വടക്കേ അമേരിക്കയിൽ പക്ഷിപ്പനി ഭീതി; പുതിയ വകഭേദം സസ്തനികളിലേക്കും, മനുഷ്യരിലും ആശങ്ക
വാഷിംഗ്ടൺ/ഒട്ടാവ: വടക്കേ അമേരിക്കയിൽ അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ പക്ഷിപ്പനി വകഭേദം (H5N1) പടരുന്നതായി ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. 'നേച്ചർ കമ്മ്യൂണിക്കേഷൻസിൽ' പ്രസിദ്ധീകരിച്ച പുതിയ പഠനമനുസരിച്ച്, D1.1 എന്ന പുതിയ ജനിതകരൂപമാണ് യുഎസിലും കാനഡയിലും ഇപ്പോൾ പടർന്നു പിടിക്കുന്നത്. ദേശാടന പക്ഷികളിലൂടെ പടരുന്ന ഈ വൈറസ് വന്യജീവികൾക്കും കന്നുകാലികൾക്കും പുറമെ മനുഷ്യർക്കും ഭീഷണിയായേക്കാമെന്നാണ് ഗവേഷകർ നൽകുന്ന സൂചന.
D1.1: കൂടുതൽ കരുത്തൻ, കൂടുതൽ വേഗത
2021 മുതൽ ലോകമെമ്പാടും നാശം വിതയ്ക്കുന്ന ക്ലേഡ് 2.3.4.4b H5N1 വൈറസിന്റെ പുതിയ രൂപമാണ് D1.1. മുൻപ് നിലനിന്നിരുന്ന വകഭേദങ്ങളെ പൂർണ്ണമായും മാറ്റിസ്ഥാപിച്ചുകൊണ്ടാണ് 2024-ഓടെ ഈ വൈറസ് വടക്കേ അമേരിക്കയിൽ പടർന്നുപിടിച്ചത്.485-ലധികം പക്ഷി ഇനങ്ങളെയും 48 സസ്തനി ഇനങ്ങളെയും വൈറസ് ഇതിനകം ബാധിച്ചു കഴിഞ്ഞുവെന്നാണ് ശാസ്ത്രഞ്ജരുടെ കണ്ടെത്തൽ.
യുഎസിൽ മാത്രം 14,500 കാട്ടുപക്ഷികളും 650 സസ്തനികളും ചത്തു. കോഴി വ്യവസായത്തിലും ഇത് വൻ ആഘാതമുണ്ടാക്കി. ഏകദേശം 186 ദശലക്ഷം പക്ഷികളെയാണ് യുഎസിൽ ഈ മഹാമാരി ബാധിച്ചത്.
മനുഷ്യരിലെ അണുബാധയും ജനിതകമാറ്റവും
പുതിയ വകഭേദം മൂലം 17 മനുഷ്യരിൽ അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ നാലെണ്ണം ഗുരുതരവും രണ്ടെണ്ണം മാരകവുമാണ്.കാട്ടുപക്ഷികളിൽ കാണാത്ത തരം ജനിതക മാറ്റങ്ങൾ (Mammalian-adaptive markers) മനുഷ്യരിലെ വൈറസുകളിൽ കണ്ടെത്തി. മനുഷ്യശരീരത്തിൽ വെച്ച് തന്നെ വൈറസിന് മാറ്റങ്ങൾ സംഭവിക്കാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.നിലവിൽ ഈ വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാനുള്ള സാധ്യത കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.
സസ്തനികളിലെ പൊരുത്തപ്പെടൽ; വലിയ ഭീഷണി
അമേരിക്കയിലെ ഡയറി കന്നുകാലികളിലും സസ്തനികളിലും വൈറസ് സ്ഥിരമായി സാന്നിധ്യമറിയിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഇത് മൃഗങ്ങളിലൂടെയുള്ള വ്യാപനത്തിനായി വൈറസിനെ കൂടുതൽ പരിണമിക്കാൻ സഹായിച്ചേക്കാം. ബ്രിട്ടീഷ് കൊളംബിയയിലെ കോഴികളിൽ കണ്ടെത്തിയ വൈറസ് വകഭേദത്തിന് പക്ഷിപ്പനി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒസെൽറ്റമിവിർ (Oseltamivir) മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പാരിസ്ഥിതിക ഘടകങ്ങളും കുടിയേറ്റവും
ദേശാടന പക്ഷികളുടെ തെക്കോട്ടുള്ള കുടിയേറ്റമാണ് വൈറസ് വ്യാപനം വേഗത്തിലാക്കിയത്. വരൾച്ച പോലുള്ള പാരിസ്ഥിതിക സാഹചര്യങ്ങൾ കാരണം പക്ഷികൾ ഒരേ സ്ഥലങ്ങളിൽ കൂട്ടമായി എത്തുന്നതും വൈറസ് കൈമാറ്റം എളുപ്പമാക്കി.
നിലവിലുള്ള പക്ഷിപ്പനി വാക്സിനുകൾക്ക് D1.1 വകഭേദത്തെ പ്രതിരോധിക്കാൻ കഴിയുമെന്നത് ആശ്വാസകരമാണ്. എങ്കിലും, വന്യജീവി നിരീക്ഷണവും പൊതുജനാരോഗ്യ തയ്യാറെടുപ്പും ശക്തമാക്കണമെന്നും പഠനം നിർദ്ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."