'ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നു'; ട്രംപിന്റെ 'സൗജന്യ എണ്ണ' വാഗ്ദാനത്തെ പരിഹസിച്ച് ഇറാൻ
വാഷിങ്ടൺ/ടെഹ്റാൻ: ഇറാനുമായുള്ള സമാധാന കരാർ തൊട്ടടുത്തെത്തിയെന്നും പകരമായി അമേരിക്കയ്ക്ക് സൗജന്യമായി എണ്ണയും ഹോർമുസ് കടലിടുക്കിൽ സ്വതന്ത്ര സഞ്ചാരവും ലഭിക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പുച്ഛിച്ചുതള്ളി ഇറാൻ. ട്രംപ് വെറും 'മനക്കോട്ട കെട്ടുകയാണെന്ന്' ഇറാൻ ഔദ്യോഗിക മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്‌കാസ്റ്റിങ് (IRIB) പരിഹസിച്ചു.
പഴഞ്ചൊല്ലിലൂടെ പരിഹാസം
ട്രംപിന്റെ വാർത്താസമ്മേളനത്തിന്റെ ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് ഇറാൻ ഒരു പേർഷ്യൻ പഴഞ്ചൊല്ലും ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു:
"ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നു; ചിലപ്പോൾ അത് വിഴുങ്ങുന്നു, ചിലപ്പോൾ ഓരോ ധാന്യമായി തിന്നുന്നു." ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങളെക്കുറിച്ച് സ്വപ്നം കാണുന്നവരെ വിശേഷിപ്പിക്കാനാണ് ഇറാനിൽ ഈ പഴഞ്ചൊല്ല് ഉപയോഗിക്കുന്നത്. ട്രംപിന്റെ അവകാശവാദങ്ങൾ വെറും ഭാവന മാത്രമാണെന്ന് അടിവരയിടാനാണ് ഈ നീക്കം.
ട്രംപിന്റെ അവകാശവാദങ്ങൾ ഇങ്ങനെ:
വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിൽ ഇറാനുമായുള്ള ചർച്ചകൾ വിജയകരമാണെന്നും ഉടൻ വലിയൊരു വഴിത്തിരിവുണ്ടാകുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.കരാർ ഒപ്പിടുന്നതോടെ അമേരിക്കയ്ക്ക് സൗജന്യമായി എണ്ണ ലഭിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു.തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ കപ്പലുകൾക്ക് സൗജന്യ സേവനം ലഭിക്കുമെന്നും ഇത് എണ്ണവില കുത്തനെ കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ കൈവശമുള്ള സമ്പുഷ്ടീകരിച്ച യൂറേനിയം (Nuclear Dust) അമേരിക്കയ്ക്ക് കൈമാറാൻ സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു.
പാക് സൈനിക മേധാവിയുടെ മധ്യസ്ഥത
യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്ക് പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നതിനിടെയാണ് ഈ വാക്‌പോര് മുറുകുന്നത്. പാക് സൈനിക മേധാവി ജനറൽ അസിം മുനീർ കഴിഞ്ഞ ദിവസം ടെഹ്റാനിലെത്തി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫുമായി ചർച്ച നടത്തിയിരുന്നു. ഇസ്‌ലാമാബാദിൽ നടന്ന ആദ്യഘട്ട ചർച്ചകൾക്ക് ശേഷമായിരുന്നു ഈ സന്ദർശനം.
ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇരുവിഭാഗവും സമ്മതിക്കുന്നുണ്ടെങ്കിലും, ട്രംപ് പറയുന്നതുപോലെയുള്ള കടുത്ത നിബന്ധനകൾ ഇറാൻ അംഗീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."