ടി20 ലോകകപ്പിൽ വാതുവെയ്പ്പ്? കാനഡയ്‌ക്കെതിരെ ഐസിസി അന്വേഷണം; നായകന്റെ ആ 'വിവാദ ഓവർ' കുടുക്കായേക്കും
ന്യൂഡൽഹി: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് 2026 ടി20 ലോകകപ്പിലെ ഒരു മത്സരത്തിൽ വാതുവെയ്പ്പ് നടന്നതായി ആരോപണം. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന ടൂർണമെന്റിൽ കാനഡയും ന്യൂസിലൻഡും തമ്മിലുള്ള മത്സരമാണ് ഇപ്പോൾ സംശയനിഴലിലായിരിക്കുന്നത്. കനേഡിയൻ നായകന്റെ വിവാദമായ ഒരു ഓവറും ടീം തിരഞ്ഞെടുപ്പിലെ അഴിമതിയും സംബന്ധിച്ച് ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം (ACU) അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിലേക്ക് നയിച്ച 'അഞ്ചാം ഓവർ'
ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെതിരെ കാനഡ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് സംഭവം. കിവികൾ 35 റൺസിന് 2 വിക്കറ്റ് എന്ന നിലയിൽ പതറിനിൽക്കെയാണ് പാർട്ട് ടൈം ബൗളറായ ക്യാപ്റ്റൻ ദിൽപ്രീത് ബജ്‌വ അഞ്ചാം ഓവർ എറിയാൻ എത്തിയത്.
ഓവറിലെ ആദ്യ പന്ത് തന്നെ ദിൽപ്രീത് നോബോൾ എറിഞ്ഞു.തുടർന്ന് താരം രണ്ട് വൈഡ് ബോളുകളും വഴങ്ങി.രണ്ട് ഫോറുകൾ ഉൾപ്പെടെ ഈ ഒരൊറ്റ ഓവറിൽ 15 റൺസാണ് ന്യൂസിലൻഡ് അടിച്ചെടുത്തത്.
മത്സരഗതിയെ സ്വാധീനിച്ച ഈ ഓവർ ആസൂത്രിതമായിരുന്നു എന്നാണ് ആരോപണം. അന്ന് ബജ്‌വ എറിഞ്ഞ രണ്ട് ഓവറുകളിൽ നിന്ന് വിക്കറ്റൊന്നും നേടാതെ 26 റൺസാണ് വിട്ടുനൽകിയത്. ബാറ്റിംഗിലും താരം വളരെ മന്ദഗതിയിലാണ് (39 പന്തിൽ 36 റൺസ്) സ്കോർ ചെയ്തത്.
ഡോക്യുമെന്ററി പുറത്തുവിട്ട വിവരങ്ങൾ
കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (CBC) പുറത്തിറക്കിയ 'കറപ്ഷൻ, ക്രൈം ആന്റ് ക്രിക്കറ്റ്' എന്ന ഡോക്യുമെന്ററിയിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ദിൽപ്രീത് ബജ്‌വയെ ലോകകപ്പിന് വെറും മൂന്നാഴ്ച മുൻപ് മാത്രം നായകനാക്കിയത് മുതൽ ടീമിനുള്ളിലെ ഭിന്നതകളും അഴിമതിയും ഡോക്യുമെന്ററിയിൽ ചൂണ്ടിക്കാട്ടുന്നു.
പരിശീലകന്റെ ശബ്ദരേഖയും ഭീഷണിയും
വാതുവെയ്പ്പ് ആരോപണത്തിന് പുറമെ ടീം തിരഞ്ഞെടുപ്പിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. മുൻ കനേഡിയൻ കോച്ച് ഖുറാം ചോഹന്റെ പുറത്തുവന്ന ശബ്ദരേഖയിൽ, ചില താരങ്ങളെ ഉൾപ്പെടുത്താൻ ബോർഡ് അംഗങ്ങൾ സമ്മർദ്ദം ചെലുത്തിയതായി പറയുന്നുണ്ട്. ചില കളിക്കാരെ ടീമിലെടുക്കാത്തതിന്റെ പേരിൽ ഭീഷണികൾ നേരിടേണ്ടി വന്നതായി മറ്റൊരു പരിശീലകനും വെളിപ്പെടുത്തി.
"ഡോക്യുമെന്ററിയിലെ വിവരങ്ങളെക്കുറിച്ച് ഐസിസി ബോധവാന്മാരാണ്. നിലവിൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്ന്." ഐസിസി വക്താവ് പറഞ്ഞു.
ലോകകപ്പ് പോലൊരു സുപ്രധാന ടൂർണമെന്റിൽ ഇത്തരം ആരോപണങ്ങൾ ഉയർന്നത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഗൗരവത്തോടെയാണ് കാണുന്നത്. അന്വേഷണം പൂർത്തിയാകുന്നതോടെ കൂടുതൽ നടപടികൾ ഉണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."