പശ്ചിമേഷ്യൻ പ്രതിസന്ധി; നിർണ്ണായക കൂടിക്കാഴ്ചയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഖത്തർ അമീറും
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ-താനിയും യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി. ലുസൈൽ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ സമാധാനശ്രമങ്ങളും ചർച്ചയായി.
ഖത്തറിന് ബ്രിട്ടന്റെ പൂർണ്ണ പിന്തുണ
ഖത്തറിനെതിരായ ഇറാൻ ആക്രമണങ്ങളെ ബ്രിട്ടീഷ് പ്രധാനമന്ത്രി യോഗത്തിൽ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബ്രിട്ടന്റെ പൂർണ്ണ ഐക്യദാർഢ്യവും പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാലമായുള്ള അടുത്ത ബന്ധത്തെ അമീർ പ്രശംസിക്കുകയും ചെയ്തു.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സ്ഥിരത ഉറപ്പാക്കുന്നതിനും ഈ നീക്കം അത്യന്താപേക്ഷിതമാണെന്ന് ഇരു നേതാക്കളും വിലയിരുത്തി. കൂടാതെ, ഹോർമുസ് കടലിടുക്ക് വഴിയുള്ള ആഗോള ഊർജ്ജ വിതരണ ശൃംഖലയുടെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പാക്കാൻ അന്താരാഷ്ട്ര തലത്തിൽ സംയുക്ത ശ്രമങ്ങൾ വേണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രധാനപ്പെട്ട അന്താരാഷ്ട്ര വിഷയങ്ങളിൽ വരും ദിവസങ്ങളിലും തുടർച്ചയായ കൂടിയാലോചനകൾ നടത്താൻ ഇരുപക്ഷവും ധാരണയിലെത്തി.
amid escalating west asia tensions, the uk prime minister and qatar emir held a key meeting to discuss diplomatic solutions, regional stability, and conflict de-escalation. the talks highlight growing international efforts to manage the ongoing crisis effectively.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."