കുവൈത്തിൽ വൻ ഭീകരവിരുദ്ധ വേട്ട: 24 സ്വദേശികൾ പിടിയിൽ; പൗരത്വം റദ്ദാക്കിയവരും ഗൂഢാലോചനയിൽ പങ്കാളികൾ
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷയെ അപകടപ്പെടുത്തുന്ന രീതിയിൽ ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം എത്തിച്ചുനൽകിയിരുന്ന 24 അംഗ സംഘം പിടിയിൽ. പിടിയിലായവരെല്ലാം കുവൈറ്റ് പൗരന്മാരാണ്. പൗരത്വം റദ്ദാക്കപ്പെട്ട ഒരാളും ഈ സംഘത്തിലുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒളിച്ചോടിയ എട്ട് പ്രതികൾക്കായി സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
മതപരവും മാനുഷികവുമായ ആവശ്യങ്ങൾക്കെന്ന വ്യാജേന പൊതുജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കുകയായിരുന്നു സംഘത്തിന്റെ രീതി. സാധാരണക്കാരായ ദാതാക്കൾ നല്ല വിശ്വാസത്തോടെ നൽകിയ സംഭാവനകൾ ഇവർ തീവ്രവാദ പ്രവർത്തനങ്ങൾക്കായി വിദേശത്തേക്ക് കടത്തുകയായിരുന്നു. ദാതാക്കളുടെ വിശ്വാസത്തെ വഞ്ചിച്ചുകൊണ്ട് നിയമവിരുദ്ധ സ്ഥാപനങ്ങളിലേക്കാണ് ഈ പണം എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ബാങ്കിംഗ് നിയമങ്ങൾ മറികടക്കാൻ അതീവ രഹസ്യമായ രീതിയിലാണ് സംഘം പണം കൈമാറിയിരുന്നത്. വാണിജ്യ സ്ഥാപനങ്ങളെ മറയാക്കി കള്ളപ്പണം വെളുപ്പിക്കുകയും, സുരക്ഷാ ഏജൻസികളുടെ കണ്ണുവെട്ടിക്കാൻ കര-വ്യോമ മാർഗ്ഗങ്ങളിലൂടെ പല കൊറിയറുകൾ വഴി ചെറിയ തുകകളായി പണം വിതരണം ചെയ്യുകയുമാണ് ഇവർ ചെയ്തിരുന്നത്. വിദേശ സ്ഥാപനങ്ങളുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ സാമ്പത്തിക എഞ്ചിനീയറിംഗ് നടന്നതെന്ന് അധികൃതർ വ്യക്തമാക്കി.
പിടിയിലായ പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചു. ശേഷിക്കുന്ന പ്രവർത്തകരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളിലോ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നീക്കങ്ങളിലോ ഏർപ്പെടുന്നവരോട് യാതൊരുവിധ വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി.
ഭീകരവാദ ധനസഹായം തടയുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും കുവൈത്ത് ഭരണകൂടം സ്വീകരിച്ചുവരുന്ന ശക്തമായ മുൻകൂർ സുരക്ഷാ നടപടികളുടെ ഭാഗമായാണ് റെയ്ഡ് നടന്നത്.
kuwait authorities have arrested 24 nationals in a major anti terrorism operation, with reports that individuals whose citizenship was revoked were also involved in the conspiracy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."