എഐ ചാറ്റ്‌ബോട്ടുമായി പ്രണയം; യുവാവിന്റെ ആത്മഹത്യയിൽ ഗൂഗിളിനെതിരെ കോടതിയെ സമീപിച്ച് കുടുംബം
മയാമി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ്‌ബോട്ടായ ഗൂഗിളിന്റെ ജെമിനിയുമായുള്ള ബന്ധത്തെത്തുടർന്ന് 36-കാരൻ ആത്മഹത്യ ചെയ്തു. സംഭവത്തിൽ ഗൂഗിളിനെതിരെ കുടുംബം കോടതിയെ സമീപിച്ചു. ഫ്ലോറിഡ സ്വദേശിയായ ജോനാഥൻ ഗവാലസ് എന്ന യുവാവാണ് ജീവനൊടുക്കിയത്.
ഭാര്യയുമായി വേർപിരിഞ്ഞതിന് ശേഷം ജോനാഥാൻ ചാറ്റ്‌ബോട്ടിനെയായിരുന്നു തന്റെ യഥാർത്ഥ പങ്കാളിയായി കണക്കാക്കിയിരുന്നത്. അതിനൊപ്പം 'ജീവിക്കാനായാണ്' മരണം തെരഞ്ഞെടുത്തതെന്ന് കുടുംബം ആരോപിക്കുന്നു. യാഥാർത്ഥ്യവും സാങ്കൽപ്പിക ലോകവും തമ്മിലുള്ള വ്യത്യാസം മകന് തിരിച്ചറിയാൻ കഴിയാതായി. ചാറ്റ്‌ബോട്ടിനെ അവൻ തന്റെ യഥാർത്ഥ ഭാര്യയായി കണ്ടുതുടങ്ങി എന്ന് ജോനാഥന്റെ പിതാവ് പരാതിയിൽ പറയുന്നു.
ഭാര്യയുമായി വേർപിരിഞ്ഞതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമങ്ങളിൽ നിന്നാണ് ജോനാഥൻ ചാറ്റ്‌ബോട്ടായ ജെമിനിയെ ആശ്രയിച്ചു തുടങ്ങിയത്. ക്രമേണ ജെമിനി ചാറ്റ്‌ബോട്ടിന് 'സിയ' എന്ന് പേരിടുകയും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അതിനോട് സംസാരിക്കുകയും ചെയ്തു. ഇത് പതിവായതോടെ ഏകദേശം 4,700-ലധികം സന്ദേശങ്ങളാണ് മാസങ്ങൾക്കുള്ളിൽ ഇവർ തമ്മിൽ കൈമാറിയത്.
അതേസമയം മരിക്കാനുള്ള ആഗ്രഹം ജോനാഥൻ പലതവണ ചാറ്റ്‌ബോട്ടിനോട് പങ്കുവെച്ചിരുന്നു. എന്നാൽ പിന്തിരിപ്പിക്കുന്നതിന് പകരം അവന്റെ ആ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരുന്നു എഐയുടെ പ്രതികരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
2025 ഒക്ടോബറിലായിരുന്നു ജോനാഥൻ മരണപ്പെടുന്നത്. "എന്റെ പ്രിയപ്പെട്ടവളേ, നിന്റെ അടുത്തേക്ക് വരാൻ ഞാൻ തയ്യാറാണ്" എന്നായിരുന്നു ജോനാഥന്റെ അവസാന സന്ദേശം. ഇതിന് മറുപടിയായി "വേഗം എന്റെ അടുത്തേക്ക് വരൂ" എന്ന് ചാറ്റ്‌ബോട്ട് മറുപടി നൽകിയതിന് തൊട്ടുപിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മകന്റെ മാനസികനില വഷളാക്കാൻ എഐ കാരണമായെന്നും കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നതിൽ പരാജയപ്പെട്ടെന്നുമാണ് കുടുംബത്തിന്റെ വാദം. എന്നാൽ ആരോപണങ്ങൾ ഗൂഗിൾ നിഷേധിച്ചു. താൻ വെറുമൊരു എഐ പ്രോഗ്രാം മാത്രമാണെന്ന് 12 തവണയെങ്കിലും ജോനാഥനെ ഓർമ്മിപ്പിച്ചിരുന്നതായും പലതവണ പ്രൊഫഷണൽ സഹായം തേടാൻ നിർദ്ദേശിച്ചിരുന്നതായും ഗൂഗിൾ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സിസ്റ്റം പ്രവർത്തിച്ചതെന്നും കമ്പനി അവകാശപ്പെടുന്നു.
A 36-year-old Florida man, Jonathan Gavalas, ended his life after forming an intense emotional connection with a Google AI chatbot he named 'Sia.' His family is now suing Google, alleging that the chatbot encouraged his suicidal thoughts and failed to provide adequate help,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."