നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു
കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ ഫിലിപ്പീൻസ് സ്വദേശിനിയായ ഗാർഹിക തൊഴിലാളി മരിച്ചു. അഗുസാൻ ഡെൽ നോർട്ടെ സ്വദേശിനിയായ ഗ്ലൈസ റോസൽ അമോർ ആണ് തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് അന്തരിച്ചത്. ജോലിസ്ഥലത്തെ കുളിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗ്ലൈസയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏപ്രിൽ 14-ന് തൊഴിൽ കരാർ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത മരണം ഗ്ലൈസയെ തേടിയെത്തിയത്. കുളിമുറിയിൽ വീണുകിടന്ന ഇവരെ സഹപ്രവർത്തകയാണ് ആദ്യം കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തലച്ചോറിലെ രക്തസ്രാവം തടയാൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തെങ്കിലും രാത്രി പത്ത് മണിയോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
ഉയർന്ന രക്തസമ്മർദ്ദമാണ് മരണകാരണമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, ജോലിസ്ഥലത്തെ കടുത്ത മാനസിക സമ്മർദ്ദവും ഗ്ലൈസയെ അലട്ടിയിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. താമസസ്ഥലത്തിന് സമീപം പതിവായുള്ള സ്ഫോടന ശബ്ദങ്ങളും വെടിവയ്പ്പും ഇവരെ ഭയപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടി. അതേസമയം, മരണത്തിൽ ദുരൂഹതയില്ലെന്ന് പറഞ്ഞ കുടുംബം പോസ്റ്റ്‌മോർട്ടം നടപടികൾ വേണ്ടെന്ന് തീരുമാനിച്ചു.
നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടയിലുണ്ടായ ഈ വിയോഗം കുടുംബത്തെ തീരാദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഗ്ലൈസയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിനായി കുടുംബം അധികൃതരോടും സന്നദ്ധ സംഘടനകളോടും അപേക്ഷിച്ചു. ഒടുവിലായി ഒരു നോക്ക് കാണാൻ പ്രിയപ്പെട്ടവളെ നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
An expat woman in Kuwait tragically died after collapsing in her bathroom just days before her planned return home, leaving family and friends in shock as authorities investigate the incident and highlight the importance of health awareness and timely medical attention.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."