നിതിൻ രാജിന്റെ മരണം: കുറ്റക്കാരായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യണം, ക്യാമ്പസിൽ അനിശ്ചിതകാല സമരം
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ കുറ്റക്കാരായ മുഴുവൻ അധ്യാപകരെയും അറസ്റ്റ് ചെയ്യണം എന്ന ആവശ്യവുമായി വിദ്യാർഥി സമരം ശക്തമാകുന്നു. കോളേജിൽ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും ക്യാമ്പസിലേക്ക് പ്രതിഷേധ മാർച്ചുകൾ നടക്കും.
മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ സർവകലാശാല നിയോഗിച്ച പ്രത്യേക സമിതി ഇന്ന് കോളേജിലെത്തും. സമിതി അംഗങ്ങൾ വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും നേരിട്ട് മൊഴിയെടുക്കും. കേസിൽ പ്രതികളായ അധ്യാപകർ നിലവിൽ ഒളിവിൽ തുടരുകയാണ്. ഇവർക്കായി പൊലിസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ആരോപണവിധേയനായ ഡോ. എം.കെ. റാമിനെ പുറത്താക്കുമെന്ന് ഇന്നലെ നടന്ന രക്ഷിതാക്കളുടെ യോഗത്തിൽ പ്രിൻസിപ്പൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ, മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനമാണ് നിതിൻ രാജിന്റെ മരണത്തിന് കാരണമെന്നാണ് സഹപാഠികളുടെ ആരോപണം. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുന്നത് വരെ സമരം തുടരാനാണ് വിദ്യാർഥി സംഘടനകളുടെ തീരുമാനം.
അതേസമയം ഒളിവിലുള്ള ഡോ. റാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ, യൂത്ത് ലീഗ് സംഘടനകൾ പ്രതിഷേധം ശക്തമാക്കി.എടക്കാടുള്ള റാമിന്റെ ദന്തൽ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. ക്ലിനിക്കിന്റെ ബോർഡ് തകർക്കുകയും പ്രതിഷേധ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. റാമിനെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കണ്ണൂർ കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. ഇതേസമയം തന്നെ കോളേജിൽ എസ്എഫ്ഐ യൂണിറ്റ് രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പതാക ഉയർത്തി.
കോളേജ് അധികൃതർ മുമ്പ് പരാതികൾ അവഗണിച്ചതാണ് നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണത്തിൽ പൊലിസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Following the tragic death of Nithin Raj, students have launched an indefinite protest on campus, demanding the immediate arrest of the teachers allegedly responsible for the incident. The protestors claim that mental harassment or negligence led to the student's death and have vowed to continue their strike until the authorities take strict legal action against the accused staff members.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."