റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?
വാഷിങ്ടൺ: റഷ്യയിൽ നിന്നും ഇറാനിൽ നിന്നും കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ അമേരിക്കൻ ഭരണകൂടം റദ്ദാക്കി. ഇതോടെ യുക്രെയ്ൻ-മിഡിൽ ഈസ്റ്റ് യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയേക്കാൾ താഴ്ന്ന വിലയ്ക്ക് എണ്ണ ലഭിച്ചിരുന്ന ഇന്ത്യ വലിയ വെല്ലുവിളിയാണ് വരും ദിവസങ്ങളിൽ നേരിടാൻ പോകുന്നത്.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കണക്കിലെടുത്ത് ട്രംപ് ഭരണകൂടം നൽകിയിരുന്ന താൽക്കാലിക ഇളവുകൾ ഇനി നീട്ടിനൽകില്ലെന്നാണ് യു.എസ് ട്രെഷറി ഡിപ്പാർട്ട്‌മെന്റിന്റെ നിലപാട്.
റഷ്യൻ, ഇറാനിയൻ എണ്ണ വ്യാപാരത്തിനുള്ള ജനറൽ ലൈസൻസ് പുതുക്കേണ്ടതില്ലെന്നാണ് വാഷിങ്ടണിന്റെ തീരുമാനം. മാർച്ച് 11-ന് മുമ്പ് കടലിലുണ്ടായിരുന്ന എണ്ണയുടെ കൈമാറ്റത്തിനായി നൽകിയ ഇളവുകൾ ഇപ്പോൾ പൂർണ്ണമായും ഉപയോഗിക്കപ്പെട്ടു കഴിഞ്ഞുവെന്ന് യു.എസ്. ട്രെഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു.
എന്നാൽ മാർച്ച് 12-ന് മുമ്പ് കപ്പലുകളിൽ കയറ്റിയ റഷ്യൻ ക്രൂഡ് ഓയിലിനുള്ള ഇളവ് ഏപ്രിൽ 11-ന് അവസാനിച്ചതായും യു.എസ് വ്യക്തമാക്കി. ഇറാനുമേലുള്ള ഉപരോധ ഇളവ് ഏപ്രിൽ 19-ന് അവസാനിക്കും. ഇറാനെ സമ്മർദ്ദത്തിലാക്കി തന്ത്രപരമായ വിട്ടുവീഴ്ചകൾ ചെയ്യിക്കാനാണ് വാഷിങ്ടണിന്റെ പുതിയ നീക്കം.
ഇന്ത്യക്ക് ആശങ്ക; ഇറക്കുമതി അവതാളത്തിലാകും
അമേരിക്കയുടെ ഈ തീരുമാനം ഏറ്റവും വലിയ പ്രത്യാഘാതം ഉണ്ടാക്കുക ഇന്ത്യയിലാണ്. റഷ്യൻ എണ്ണയുടെ പ്രധാന ഗുണഭോക്താക്കളായ ഇന്ത്യൻ റിഫൈനറികൾ, ഇളവുകൾ നിലനിന്നിരുന്ന സമയത്ത് ഏകദേശം 3 കോടി ബാരൽ എണ്ണയ്ക്കാണ് ഓർഡർ നൽകിയിരുന്നത്. ഇടക്കാലത്ത് കുറഞ്ഞിരുന്ന റഷ്യൻ എണ്ണ ഇറക്കുമതി, ഇളവുകൾ വന്നതോടെ റിലയൻസ് ഉൾപ്പെടെയുള്ള വമ്പൻ കമ്പനികൾ വീണ്ടും വർദ്ധിപ്പിച്ചിരുന്നു.
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്നുള്ള സൂപ്പർ ടാങ്കറുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ തീരത്ത് എത്തിയതും ശ്രദ്ധേയമായിരുന്നു. മുൻപ് ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 11.5 ശതമാനവും ഇറാനിൽ നിന്നായിരുന്നു. എന്നാൽ പുതിയ യു.എസ്. നിലപാടോടെ ഈ സ്രോതസ്സുകളിൽ നിന്നുള്ള ഇറക്കുമതിയും പ്രതിസന്ധിയിലാകും.
റഷ്യക്ക് ഇളവ് നൽകുന്നതിനെതിരെ അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അനുമതി നൽകുന്നത് പുടിന്റെ യുദ്ധസന്നാഹങ്ങൾക്ക് പണം നൽകുന്നതിന് തുല്യമാണെന്ന സെനറ്റർ റിച്ചാർഡ് ബ്ലൂമെന്തലിന്റെ ആരോപണം ഉൾപ്പെടെയുള്ള സമ്മർദ്ദങ്ങൾക്കൊടുവിലാണ് വൈറ്റ് ഹൗസ് ഇളവുകൾ അവസാനിപ്പിച്ചത്. ആഗോള വിപണിയിൽ എണ്ണവില വർദ്ധിക്കാനുള്ള സാധ്യത നിലനിൽക്കെ, ഇന്ത്യ ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്നത്.
The United States has officially ended the sanctions waivers previously granted to India for importing crude oil from Russia and Iran. This decision, announced by the U.S. Treasury, means India can no longer purchase oil from these nations at discounted rates without facing diplomatic or economic consequences.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."