട്ടം
തങ്ങളുടെ പ്രിയപ്പെട്ടവന്റെ തിരോധാനത്തിന് പിന്നിലെ സത്യമറിയാൻ പതിറ്റാണ്ടുകളായി നിയമപോരാട്ടത്തിലായിരുന്നു വാനിയുടെ കുടുംബം. കോടതിയുടെ ഈ ഉത്തരവോടെ ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നു മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള തടസ്സം നീങ്ങിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."