പ്രകടനം മെച്ചമാകില്ലെന്ന് ബി.ജെ.പി വിലയിരുത്തൽ; പാലക്കാട്ടെ 'വോട്ടിനു നോട്ട് ' വിവാദം തുടർന്നും തിരിച്ചടിയാകും
തൃശൂർ: പുറമേക്കു വലിയ അവകാശവാദം ഉന്നയിക്കുമ്പോഴും തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ പ്രകടനം മെച്ചമാകില്ലെന്ന് ബി.ജെ.പി വിലയിരുത്തൽ. സംസ്ഥാനത്തു തൂക്കുനിയമസഭ വരുമെന്നും എൻ.ഡി.എ നിർണായക ശക്തിയാകുമെന്നുമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടിരുന്നത്.
താഴേത്തട്ടിൽ കാര്യമായ ചലനമുണ്ടാക്കുന്നതിനു പാർട്ടിക്കു കഴിഞ്ഞില്ലെന്നു നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്നവർ പറയുന്നു. പാലക്കാട്ട് സ്ഥാനാർഥി ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ടുണ്ടായ നോട്ട് വിവാദം തെരഞ്ഞെടുപ്പിനു ശേഷവും പാർട്ടിയെ വേട്ടയാടും. തെരഞ്ഞെടുപ്പ് കമ്മിഷൻ വിഷയത്തിൽ കേസ് എടുക്കാൻ നിർദേശിച്ചിരുന്നു.
അസംതൃപ്തർ പല രീതിയിലും പാർട്ടി നേതൃത്വത്തിനെതിരേ രംഗത്തിറങ്ങാനുള്ള സാധ്യതയുമേറി. ബി.ജെ.പി ഘടകക്ഷിയായ ട്വന്റി20ക്ക് അനർഹമായ പരിഗണന നൽകിയതും പാർട്ടിയെ പിടിച്ചുലയ്ക്കും.
ഫലം വരുമ്പോൾ ബി.ജെ.പിക്കു തിരിച്ചടിയുണ്ടായാൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരേ ഉൾപാർട്ടി ആക്രമണത്തിന് കെ.സുരേന്ദ്രൻ വിഭാഗം കാത്തിരിക്കുകയാണ്. ബി.ജെ.പി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയപ്പോൾ നേതൃത്വത്തിനുണ്ടായ അപചയം ചൂണ്ടിക്കാട്ടി ഡോ. ടി.പി സെൻകുമാർ സമൂഹമാധ്യമ പോസ്റ്റിട്ടതും പാർട്ടിക്കുള്ളിൽ പ്രതിസന്ധിയിലേക്കുള്ള ചൂണ്ടുപലകയാണ്.
എഫ്.സി.ആർ.എ ബില്ലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുണ്ടായ തർക്കം തീർക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിനു ഒരുവിഭാഗം പരാതി നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."