വിഴിഞ്ഞം കൊലപാതകം: വാരിയല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി; സുമന്റേത് ക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിന് മുന്നിൽ യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ പ്രതികളുടെ ക്രൂരത വെളിപ്പെടുത്തുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. വിഴിഞ്ഞം സ്വദേശിയായ സുമൻ മരിച്ചത് നെഞ്ചിലേറ്റ അതിശക്തമായ മർദ്ദനവും അതിനെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവും മൂലമാണെന്ന് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ
മർദ്ദനത്തിന്റെ ആഘാതത്തിൽ സുമന്റെ വാരിയല്ല് ഒടിഞ്ഞ് ആന്തരിക അവയവങ്ങളിലേക്ക് തറച്ചുകയറി.നെഞ്ചിനുള്ളിൽ മാരകമായ മുറിവുകളും കഠിനമായ രക്തസ്രാവവും സംഭവിച്ചു.നെഞ്ചിലേറ്റ ക്ഷതവും രക്തം വാർന്നതുമാണ് മരണത്തിന് കാരണമായത്.
സംഭവം നടന്നത് ഇങ്ങനെ
വിഴിഞ്ഞം മുക്കോലയിലെ ബാർ ഹോട്ടലിൽ വെച്ച് പ്രതിയായ അച്ചുവും ഷാൻ എന്ന മറ്റൊരാളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇവരുടെ തർക്കത്തിൽ ഇടപെട്ടതാണ് സുമന് വിനയായത്. തുടർന്നുണ്ടായ കയ്യാങ്കളിക്കൊടുവിൽ ബാറിന് പുറത്തെത്തിയ അച്ചു, തന്റെ സഹോദരൻ അനന്തുവിനെ വിളിച്ചുവരുത്തി. ഇരുവരും ചേർന്ന് സുമനെ ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.
കണ്ടുനിന്നവർ ദൃശ്യങ്ങൾ പകർത്തി; ആരും രക്ഷിച്ചില്ല
പത്തിലധികം ആളുകൾ നോക്കി നിൽക്കെയാണ് ഈ ക്രൂരകൃത്യം നടന്നത്. സുമനെ രക്ഷിക്കാൻ ആരും മുതിർന്നില്ല എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.മർദ്ദനം തടയുന്നതിന് പകരം പലരും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താനാണ് ശ്രമിച്ചത്.ബാർ ജീവനക്കാർ ദൃശ്യങ്ങൾ പകർത്തിയത് ചോദ്യം ചെയ്ത് പ്രതികൾ അവർക്ക് നേരെ വന്നതോടെയാണ് ബാറിലെ ബൗൺസർ കുരുമുളക് സ്പ്രേ പ്രയോഗിച്ചത്. ഇതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു.
രാത്രി പന്ത്രണ്ട് മണിയോടെ നടന്ന സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ അച്ചുവിനെയും അനന്തുവിനെയും പൊലിസ് വലയിലാക്കി. ഒരു തർക്കത്തിൽ ഇടപെട്ടതിന്റെ പേരിൽ ഒരു ജീവൻ ഇത്തരത്തിൽ പൊലിഞ്ഞത് നാടിനെ നടുക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."