ആദരവാണ് ഹജ്ജിൻ്റെ ആത്മാവ്: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ; വരക്കൽ ഹജ്ജ് ക്യാമ്പ് ശ്രദ്ധേയമായി
കോഴിക്കോട്: ഹജ്ജ് കർമ്മം എന്നത് കേവലമൊരു യാത്രയല്ലെന്നും അർഹിക്കുന്നതിനെയൊക്കെ ആദരിക്കുക എന്നതാണ് ഈ ആരാധനയുടെ ആത്മാവെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ. ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന ഹാജിമാർക്കായി വരക്കൽ മഖാമിൽ സംഘടിപ്പിച്ച പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ഭൂമിയിലെ ഓരോ അടയാളങ്ങളും ആദരവ് അർഹിക്കുന്നവയാണ്. ആരാധനാ കർമ്മങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന സ്ഥലങ്ങളെയും അടയാളങ്ങളെയും ബഹുമാനിക്കുക എന്നത് വിശ്വാസിയുടെ ആത്മീയമായ ഉന്നതിക്ക് അത്യന്താപേക്ഷിതമാണ്. ഹജ്ജിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഇത്തരത്തിൽ ആദരിക്കപ്പെടേണ്ട കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതുകൊണ്ട് തന്നെ പുണ്യഭൂമിയിലെ ഓരോ നിമിഷവും അങ്ങേയറ്റത്തെ വിനയത്തോടും സൂക്ഷ്മതയോടും കൂടി വേണം ഹാജിമാർ ചെലവഴിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ നടന്ന പഠന ക്യാമ്പിൽ നൂറുകണക്കിന് തീർത്ഥാടകർ പങ്കെടുത്തു. പ്രമുഖ പണ്ഡിതരായ മുസ്തഫ ഹുദവി ആക്കോട്, മൊയ്തു നിസാമി കക്കാട് എന്നിവർ വിവിധ സെഷനുകളിലായി ഹജ്ജിന്റെ കർമ്മശാസ്ത്ര വശങ്ങൾ, യാത്രയിൽ പുലർത്തേണ്ട ജാഗ്രത, ആരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ച് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വരക്കൽ മഖാം പരിസരത്ത് നടന്ന പരിപാടിയിൽ സ്വാഗത സംഘം ചെയർമാൻ സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി. അബ്ദുസ്സലാം ബാഖവി വടക്കേകാട് മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ ഹുദവി ആക്കോട് ക്ലാസ്സിന് നേതൃത്വം നൽകി. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, കെ. മോയിൻ കുട്ടി മാസ്റ്റർ,മുസ്തഫ മാസ്റ്റർ മുണ്ടുപാറ,സുലൈമാൻ ദാരിമി ഏലങ്കുളം, സത്താർ പന്തലൂർ, സുലൈമാൻ ഫൈസി ചുങ്കത്തറ, അബ്ദുല്ല മുസ്ലിയാർ വെളിമുക്ക്, ദീവാർ അസ്സൈൻ ഹാജി,എഞ്ചിനിയർ മാമുക്കോയ ഹാജി, എസ്.വി ഹസൻ കോയ, മൂസ ഹാജി അജ്മാൻ , ബാവ മദനി വാവാട്, അലി അക്ബർ മുക്കം, സൈനുൽ ആബിദീൻ തങ്ങൾ,അക്ബർ മമ്പാട്, ഇസ്മാഈൽ ഹാജി എടച്ചേരി, സി.പി ഇഖ്ബാൽ, ഒ ടി എം കുട്ടി സൈനി, ശറഫുദ്ധീൻ സൈനി,ഹറമൈൻ സോൺ, മക്ക, ത്വായിഫ് എസ്.ഐ.സി നേതാക്കളായ ഉസ്മാൻ ദാരിമി കരുളായി മക്ക, സെയ്തലവി ഫൈസി, മുബശ്ശിർ അരീക്കോട് മക്ക, അബ്ദുൽ ജബ്ബാർ കരുളായി, ബശീർ ചെർ പ്ലശ്ശേരി ത്വായിഫ്, പി.എം കോയ ഹാജി, ജലീൽ മാസ്റ്റർ, ജനറൽ കൺവീനർ ഒ.പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും ടി.പി സുബൈർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."