ബാറ്റ് പരിശോധനയ്ക്കിടെ തർക്കം; ഒഫീഷ്യൽസിനോട് ദേഷ്യപ്പെട്ട് രോഹിത് ശർമ്മ; വാങ്കഡെയിൽ നാടകീയ രംഗങ്ങൾ
മുംബൈ: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ കൂറ്റൻ വിജയലക്ഷ്യം പിന്തുടരാൻ ക്രീസിലിറങ്ങുന്നതിന് തൊട്ടുമുമ്പ് മുംബൈ താരം രോഹിത് ശർമ്മയും മാച്ച് ഒഫീഷ്യൽസും തമ്മിൽ കൊമ്പുകോർത്തു. ബിസിസിഐയുടെ പുതിയ നിയമപ്രകാരമുള്ള 'ബാറ്റ് ഗേജ് ടെസ്റ്റിനിടെ' (Bat Gauge Test) രോഹിത്തിന്റെ ബാറ്റിന് യോഗ്യതയില്ലെന്ന് ഒഫീഷ്യൽസ് നിലപാടെടുത്തതാണ് തർക്കത്തിന് ഇടയാക്കിയത്.
സംഭവിച്ചത് എന്ത്?
മുംബൈ ഇന്നിംഗ്സ് ആരംഭിക്കുന്നതിന് മുമ്പ് മാച്ച് ഒഫീഷ്യൽസ് രോഹിത്തിന്റെ ബാറ്റിന്റെ അളവുകൾ പരിശോധിച്ചു. പരിശോധനയിൽ ബാറ്റിന് അനുവദനീയമായതിലും കൂടുതൽ കനമുണ്ടെന്ന് കണ്ടെത്തിയതോടെ രോഹിത് അസ്വസ്ഥനായി. തന്റെ ബാറ്റിന് ഒരു പ്രശ്നവുമില്ലെന്ന് രോഹിത് ഉദ്യോഗസ്ഥരോട് തർക്കിക്കുന്നത് കാണാമായിരുന്നു. മറ്റൊരു താരം തിലക് വർമ്മയും രോഹിത്തിന് പിന്തുണയുമായെത്തി. ഉദ്യോഗസ്ഥൻ ഗേജ് പിടിച്ചിരിക്കുന്നത് തെറ്റായ രീതിയിലാണെന്ന് തിലക് ചൂണ്ടിക്കാട്ടി. ഒടുവിൽ വിശദമായ പരിശോധനയ്ക്ക് ശേഷം ബാറ്റ് നിയമപരമാണെന്ന് കണ്ട് ക്ലിയർ ചെയ്യുകയായിരുന്നു.
എന്താണ് ബാറ്റ് ഗേജ് ടെസ്റ്റ്?
ബാറ്ററുടെ ബാറ്റിന് നിശ്ചിത അളവിൽ കൂടുതൽ വീതിയോ കനമോ ഇല്ലെന്ന് ഉറപ്പാക്കാനാണ് ഈ പരിശോധന നടത്തുന്നത്.ബാറ്റ് ഗേജ് ടെസ്റ്റിന്റേ നിബന്ധനകൾ ഇവയാണ് ബാറ്റിന്റെ വീതി 4.25 ഇഞ്ചിലും കനം 2.64 ഇഞ്ചിലും കൂടാൻ പാടില്ല.2024 വരെ ഡ്രസ്സിംഗ് റൂമിൽ നടന്നിരുന്ന ഈ പരിശോധന, പവർ ഹിറ്റിംഗ് വർധിച്ച സാഹചര്യത്തിൽ 2025 മുതൽ മൈതാനത്തും നടത്താൻ ബിസിസിഐ അനുമതി നൽകിയിരുന്നു.
മത്സരഫലം:
നാടകീയ രംഗങ്ങൾക്ക് ശേഷം ബാറ്റിംഗിനിറങ്ങിയ രോഹിത് 13 പന്തിൽ 19 റൺസെടുത്ത് പരിക്കേറ്റ് മടങ്ങി (Retired Hurt). 241 റൺസ് പിന്തുടർന്ന മുംബൈയ്ക്കായി ഷെർഫെയ്ൻ റൂഥർഫോർഡ് (71*) പൊരുതി നോക്കിയെങ്കിലും ടീം 18 റൺസിന് തോറ്റു. ഇതോടെ ഈ സീസണിലെ തുടർച്ചയായ മൂന്നാം തോൽവിയാണ് മുംബൈ ഏറ്റുവാങ്ങിയത്. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവുമായി ആർസിബി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."