പാബ്ലോ എസ്കോബാറിന്റെ 80 ഹിപ്പോകളെ കൊല്ലാൻ കൊളംബിയൻ മന്ത്രാലയത്തിന്റെ അനുമതി; ലക്ഷ്യം പരിസ്ഥിതി സംരക്ഷണം
ബൊഗോട്ട: അന്താരാഷ്ട്ര മയക്കുമരുന്ന് രാജാവ് എന്നറിയപ്പെടുന്ന പാബ്ലോ എസ്കോബാർ പതിറ്റാണ്ടുകൾക്ക് മുൻപ് കൊളംബിയയിലെത്തിച്ച ഹിപ്പോപ്പൊട്ടാമസുകളെ കൊന്നൊടുക്കാൻ കൊളംബിയ സർക്കാർ തീരുമാനിച്ചു. പരിസ്ഥിതിക്കും പ്രദേശവാസികൾക്കും വലിയ ഭീഷണിയുയർത്തുന്ന പശ്ചാത്തലത്തിലാണ് 80-ഓളം ഹിപ്പോകളെ കൊല്ലാൻ പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയത്. തദ്ദേശീയ ജീവിവർഗങ്ങളുടെ നാശം, മനുഷ്യർക്ക് നേരെയുള്ള ആക്രമണം, ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവയെ കൊന്നൊടുക്കുന്നതെന്നാണ് പരിസ്ഥിതി മന്ത്രാലയം പറയുന്നത്.
വന്ധ്യംകരണവും മൃഗശാലകളിലേക്ക് മാറ്റുന്നതും പരാജയപ്പെട്ടതോടെയാണ് പരിസ്ഥിതി മന്ത്രാലയം കൊന്നൊടുക്കാൻ തീരുമാനിച്ചത്. മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ മറ്റ് പോംവഴികളില്ലെന്ന് പരിസ്ഥിതി മന്ത്രി ഐറിൻ വെലെസ് വ്യക്തമാക്കി.
1980-കളിൽ എസ്കോബാർ തന്റെ സ്വകാര്യ മൃഗശാലയായ 'ഹാസിൻഡ നേപ്പോൾസി'ലേക്ക് ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന 4 ഹിപ്പോകളാണ് ഇന്ന് 170-ലധികം ആയി വർദ്ധിച്ചത്.
ആഫ്രിക്കയ്ക്ക് പുറത്ത് ഹിപ്പോകൾ ഇത്രയധികം സ്വതന്ത്രമായി വിഹരിക്കുന്ന ഏക രാജ്യം കൊളംബിയയാണ്. മഗ്ദലീന നദീതടത്തിൽ തമ്പടിച്ചിരിക്കുന്ന ഇവ, നദിയിലെ മനാറ്റികൾ പോലുള്ള ജീവികളുടെ ആഹാരവും വാസസ്ഥലവും കവർന്നെടുക്കുന്നു. കൂടാതെ, നദിക്ക് 100 കിലോമീറ്റർ ചുറ്റളവിൽ ഇവ വ്യാപിച്ചതോടെ ഗ്രാമീണർക്കും കർഷകർക്കും ഇവ വലിയ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്.
സർക്കാർ ഇവയെ കൊല്ലാൻ തീരുമാനിക്കുമ്പോഴും, ഹിപ്പോകൾ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ്. എസ്കോബാറിന്റെ പഴയ താവളമായ ഹാസിൻഡ നേപ്പോൾസ് ഇപ്പോൾ ഒരു തീം പാർക്കാണ്. ഹിപ്പോകളെ കാണാൻ എത്തുന്ന വിനോദസഞ്ചാരികളെ ആശ്രയിച്ച് നിരവധി കുടുംബങ്ങൾ ഇവിടെ കഴിയുന്നുണ്ട്. ഹിപ്പോകളുടെ ചിത്രമുള്ള സുവനീറുകളും ടൂറുകളും ഇവിടുത്തെ ഗ്രാമീണരുടെ വരുമാന മാർഗ്ഗമാണ്.
എന്നാൽ, ടൂറിസത്തേക്കാൾ ഉപരിയായി പൊതുജന സുരക്ഷയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനുമാണ് മുൻഗണനയെന്ന് സർക്കാർ അറിയിച്ചു. വരും മാസങ്ങളിൽ തന്നെ ഹിപ്പോകളെ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിക്കും.
Colombian authorities have announced plans to cull approximately 80 hippos descended from a small group imported by drug lord Pablo Escobar in the 1980s.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."