രാഷ്ട്രീയം കളിയിൽ വേണ്ട; ഇറാൻ ലോകകപ്പ് കളിക്കുമെന്ന് ഫിഫ പ്രസിഡന്റ്
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും 2026-ലെ ഫിഫ ലോകകപ്പിൽ ഇറാന്റെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. കായികരംഗത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഫുട്ബോൾ ലോകത്തെ ഒന്നിപ്പിക്കാനുള്ള പാലമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാഷിങ്ടണിൽ നടന്ന സാമ്പത്തിക കോൺഫറൻസിനിടെയായിരുന്നു ഇൻഫാന്റിനോയുടെ നിർണ്ണായക പ്രഖ്യാപനം.
"ഇറാൻ ലോകകപ്പിന് എത്തും എന്നതിൽ തർക്കമില്ല. ടൂർണമെന്റ് ആരംഭിക്കുമ്പോഴേക്കും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഇറാൻ ടീം അവരുടെ ജനതയെയാണ് പ്രതിനിധീകരിക്കുന്നത്. അവർ കളിക്കാൻ യോഗ്യത നേടിയവരാണ്, താരങ്ങൾക്ക് പന്തുതട്ടണം. സ്പോർട്സിനെ രാഷ്ട്രീയത്തിന് പുറത്ത് നിർത്തണം. രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ഫിഫ എന്നും സന്നദ്ധമാണ്," ഇൻഫാന്റിനോ വ്യക്തമാക്കി.
ഈ വർഷം തുടക്കത്തിൽ അമേരിക്കയും ഇസ്റാഈലും നടത്തിയ സൈനിക നീക്കങ്ങളെത്തുടർന്ന് ഇറാന്റെ ലോകകപ്പ് പങ്കാളിത്തം വലിയ ചോദ്യചിഹ്നമായി തുടരുകയായിരുന്നു. സുരക്ഷാ കാരണങ്ങളാൽ അമേരിക്കയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ മാറ്റണമെന്ന് ഇറാൻ ആവശ്യപ്പെട്ടെങ്കിലും ഫിഫ അത് അംഗീകരിച്ചിരുന്നില്ല. ഇതേത്തുടർന്ന് ടൂർണമെന്റ് ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് പോലും ഇറാൻ ആലോചിച്ചിരുന്നു. ഏപ്രിൽ 8-ന് താല്ക്കാലിക വെടിനിർത്തൽ നിലവിൽ വന്നുവെങ്കിലും നയതന്ത്ര ബന്ധങ്ങളിലെ വിള്ളൽ ഇപ്പോഴും ആശങ്കയായി തുടരുന്നുണ്ട്.
വേദികൾ അമേരിക്കയിൽ
ഗ്രൂപ്പ് ജിയിലാണ് ഇറാന്റെ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇറാന്റെ രണ്ട് മത്സരങ്ങൾ ലോസ് ഏഞ്ചൽസിലും, ഒന്ന് സീറ്റിലിലും ആണ് നടക്കുക. ടൂർണമെന്റ് വേളയിൽ അരിസോണയിലെ ട്യൂസൺ ആയിരിക്കും ഇറാന്റെ താവളം.
ഇറാൻ താരങ്ങൾക്ക് അമേരിക്കയിൽ സുരക്ഷാ ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത്തരം ആശങ്കകളെയും ഫിഫ തള്ളി. കായിക മാമാങ്കം സമാധാനപരമായ അന്തരീക്ഷത്തിൽ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഫിഫ.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പ് ജൂൺ 11-നാണ് ആരംഭിക്കുന്നത്. ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്നു എന്ന പ്രത്യേകതയും ഈ ലോകകപ്പിനുണ്ട്.
fifa president gianni infantino has confirmed that iran will participate in the 2026 world cup, despite ongoing middle east tensions. speaking at a financial conference, infantino emphasized that sports should remain separate from politics and act as a bridge between nations. although iran had expressed security concerns regarding matches in the u.s.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."