കർഷകർ പ്രതിസന്ധിയിൽ; ഈ വർഷം കാലവർഷം കുറയും, എൽ നിനോ വില്ലനായേക്കുമെന്ന് ഐഎംഡി പ്രവചനം
ന്യൂഡൽഹി: രാജ്യത്ത് ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണ നിലയേക്കാൾ കുറയാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽ നിനോ (El Niño) പ്രതിഭാസമാണ് മഴ കുറയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏപ്രിൽ 13-ന് പുറത്തിറക്കിയ ആദ്യ ദീർഘദൂര പ്രവചനത്തിലാണ് കാലാവസ്ഥാ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
മഴക്കുറവ് കർഷകർക്ക് തിരിച്ചടിയായേക്കും
ഖാരിഫ് വിള സീസണിൽ മഴയെ പൂർണ്ണമായും ആശ്രയിക്കുന്ന രാജ്യത്തെ 60 ശതമാനത്തോളം വരുന്ന കർഷകർക്ക് ഈ വാർത്ത വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതാണ്. വേനൽമഴയ്ക്കൊപ്പമുണ്ടായ വെള്ളപ്പൊക്കവും ആലിപ്പഴ വർഷവും മൂലം കൃഷിനാശം നേരിട്ട പലർക്കും വരാനിരിക്കുന്ന മഴക്കുറവ് ഇരട്ടി പ്രഹരമാകും.
പ്രവചനത്തിലെ പ്രധാന വിവരങ്ങൾ:
രാജ്യത്തെ ദീർഘകാല ശരാശരിയുടെ (LPA) 92 ശതമാനം മഴ മാത്രമേ ഇത്തവണ ലഭിക്കാൻ സാധ്യതയുള്ളൂ. അതായത് ഏകദേശം 800 മില്ലിമീറ്റർ മഴ.സാധാരണയിൽ താഴെ മഴ ലഭിക്കാൻ 31 ശതമാനവും, കടുത്ത മഴക്കുറവ് അനുഭവപ്പെടാൻ 35 ശതമാനവും സാധ്യതയുണ്ട്.
വടക്കൻ, പടിഞ്ഞാറൻ, തെക്കൻ ഉപദ്വീപിന്റെ വടക്ക് ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഒഴികെ രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഇത്തവണ മഴ കുറവായിരിക്കുമെന്നാണ് ഐഎംഡി ഭൂപടം വ്യക്തമാക്കുന്നത്.
എന്താണ് എൽ നിനോ? മൺസൂണിനെ എങ്ങനെ ബാധിക്കുന്നു?
ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ ജലം സാധാരണയേക്കാൾ ചൂടാകുന്ന പ്രതിഭാസമാണ് എൽ നിനോ. ഇത് മൺസൂൺ കാറ്റുകളുടെ ഗതിയെ ബാധിക്കുകയും മഴ കുറയ്ക്കുകയും ചെയ്യുന്നു. നിലവിൽ പസഫിക്കിൽ നിലനിൽക്കുന്ന 'ലാ നിന' സാഹചര്യം ഉടൻ മാറുമെന്നും ജൂൺ മാസത്തോടെ എൽ നിനോ സജീവമാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകർ കരുതുന്നത്.
ആശ്വാസമാകാൻ പോസിറ്റീവ് ഐഒഡി (Positive IOD)
എൽ നിനോ ഭീഷണി നിലനിൽക്കുമ്പോഴും ചില ഘടകങ്ങൾ ശുഭപ്രതീക്ഷ നൽകുന്നുണ്ട്:മൺസൂണിന്റെ അവസാനത്തോടെ ഇന്ത്യൻ മഹാസമുദ്രത്തിൽ 'പോസിറ്റീവ് ഐഒഡി' സാഹചര്യം വികസിക്കാൻ സാധ്യതയുണ്ട്. ഇത് നല്ല മഴയെ പിന്തുണയ്ക്കുന്ന ഘടകമാണ്.യുറേഷ്യൻ മേഖലയിൽ ഇത്തവണ മഞ്ഞുമൂടൽ കുറവായതിനാൽ അത് കാലവർഷത്തിന് അനുകൂലമായേക്കാം.
ആഗോളതാപനം മൂലം അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുന്നത് ചിലയിടങ്ങളിൽ അപ്രതീക്ഷിത മഴയ്ക്ക് കാരണമാകുന്നുണ്ടെന്ന് മുൻ ഐഎംഡി ഡയറക്ടർ കെ ജെ രമേശ് അഭിപ്രായപ്പെട്ടു. മഴയുടെ അളവ് കുറവാണെങ്കിലും മഴയുടെ വിതരണത്തിലെ മാറ്റങ്ങൾ കാർഷിക മേഖലയെ എങ്ങനെ ബാധിക്കുമെന്ന് വരും മാസങ്ങളിൽ മാത്രമേ വ്യക്തമാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."