വെടിനിര്‍ത്തല്‍ നടപ്പിലാകുമോ?; ഇറാന്‍-യു.എസ് നിര്‍ണായക ചര്‍ച്ച ഇന്ന് ഇസ്‌ലാമാബാദില്‍; 'സമാധാന'ത്തിന് ഭീഷണിയായി ലെബനാനിലെ ഇസ്‌റാഈല്‍ ആക്രമണം
ഇസ്‌ലാമാബാദ്: രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ സംബന്ധിച്ച അനിശ്ചിതത്വം ഇനിയും അവസാനിച്ചിട്ടില്ലെന്നിരിക്കേ അമേരിക്കയും ഇറാനും തമ്മിലെ നിര്‍ണായക ചര്‍ച്ചക്ക് ഇന്ന് പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ തുടക്കം. ഏറെ ആശങ്കയോടെയാണ് ലോകം ചര്‍ച്ചയെ കാണുന്നത്.
വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് നയിക്കുന്ന യു.എസ് സംഘവും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് നയിക്കുന്ന ഇറാന്‍ സംഘവും ഇസ്‌ലാമാബാദില്‍ എത്തിയിട്ടുണ്ട്. ഇന്നും നാളെയുമായി പ്രാഥമിക ചര്‍ച്ചകളാണ് നടക്കുക. ചര്‍ച്ച ദിവസങ്ങള്‍ നീളാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് ഇനിയും അനുമതി ലഭിച്ചിട്ടില്ല. ഹോര്‍മുസ് വഴി കടന്നുപോകുന്ന എണ്ണടാങ്കറുകള്‍ക്ക് ചുങ്കം പിരിക്കാനാണ് ഇറാന്റെ തീരുമാനം.
അതേസമയം, ലെബനാനില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ 'സമാധാന' ചര്‍ച്ചക്ക് ഭീഷണിയാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 300 ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 1,150 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ലബനാനിലെ നൂറോളം പ്രദേശങ്ങളിലായാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്. പൗരന്മാര്‍ കൊല്ലപ്പെട്ടതില്‍ രാജ്യത്ത് ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ വെടിനിര്‍ത്തല്‍ പാലിക്കാതെ 'നയതന്ത്രം ഇല്ലാതാക്കാന്‍' അനുവദിച്ചുകൊണ്ട് യുഎസ് 'അവരുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കാന്‍' ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് വാഷിംഗ്ടണിന്റെ 'തെരഞ്ഞെടുപ്പായിരിക്കും'-ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറയുന്നു, 'അത് മണ്ടത്തരമാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. എന്നാല്‍ ഞങ്ങളതിന് തയ്യാറാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധത്തില്‍ ഇറാനില്‍ മൂവായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഇറാന്‍ ഫോറന്‍സിക് മെഡിക്കല്‍ സംഘടന നല്‍കിയ റിപ്പോര്‍ട്ട്.
അതിനിടെ ലെബനാനുമായി സന്ധി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു രംഗത്തെത്തിയിട്ടുണ്ട്. എത്രയും വേഗം ചര്‍ച്ച തുടങ്ങാനുള്ള നടപടി ആരംഭിക്കാനായി നിര്‍ദേശം നല്‍കിയതായും നെതന്യാഹു അറിയിച്ചു. ഹിസ്ബുല്ലയുടെ നിരായുധീകരണത്തിലും സമാധാനപരമായ ബന്ധം സ്ഥാപിക്കുന്നതിലും ലെബനാനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നാണ് നെതന്യാഹു അറിയിച്ചിട്ടുള്ളത്.
ഹോര്‍മുസില്‍ ചുങ്കം പിരിക്കാന്‍ ഇറാന്‍; ബാരലിന് ഒരു ഡോളര്‍
തെഹ്റാന്‍: ഹോര്‍മുസ് വഴി കടന്നുപോകുന്ന എണ്ണടാങ്കറുകള്‍ക്ക് ചുങ്കം പിരിക്കാനുള്ള ഇറാന്റെ തീരുമാനത്തിനു പിന്നാലെ നിരക്ക് എത്രയെന്ന കാര്യത്തില്‍ തീരുമാനം ഉടന്‍. ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 1 ഡോളര്‍ എന്ന നിരക്കില്‍ ചുങ്കം പിരിക്കാനാണ് നിലവിലെ ധാരണ. എണ്ണ ടാങ്കറുകള്‍ തങ്ങളുടെ സൈന്യത്തിന്റെ അനുമതി വാങ്ങണമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. അനധികൃതമായി കടക്കുന്ന കപ്പലുകള്‍ ആക്രമിക്കപ്പെടും.
