മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ
ന്യൂഡൽഹി: വിവാദമായ മലേഗാവ് സ്‌ഫോടനക്കേസിൽ എൻഐഎ കോടതി കുറ്റവിമുക്തനാക്കിയ ലെഫ്റ്റനന്റ് കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിതിന് സൈന്യം ബ്രിഗേഡിയർ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നു. 2026 മാർച്ച് 31-ന് സർവീസിൽ നിന്ന് വിരമിക്കേണ്ടിയിരുന്ന പുരോഹിതിന്റെ വിരമിക്കൽ നടപടികൾ സായുധ സേനാ ട്രൈബ്യൂണൽ സ്റ്റേ ചെയ്തതോടെയാണ് സ്ഥാനക്കയറ്റത്തിന് വഴിതെളിഞ്ഞത്.
നീണ്ട വിചാരണാ നടപടികൾ തന്റെ ഔദ്യോഗിക ജീവിതത്തെയും അർഹമായ സ്ഥാനക്കയറ്റങ്ങളെയും ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുരോഹിത് ട്രൈബ്യൂണലിനെ സമീപിച്ചത്. ഈ ഹരജി പരിഗണിച്ചാണ് ട്രൈബ്യൂണൽ വിരമിക്കൽ നടപടികൾ തടയുകയും സ്ഥാനക്കയറ്റത്തിന് അനുമതി നൽകുകയും ചെയ്തത്.
കേസിൽ 2025 ജൂലൈ 31-ന് മുംബൈയിലെ പ്രത്യേക എൻഐഎ കോടതി പ്രസാദ് ശ്രീകാന്ത് പുരോഹിതിനെയും മുൻ എംപി പ്രജ്ഞാസിങ് ഠാക്കൂർ ഉൾപ്പെടെയുള്ള മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കി. പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. മേജർ രമേശ് ഉപാധ്യായ, അജയ് രഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികൾ.
2008 സെപ്റ്റംബർ 29-ന് മഹാരാഷ്ട്രയിലെ മലേഗാവിലുള്ള പള്ളിക്ക് സമീപം മോട്ടർ സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 95 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആദ്യം മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (ATS) അന്വേഷിച്ച കേസ് എൻഐഎ 2011-ലാണ് ഏറ്റെടുത്തത്.
സ്ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയിൽ പുരോഹിതിനും പ്രജ്ഞാസിങ്ങിനും പങ്കുണ്ടെന്നായിരുന്നു അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കുറ്റവിമുക്തനാക്കപ്പെട്ട പുരോഹിതിന്, ഈ സ്ഥാനക്കയറ്റം ഔദ്യോഗിക ജീവിതത്തിലെ വലിയ അംഗീകാരമായി മാറും.
Following his acquittal in the 2008 Malegaon blast case, the Indian Army has approved the promotion of Prasad Shrikant Purohit to the rank of Brigadier. Although he was scheduled to retire on March 31, 2026, the Armed Forces Tribunal (AFT) stayed his retirement after he filed a petition stating that the prolonged trial had hindered his career progression.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."