'ഇത് രാജ്യവിരുദ്ധ നീക്കം, രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാൻ അനുവദിക്കില്ല'; ലോക്‌സഭയിൽ ആഞ്ഞടിച്ച് രാഹുൽ, സഭയിൽ ഭരണ-പ്രതിപക്ഷ പോര്
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ ലോക്‌സഭയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സ്ത്രീകളെ മറയാക്കുകയാണെന്നും രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. രാഹുലിന്റെ പ്രസംഗത്തെ ഭരണപക്ഷം തടസ്സപ്പെടുത്തിയതോടെ സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ കടുത്ത വാക്‌പോരും ബഹളവുമുണ്ടായി.
ബില്ലിനെതിരെ രാഹുൽ ഗാന്ധി; പ്രധാന വിമർശനങ്ങൾ:
വനിതാ സംവരണ ബില്ലിലെ ഒബിസി സംവരണത്തിന്റെ അഭാവത്തെയാണ് രാഹുൽ പ്രധാനമായും ചോദ്യം ചെയ്തത്.പിന്നാക്ക വിഭാഗങ്ങൾക്ക് അവകാശം നിഷേധിക്കുന്നത് സർക്കാരിന്റെ അജണ്ടയാണ്. ഭരണഘടനയ്ക്ക് മേൽ മനുവാദം അടിച്ചേൽപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
അസമിലും ജമ്മു കശ്മീരിലും ചെയ്തതുപോലെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റി വരയ്ക്കാനാണ് നോക്കുന്നത്. ഇത് രാജ്യവിരുദ്ധ നീക്കമാണ്.ജാതി സെൻസസ് കണക്കുകൾ പ്രാതിനിധ്യം നിശ്ചയിക്കാൻ ഉപയോഗിക്കുമോ എന്ന് സർക്കാർ വ്യക്തമാക്കണം. ജുഡീഷ്യറിയിലും സ്വകാര്യ മേഖലയിലും ഒബിസി വിഭാഗത്തിന് അർഹമായ സ്ഥാനമില്ല.
'മാജിക്കുകാരനും ബിസിനസുകാരനും'; സഭയിൽ നാടകീയ രംഗങ്ങൾ
പ്രസംഗത്തിനിടെ 'മാജിക്കുകാരനും ബിസിനസുകാരനും' തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രാഹുൽ പരാമർശിച്ചത് സഭയിൽ വലിയ ഒച്ചപ്പാടുണ്ടാക്കി. പ്രധാനമന്ത്രിയുടെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന 'ശക്തി' ഇരുട്ടിൽ മറഞ്ഞിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പാർലമെന്റ് മര്യാദ പാലിക്കണമെന്ന് സ്പീക്കർ രാഹുലിനെ ഉപദേശിച്ചു. പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് രാജ്‌നാഥ് സിംഗും കിരൺ റിജിജുവും രംഗത്തെത്തി.
ഭരണപക്ഷത്തിന്റെ തിരിച്ചടി
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് കേന്ദ്രമന്ത്രി കിരൺ റിജിജു ശക്തമായ മറുപടി നൽകി.60 വർഷം രാജ്യം ഭരിച്ചിട്ടും കോൺഗ്രസ് എന്തുകൊണ്ട് ഒബിസി വിഭാഗത്തിന് സംവരണം നൽകിയില്ലെന്ന് അദ്ദേഹം ചോദിച്ചു.രാജീവ് ഗാന്ധി എന്തിനാണ് ഒബിസി സംവരണത്തെ എതിർത്തതെന്നും റിജിജു സഭയിൽ ഉന്നയിച്ചു.
പ്രധാനമന്ത്രിയെ അപമാനിക്കുന്നത് രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. ചർച്ചകൾക്കൊടുവിൽ അടുത്ത ഒരു മണിക്കൂറിനുള്ളിൽ ഈ ബിൽ പരാജയപ്പെടുത്താൻ പോകുകയാണെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."