പരിമിതികൾ വഴിമാറി, ജനാധിപത്യത്തിന് കരുത്തായി ഏഴ് പേർ; ഭിന്നശേഷി ബൂത്തിൽ ആവേശം നൂറു ശതമാനം
കൊച്ചി: ഒന്നരവയസ്സിൽ പോളിയോ ബാധിച്ച് ഇടതുകൈക്ക് സ്വാധീനം നഷ്ടപ്പെട്ട പ്രിസൈഡിങ് ഓഫിസർ, കാലിന് സ്വാധീനമില്ലാത്ത ഒന്നാം പോളിങ് ഓഫിസർ, കാഴ്ച വൈകല്യമുള്ള പോളിങ് ഉദ്യോഗസ്ഥർ- കൊച്ചി മണ്ഡലത്തിലെ അമരാവതി ഗവ. എൽ.പി.എസിലെ 22-ാം ബൂത്തിലേക്ക് രാവിലെ ഏഴ് മണിക്ക് ഫോർട്ട്‌കൊച്ചി വെളി സ്വദേശിനി ജിജി കൃഷ്ണദാസ് എത്തിയപ്പോൾ ഇതുവരെ ലഭിക്കാത്ത സന്തോഷമായിരുന്നു. ബി.എൽ.ഒ ജോഷ്മയുടെ വീട്ടിലെ വോട്ടിനുള്ള അപേക്ഷ സ്‌നേഹപൂർവം നിരസിച്ചപ്പോൾ കാഴ്ച വൈകല്യമുള്ള ജിജിക്ക് അറിയില്ലായിരുന്നു താൻ ഇത്തവണ വോട്ട് ചെയ്യാനെത്തുന്നത് ഭിന്നശേഷിക്കാരായ പോളിങ് ഉദ്യോഗസ്ഥർ മാത്രം നിയന്ത്രിക്കുന്ന പ്രത്യേക ബൂത്തിലാണെന്നത്്.
ഭിന്നശേഷിക്കാരായ വോട്ടർമാർക്കു വേണ്ടി ഇത്തവണ ഭിന്നശേഷി ഉദ്യോഗസ്ഥർ പൂർണമായി നിയന്ത്രിക്കുന്ന പ്രത്യേക ബൂത്തുകളാണ് ആവിഷ്‌കരിച്ചത്്. മൂന്ന് റിസർവ് ഉദ്യോഗസ്ഥർ അടക്കം ഏഴ് ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥരെയാണ് അമരാവതി ബൂത്തിലേക്ക് നിയോഗിച്ചിരുന്നത്. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ മലപ്പുറം സ്വദേശിനി ഹഫ്സത്താണ് പ്രിസൈഡിങ് ഓഫിസർ. അങ്കമാലി മുൻസിപ്പാലിറ്റിയിലെ റവന്യൂ ഇൻസ്പെക്ടർ രജ്ജിത്ത് പി ഏലിയാസ്, അയ്കുറി ഗവ.യു.പി.എസിലെ അധ്യാപകനായ ശ്രീജിത്ത്, പറവൂർ അസി. ഡയരക്ടർ ഓഫിസിലെ ക്ലർക്ക് ജോൺസൺ എന്നിവരായിരുന്നു ബൂത്തിലെ മറ്റ് ഉദ്യോഗസ്ഥർ. ഇവർക്കൊപ്പം റിസർവ് ഓഫിസർമാരായി കോലഞ്ചേരി സെന്റ് പോൾസ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ സുബിൻ ബാലകൃഷ്ണൻ, വടക്കേക്കര എൽ.പി.എസിലെ അധ്യാപകൻ സന്ദീപ് പി.ബി, ബാങ്ക് ഓഫ് ബറോഡയിലെ ക്ലർക്ക് ജിജോ വർഗീസ് എന്നിവരും ഉണ്ടായിരുന്നു.
പോളിങ് ബൂത്തിലെ ജോലി ആദ്യമായാണ് ഏഴ് പേരും നിർവഹിക്കുന്നത്. ഇവർക്ക് സഹായവുമായി അംഗനവാടി അധ്യാപികയായ ഫോർട്ട് കൊച്ചിവെളി സ്വദേശിനി ജോഷ്മയും ഒപ്പമുണ്ടായിരുന്നു. 548 വോട്ടർമാരുള്ള ബൂത്തിലെ 80 ശതമാനംപേരുടെയും വോട്ട് വളരെ വേഗത്തിൽ രേഖപ്പെടുത്താൻ ഇവരുടെ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. മൂവാറ്റുപുഴയിലെ ഇലാഹിയ പബ്ലിക് സ്‌കൂളിലെ ബൂത്തിൽ ഉൾപ്പെടെ എറണാകുളം ജില്ലയിലെ രണ്ട് ബൂത്തുകളിലാണ് ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ പൂർണമായി നിയന്ത്രിക്കുന്ന പ്രത്യേക ബൂത്ത് പ്രവർത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."