മൂഴിക്കൽ കൊലപാതകം: തെളിവ് നശിപ്പിക്കാൻ ശ്രമം; ഫോണുകൾ കിണറ്റിൽ, പെൺകുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്യും
കോഴിക്കോട്: മൂഴിക്കലിൽ പത്താം ക്ലാസ് വിദ്യാർഥിനി നസ്രീന കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. പ്രതി അദ്നാൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ നിർണായക തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായി അന്വേഷണത്തിൽ പൊലിസ് കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ഏറുന്ന സാഹചര്യത്തിൽ നസ്രീന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചു.
കേസിലെ ഏറ്റവും നിർണായക തെളിവായ മൊബൈൽ ഫോണുകൾ വീടിന് സമീപത്തെ കിണറ്റിൽ നിന്നാണ് കണ്ടെടുത്തത്. നസ്രീന ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും അദ്നാന്റെ ഒരു ഫോണുമാണ് ഇത്തരത്തിൽ കിണറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. അദ്നാൻ ആത്മഹത്യ ചെയ്ത മുറിയിൽ നിന്നും ഒരു ഫോൺ ലഭിച്ചിരുന്നു. പ്രതി തന്നെയാണ് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതെങ്കിൽ ഈ ഫോണും നശിപ്പിക്കേണ്ടതായിരുന്നു.
പ്രതി ആത്മഹത്യ ചെയ്തതിന് ശേഷം ഫോണുകൾ എങ്ങനെ കിണറ്റിൽ എത്തി എന്നതിലാണ് പൊലിസ് ദുരൂഹത കാണുന്നത്. കുടുംബാംഗങ്ങളിൽ ആരെങ്കിലും തെളിവ് നശിപ്പിക്കാൻ ഇടപെട്ടിട്ടുണ്ടോ എന്ന് പൊലിസ് സംശയിക്കുന്നുണ്ട്.
ഫയർഫോഴ്‌സിന്റെ സഹായത്തോടെ കിണറ്റിൽ നിന്ന് കണ്ടെടുത്ത ഫോണുകൾ ഉടൻ തന്നെ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കുന്നതോടെ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളിലേക്ക് വെളിച്ചം വീശുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
പ്രതി മരിച്ച നിലയിൽ കാണപ്പെട്ടതിന് ശേഷം ഫോണുകൾ കിണറ്റിൽ എത്തിയത് എങ്ങനെയെന്ന് വ്യക്തമാകേണ്ടതുണ്ട്. ആസൂത്രിതമായ തെളിവ് നശിപ്പിക്കൽ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും എന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി
നസ്രീനയെ അദ്നാൻ കഴുത്തിൽ ഷോൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം പ്രതി അദ്നാൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകം എന്ന നിലയിലാണ് പൊലിസ് നിലവിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.
കൊലപാതകം നടന്ന ദിവസം വൈകിട്ട് 7:30-ഓടെ പ്രതി അദ്നാൻ വീട്ടിലെത്തുന്ന ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിരുന്നു. വിഷു ആഘോഷങ്ങളുടെ ഭാഗമായി വീട്ടുകാർ പടക്കം പൊട്ടിക്കുന്ന ബഹളത്തിനിടയിലാണ് ആരുടെയും ശ്രദ്ധയിൽപ്പെടാതെ അടുക്കളവാതിലിലൂടെ ഇയാൾ അകത്ത് കയറിയത്. വീട്ടിലെ മിക്ക സിസിടിവി ക്യാമറകളും അദ്നാൻ നശിപ്പിച്ചെങ്കിലും അടുക്കള ഭാഗത്തെ ക്യാമറയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞത് അന്വേഷണത്തിൽ നിർണായകമായി.
മോഷണശ്രമവും വ്യക്തിപരമായ പകയുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. നസ്രീനയുടെ വല്യുമ്മ ഉറങ്ങിക്കിടക്കുമ്പോൾ തലയണയ്ക്കടിയിൽ നിന്ന് താക്കോൽ മോഷ്ടിക്കാനും അതുപയോഗിച്ച് അലമാരകൾ തുറക്കാനും അദ്നാൻ ശ്രമിച്ചിരുന്നു. ഈ മോഷണശ്രമം തടഞ്ഞപ്പോഴാണോ നസ്രീന കൊല്ലപ്പെട്ടതെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.
കൊല്ലപ്പെട്ട നസ്രീനയുടെ ഉമ്മയുടെ സഹോദരിയുടെ മകനാണ് അദ്നാൻ. നേരത്തെ ഈ വീട്ടിൽ താമസിച്ചിരുന്ന അദ്നാന്റെ മോഷണ സ്വഭാവത്തെക്കുറിച്ച് നസ്രീന വീട്ടുകാരെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഇയാളെ വീട്ടിൽ നിന്ന് പുറത്താക്കിയതിലുള്ള പകയാകാം കൊലപാതകത്തിന് കാരണമെന്ന് പൊലിസ് സംശയിക്കുന്നു. ശാസ്ത്രീയമായ തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച പൊലിസ്, സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് 16-കാരിയായ നസ്രീനയെ ബന്ധുവായ അദ്നാൻ (20) കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അദ്നാൻ തൂങ്ങിമരിക്കുകയായിരുന്നു. അദ്നാന്റെ സ്വഭാവദൂഷ്യത്തെക്കുറിച്ച് വീട്ടുകാരെ അറിയിച്ചതിലുള്ള വൈരാഗ്യവും, വീട്ടിൽ നടത്തിയ മോഷണശ്രമം നസ്രീന തടഞ്ഞതുമാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും, കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്ന് പൊലിസ് അറിയിച്ചു.
Police are investigating the murder of a 16-year-old girl in Moozhikkal, where the suspect, Adnan, died by suicide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."