നിതിൻ രാജിന്റെ മരണം: ഡോ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കി
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന ഓർത്തോഡോണ്ടിക്സ് വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ കോളേജ് മാനേജ്‌മെന്റ് പുറത്താക്കി. നേരത്തെ സസ്‌പെൻഷനിലായിരുന്ന ഇയാളെ ജോലിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ ഐതിഹാസിക സമരത്തിനൊടുവിലാണ് ഈ നടപടി.
രക്ഷിതാക്കളും മാനേജ്‌മെന്റും തമ്മിലുള്ള ചർച്ച
നിതിന്റെ മരണത്തിന് പിന്നാലെ കോളേജ് ഹോസ്റ്റലിലും പരിസരത്തും അസ്വസ്ഥതകൾ പുകയുന്ന സാഹചര്യത്തിലാണ് മാനേജ്‌മെന്റ് രക്ഷിതാക്കളുമായി ചർച്ച നടത്തിയത്.വരും ദിവസങ്ങളിൽ പിടിഎ യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.കേസിന്റെ പൊലിസ് അന്വേഷണത്തിൽ പൂർണ്ണമായി സഹകരിക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പുനൽകി.തിങ്കളാഴ്ച മുതൽ കോളേജിൽ ക്ലാസുകൾ പുനരാരംഭിക്കും.
വൈറ്റ് കോട്ട് അഴിച്ച് വിദ്യാർത്ഥി പ്രതിഷേധം
സഹപാഠിയുടെ മരണത്തിന് നീതി തേടി അഞ്ചരക്കണ്ടിയിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം നൊമ്പരക്കാഴ്ചയായി. വൈറ്റ് കോട്ടുകൾ അഴിച്ചുവെച്ചായിരുന്നു വിദ്യാർത്ഥികളുടെ പ്രകടനം."അച്ഛന്റെയും അമ്മയുടെയും വിയർപ്പാണ് ഈ കോട്ട്. ആദ്യം ഇതിൽ കണ്ണീർ പൊടിഞ്ഞു, പിന്നീട് ചോര പൊടിഞ്ഞു" എന്ന മുദ്രാവാക്യങ്ങൾ പ്രതിഷേധത്തിന്റെ ആഴം കൂട്ടി. ഡോ. റാമിനെതിരെ നിരവധി വിദ്യാർത്ഥികളാണ് മാനസിക പീഡന പരാതികളുമായി രംഗത്തെത്തിയിരിക്കുന്നത്.
രാഷ്ട്രീയ പ്രതിഷേധം ക്ലിനിക്കിലേക്കും
ഒളിവിലുള്ള ഡോ. റാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ, യൂത്ത് ലീഗ് സംഘടനകൾ പ്രതിഷേധം ശക്തമാക്കി.എടക്കാടുള്ള റാമിന്റെ ദന്തൽ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. ക്ലിനിക്കിന്റെ ബോർഡ് തകർക്കുകയും പ്രതിഷേധ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു.റാമിനെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കണ്ണൂർ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.ഇതേസമയം തന്നെ കോളേജിൽ എസ്എഫ്ഐ യൂണിറ്റ് രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പതാക ഉയർത്തി.
കോളേജ് അധികൃതർ മുമ്പ് പരാതികൾ അവഗണിച്ചതാണ് നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണത്തിൽ പൊലിസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."