കപ്പലുകള്‍ ആഗോള വ്യാപാരത്തിന് ഡോളറാണ് ഏകകമാക്കുന്നത്. എന്നാല്‍ ഇതിനു പകരം ചൈനീസ് കറന്‍സിയായ യുവാനിലോ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിനിലോ നിക്ഷേപിക്കണമെന്നാണ് ഇപ്പോള്‍ ഇറാന്‍ ആവശ്യപ്പെടുന്നത്. എണ്ണ കടത്തുന്ന കപ്പലുകള്‍ മാത്രം ഫീ നല്‍കിയാല്‍ മതിയാകും. എണ്ണ നിറയ്ക്കാതെ പോകുന്ന കപ്പലുകള്‍ക്ക് സൗജന്യമായി കടന്നുപോകാം. സൂപ്പര്‍ ടാങ്കറുകള്‍ കാര്‍ഗോയുടെ വ്യാപ്തി അനുസരിച്ച് വന്‍ തുക ചുങ്കം നല്‍കേണ്ടി വരും.
ഹോര്‍മുസ് പോലുള്ള പ്രകൃതിദത്ത ജലപാതകളില്‍ ചുങ്കം പിരിക്കാന്‍ അന്താരാഷ്ട്ര സമുദ്ര നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്നും എന്നാല്‍ സൂയസ്, പാനമ പോലുള്ള മനുഷ്യനിര്‍മിത കനാലുകള്‍ വഴി കടന്നുപോകാന്‍ ടോള്‍ പിരിക്കാമെന്നുമാണ് നിയമം. ഇറാന്റെ ഫീ പങ്കുവയ്ക്കാനുള്ള ആവശ്യത്തെ ഒമാന്‍ തള്ളിയിട്ടുണ്ട്. അന്താരാഷ്ട്ര കരാറുകളില്‍ ഒമാന്‍ ഒപ്പുവച്ചതിനാല്‍ തങ്ങള്‍ക്ക് ഫീ പിരിക്കാന്‍ കഴിയില്ലെന്നാണ് ഒമാന്‍ പറയുന്നത്. എന്നാല്‍ ഇറാന്‍ ഈ കരാറില്‍ ഒപ്പുവച്ചിട്ടില്ല.
ഹോര്‍മുസ് ആരുടേതുമല്ല;നിരുപാധികം തുറക്കണം: യു.എ.ഇ
അബൂദബി: ഹോര്‍മുസ് കടലിടുക്ക് ഒരു രാജ്യത്തിന്റെയും ഉടമസ്ഥതയിലുള്ളതല്ലെന്നും നിരുപാധികം തുറക്കണമെന്നും യു.എ.ഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും അഡ്‌നോക് സി.ഇ.ഒയുമായ ഡോ. സുല്‍ത്താന്‍ അല്‍ ജാബിര്‍. സുപ്രധാന ജലപാതയെ 'ആയുധം' ആക്കുന്നതിനെയും പ്രവേശനം നിയന്ത്രിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.
അനുമതി, വ്യവസ്ഥകള്‍, രാഷ്ട്രീയ സ്വാധീനം എന്നിവയ്ക്ക് വിധേയമായി കപ്പല്‍ ഗതാഗതം അനുവദിക്കുമെന്നാണ് ഇറാന്‍ പറയുന്നതെന്നും അത് ''നാവിഗേഷന്‍ സ്വാതന്ത്ര്യമല്ല, നിര്‍ബന്ധിത നടപടിയാണ്'' എന്നും അല്‍ ജാബിര്‍ കുറ്റപ്പെടുത്തി.
iran and united states hold key talks in islamabad as questions rise over ceasefire prospects while israel attacks in lebanon threaten regional peace
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."