വോട്ട് ചെയ്താൽ ഹൽവ കിട്ടും; കാത്തുനിന്നിട്ടും കിട്ടിയില്ല; ഒടുവിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി കന്നിവോട്ടർ
കൽപ്പറ്റ: ആദ്യമായി വോട്ട് ചെയ്താൽ മധുരം ലഭിക്കുമെന്ന് കലക്ടറുടെ സമൂഹമാധ്യമ പേജുകളിലടക്കം പരസ്യം. പിന്നെ ഒന്നും നോക്കിയില്ല, എന്തായാലും ഒന്ന് പോയി വോട്ട് ചെയ്ത് വരാം എന്ന് കന്നിവോട്ടറും. എന്നാൽ വോട്ട് ചെയ്ത് മഷി പുരട്ടിയ വിരലുമായി മധുരം കഴിക്കാമെന്ന പ്രതീക്ഷയിൽ പോയപ്പോൾ കന്നിവോട്ടർമാർക്ക് നൽകുന്ന ഹൽവ തീർന്ന് കേട്ടു. ഒടുവിൽ ഹൽവ ലഭിക്കാത്തതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പരാതിയുമായി കന്നിവോട്ടർ രംഗത്തെത്തി. വയനാട് കാവുംമന്ദം 142-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ യുവാവാണ് കന്നി വോട്ട് ചെയ്തതിന് പിന്നാലെ അധികൃതരെ വിളിച്ച് പരാതിപ്പെട്ടത്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ 'വോട്ട് സ്വീറ്റൻഡ് കേരള' എന്ന ക്യാംപെയ്നിന്റെ ഭാഗമായി കന്നിവോട്ടർമാർക്ക് ഹൽവ പാക്കറ്റുകൾ സമ്മാനമായി നൽകുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇതനുസരിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം യുവാവ് ഉദ്യോഗസ്ഥരോട് ഹൽവ ആവശ്യപ്പെട്ടു. എന്നാൽ ഇവിടെ ഹൽവ വിതരണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ പ്രകോപിതനായ യുവാവ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുവനന്തപുരം ഓഫിസ് നമ്പറിൽ വിളിച്ച് പരാതി ബോധിപ്പിച്ചു.
തെരഞ്ഞെടുത്ത ബൂത്തുകളിൽ മാത്രമാണ് വിതരണമെന്ന് അധികൃതർ വിശദീകരണം നൽകി. യുവാവ് ഇതുകൊണ്ടൊന്നും തൃപ്തനായില്ല. ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിലും ഹൽവ വിതരണത്തിന്റെ റീൽസ് കണ്ടതിനാൽ കളക്ടറേറ്റിലും വിളിച്ചു പ്രതിഷേധമറിയിച്ചു.
വയനാട് ജില്ലയിലെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് വിതരണത്തിലെ പാകപ്പിഴകൾ വ്യക്തമായത്. ആകെ 715 ബൂത്തുകൾ ഉള്ള ജില്ലയിൽ കന്നിവോട്ടർമാർക്കായി എത്തിയത് വെറും 200 കഷണം ഹൽവ മാത്രമാണ്. എല്ലാ വോട്ടർമാർക്കും നൽകാൻ ഇത് തികയില്ലെന്ന് കണ്ടതോടെ ഓരോ നിയമസഭാ മണ്ഡലത്തിലെയും ഓരോ ബൂത്തിൽ മാത്രമായി ഹൽവ വിതരണം ഒതുക്കി.
കൽപ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ യു.പി.എസ് സ്കൂളിലെത്തിയ 51 കന്നിവോട്ടർമാർക്കും, ബത്തേരി മണ്ഡലത്തിലെ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ വോട്ട് ചെയ്യാനെത്തിയ 50 പേർക്കും, മാനന്തവാടി മണ്ഡലത്തിലെ കുഞ്ഞോം ഗവ. ഹൈസ്കൂളിലെത്തിയ 38 പേർക്കും മാത്രമാണ് നിലവിൽ ഹൽവ വിതരണം നടന്നത്.
ബാക്കി വന്ന ഹൽവകൾ മീനങ്ങാടിയിലെ ഭിന്നശേഷി സൗഹൃദ ബൂത്തിലും നൽകി. ജനാധിപത്യത്തിലെ ആദ്യ ചുവടുവെപ്പിന് മധുരം നൽകുമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാഗ്ദാനം വിശ്വസിച്ച് ബൂത്തിലെത്തിയ കന്നിവോട്ടർമാർ ഇതോടെ നിരാശയോടെ മടങ്ങി. ഇത്തരത്തിൽ നൂറുകണക്കിന് കന്നിവോട്ടർമാരാണ് ഹൽവ കിട്ടാതെ നിരാശരായി മടങ്ങിയത്. ഏതായാലും ഹൽവ കിട്ടാത്തതിനെത്തുടർന്ന് യുവാവ് നൽകിയ പരാതി ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ചയായിരിക്കുകയാണ്.
A first-time voter in Wayanad approached the Election Commission after failing to receive the "promised" halwa. Under the 'Vote Sweetened Kerala' campaign, officials had announced sweets for new voters, but supply issues meant only 200 pieces were available for 715 booths.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."