പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധമുഖം കൂടി തുറക്കപ്പെടുമോ?; നെതന്യാഹു ആധുനിക 'ഹിറ്റ്‌ലർ'; ഇസ്റാഈലിനെ ആക്രമിക്കുമെന്ന് തുർക്കി
അങ്കാറ: ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ചും സൈനിക നീക്കത്തിന്റെ സൂചന നൽകിയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ രംഗത്ത്. രക്തദാഹവും വിദ്വേഷവും നെതന്യാഹുവിനെ അന്ധനാക്കി മാറ്റിയിരിക്കുകയാണെന്നും ചരിത്രം അദ്ദേഹത്തെ ഹിറ്റ്‌ലർക്കും മുസ്സോളിനിക്കും സ്റ്റാലിനുമൊപ്പമായിരിക്കും രേഖപ്പെടുത്തുകയെന്നും എർദോഗൻ ആഞ്ഞടിച്ചു.
മുമ്പ് ലിബിയയിലും നാഗോർണോ-കറാബാക്കിലും സൈനിക ഇടപെടൽ നടത്തിയതുപോലെ ഇസ്റാഈലിലും തുർക്കി ഇടപെട്ടേക്കാം എന്ന വ്യക്തമായ സൂചന എർദോഗൻ നൽകി. "ഗസ്സയിൽ ഇസ്റാഈൽ നടത്തി കൊണ്ടിരിക്കുന്നത് വംശഹത്യയാണ്. ഇസ്റാഈലിന് ഈ രീതിയിൽ അതിക കാലം മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബോധ്യപ്പെടുത്താൻ ഞങ്ങൾ അവിടെയും പ്രവേശിക്കും," എന്ന് ഉർദുഗാൻ പറഞ്ഞു.
നെതന്യാഹുവിന്റെ ക്രൂരതകൾ ഹിറ്റ്‌ലറുടേതിന് സമാനമാണെന്നും ഗസ്സയിലെയും ലബനനിലെയും ആക്രമണങ്ങൾക്ക് ലോകത്തോട് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗസ്സയിലെ സൈനിക നടപടിയിൽ പ്രതിഷേധിച്ച് ഇസ്റാഈലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും തുർക്കി നേരത്തെ തന്നെ പൂർണ്ണമായി റദ്ദാക്കിയിരുന്നു.
ഇസ്റാഈലിന്റെ തിരിച്ചടി:
തുർക്കിയുടെ ഭീഷണിക്ക് പിന്നാലെ കടുത്ത മറുപടിയുമായി ഇസ്റാഈൽ വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നു. ഉർദുഗാൻ മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്നും അത്തരക്കാർക്ക് സംഭവിക്കുന്ന അന്ത്യം എർദോഗൻ ഓർക്കുന്നത് നന്നായിരിക്കുമെന്നും ഇസ്റാഈൽ തിരിച്ചടിച്ചു.
മേഖലയിൽ യുദ്ധഭീതി:
ഗസ്സയ്ക്ക് പിന്നാലെ ലബനനിലേക്കും ഇസ്റാഈൽ ആക്രമണം വ്യാപിപ്പിക്കുന്നത് പശ്ചിമേഷ്യയെ വലിയൊരു തകർച്ചയിലേക്ക് തള്ളിയിടുമെന്ന് തുർക്കി മുന്നറിയിപ്പ് നൽകുന്നു. ഇസ്റാഈലിന്റെ ഇത്തരം നീക്കങ്ങൾക്ക് പാശ്ചാത്യ രാജ്യങ്ങൾകുടപിടിക്കുന്നത് ലജ്ജാകരമാണെന്നും ഉർദുഗാൻ കുറ്റപ്പെടുത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്പോര് മുറുകുന്നത് പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധമുഖം കൂടി തുറക്കപ്പെടുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."