യുഎഇയും ജോർദാനും കൈകോർക്കുന്നു; 2.3 ബില്യൺ ഡോളറിന്റെ വമ്പൻ റെയിൽവേ പദ്ധതിക്ക് കരാറായി
അബുദബി: ജോർദാനിലെ ഖനന മേഖലയെ അഖാബ തുറമുഖവുമായി ബന്ധിപ്പിക്കുന്ന 360 കിലോമീറ്റർ നീളുന്ന പുതിയ റെയിൽവേ ശൃംഖല നിർമ്മിക്കുന്നതിനായി യുഎഇയും ജോർദാനും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. 2.3 ബില്യൺ ഡോളർ (ഏകദേശം 19,000 കോടി രൂപ) ചിലവ് പ്രതീക്ഷിക്കുന്ന വൻകിട പദ്ധതിയുടെ കരാർ ചടങ്ങിൽ യുഎഇ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ജോർദാൻ പ്രധാനമന്ത്രി ഡോ. ജാഫർ ഹസ്സനും പങ്കെടുത്തു.
പദ്ധതിയുടെ നിർമ്മാണം, പ്രവർത്തനം, പരിപാലനം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനായി 'യുഎഇ-ജോർദാൻ റെയിൽവേ കമ്പനി' എന്ന പേരിൽ പുതിയ സംയുക്ത സംരംഭം രൂപീകരിക്കും. യുഎഇയുടെ ദേശീയ റെയിൽവേ വികസന ഏജൻസിയായ ഇത്തിഹാദ് റെയിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അബുദബിയിലെ എൽ'ഐഎംഎഡി ഹോൾഡിംഗും (L'IMAD Holding) ജോർദാനിലെ ഖനന കമ്പനികളും സംയുക്തമായാണ് ഈ സംരംഭത്തിൽ പങ്കാളികളാകുന്നത്.
വാർഷികാടിസ്ഥാനത്തിൽ 16 ദശലക്ഷം ടൺ ഫോസ്ഫേറ്റും പൊട്ടാഷും കടത്താൻ ലക്ഷ്യമിട്ടുള്ള ഈ റെയിൽവേ ശൃംഖല ജോർദാന്റെ ഖനന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. അൽ-ഷിദിയ, ഘോർ അൽ-സഫി മേഖലകളെ അഖാബ തുറമുഖവുമായി ബന്ധിപ്പിക്കുന്നതിലൂടെ ചരക്ക് ഗതാഗത ചെലവ് ഗണ്യമായി കുറയ്ക്കാനും ആഗോള വിപണിയിൽ ജോർദാന്റെ മത്സരശേഷി വർദ്ധിപ്പിക്കാനും സാധിക്കും.
ദീർഘദൂര ചരക്ക് നീക്കം റോഡുകളിൽ നിന്ന് റെയിലിലേക്ക് മാറ്റുന്നത് പരിസ്ഥിതിക്കും സാമ്പത്തിക ലാഭത്തിനും ഒരുപോലെ ഗുണകരമാണ്. ഇതിനുപുറമെ, ജോർദാനിലെ ജനങ്ങൾക്ക് ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി വഴി തുറക്കും. മേഖലയിലുടനീളം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സാമ്പത്തിക സംയോജനം ശക്തമാക്കുന്നതിനുമുള്ള യുഎഇയുടെ തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമായാണ് റെയിൽവേ പദ്ധതിയെ വിലയിരുത്തുന്നത്. വ്യാവസായിക ആവശ്യങ്ങൾക്കായുള്ള റെയിൽ ശൃംഖലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
uae and jordan have signed a major 2.3 billion dollar railway agreement aimed at enhancing regional connectivity and economic cooperation. the project is expected to improve transport infrastructure, facilitate trade, and strengthen strategic ties between the two nations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."