ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി
റോം: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെ തന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നായ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെ രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കയ്ക്കൊപ്പം ചേരാൻ വിസമ്മതിച്ചതിനാണ് ജോർജിയ മെലോണിക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ് രംഗത്തെത്തിയത്. മെലോണിക്ക് ധൈര്യമില്ലെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇറ്റാലിയൻ പത്രമായ 'കൊറിയർ ഡെല്ല സെറ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ വിവാദ പരാമർശങ്ങൾ.
"അവളുടെ നിലപാട് എന്നെ ഞെട്ടിച്ചിരിക്കുകയാണ്. മെലോണിക്ക് ധൈര്യമുണ്ടെന്നാണ് ഞാൻ കരുതിയത്, പക്ഷേ എനിക്ക് തെറ്റിപ്പോയെന്നും " ട്രംപ് പറഞ്ഞു. ഇറാനെതിരായ യുദ്ധത്തിൽ ഇറ്റലിയുടെ സഹായം പ്രതീക്ഷിച്ചിരുന്നതായും എന്നാൽ മെലോണി അതിൽ നിന്നും പിന്മാറിയത് അംഗീകരിക്കാനാവില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ പക്കൽ ആണവായുധമുണ്ടോ എന്നത് ഇറ്റലിക്ക് പ്രശ്നമല്ലായിരിക്കാം, എന്നാൽ അവസരം ലഭിച്ചാൽ രണ്ട് മിനിറ്റിനുള്ളിൽ ഇറ്റലിയെ തകർക്കാൻ ഇറാന് കഴിയുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇസ്റാഈലുമായുള്ള എല്ലാ പ്രതിരോധ-സൈനിക സഹകരണ കരാറുകളും റദ്ദാക്കുന്നതായി ഇറ്റലി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ വിമർശനം. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് നിർണ്ണായകമായ ഈ പ്രഖ്യാപനം നടത്തിയത്. ഇസ്റാഈലുമായുള്ള പ്രതിരോധ ഗവേഷണം, ആയുധ കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഉടമ്പടികളും ഇതോടെ അവസാനിക്കും. വെറോണയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് മെലോണി നിലപാട് വ്യക്തമാക്കിയത്:
"പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഇസ്രായേലുമായുള്ള ബന്ധം ഗുണകരമല്ല. ഇത്തരം പ്രതിരോധ ഉടമ്പടികളുമായി ഇനിയും മുന്നോട്ട് പോകാൻ ഇറ്റലിക്ക് കഴിയില്ല." മെലോണി വ്യക്തമാക്കി.
ഇറാനെതിരായ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ ഒരു കാരണവശാലും പങ്കാളികളാകില്ലെന്ന് ഇറ്റലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ, പോപ്പ് ലിയോയ്‌ക്കെതിരായ ട്രംപിന്റെ മുൻപത്തെ ചില പരാമർശങ്ങളെ മെലോണി പരസ്യമായി വിമർശിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യം വർദ്ധിപ്പിച്ചു.
അതേസമയം ലെബനനിലും ഇറാനിലും ഇസ്റാഈൽ ആക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തിൽ, യൂറോപ്പിലെ കരുത്തുറ്റ പങ്കാളിയായ ഇറ്റലി കൈവിട്ടത് ഇസ്റാഈലിന് വലിയ തിരിച്ചടിയാണ്. ട്രംപും മെലോണിയും തമ്മിലുള്ള പരസ്യമായ വാക്പോര് പാശ്ചാത്യ സഖ്യത്തിനുള്ളിലെ വിള്ളലുകളെയാണ് സൂചിപ്പിക്കുന്നത്. ഇറ്റലിയുടെ ഈ അപ്രതീക്ഷിത പിന്മാറ്റം ഭൗമരാഷ്ട്രീയ തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
US President Donald Trump has sharply criticized Italian Prime Minister Giorgia Meloni, accusing her of lacking courage after Italy refused to join US military actions against Iran. Expressing his shock in an interview, Trump claimed he expected stronger support from his close ally but was disappointed by her withdrawal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."