രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണം; കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറാൻ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്
ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. ആരോപണത്തിൽ അടിയന്തരമായി അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കിൽ കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്നും ഉത്തർപ്രദേശ് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.
രഹസ്യ രേഖകൾ ഹാജരാക്കി കേന്ദ്രം
രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച തർക്ക കേസ് പരിഗണിക്കവെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള രഹസ്യ രേഖകൾ കേന്ദ്ര സർക്കാർ കോടതിയിൽ ഹാജരാക്കി. രേഖകൾ അതീവ രഹസ്യ സ്വഭാവമുള്ളതാണെന്നും അതിനാൽ തുറന്ന കോടതിയിൽ വാദം കേൾക്കരുതെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്.ബി. പാണ്ഡെ അഭ്യർത്ഥിച്ചു.
ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി വിവേക് മിശ്ര, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ പ്രണവ് റായി എന്നിവർ നേരിട്ട് ഹാജരായാണ് രേഖകൾ സമർപ്പിച്ചത്.രേഖകൾ പരിശോധിച്ച കോടതി അവ ഉദ്യോഗസ്ഥർക്ക് തിരികെ നൽകുകയും കേസിൽ കേന്ദ്ര സർക്കാരിനെ കക്ഷി ചേർക്കാൻ ഹർജിക്കാരന് അനുമതി നൽകുകയും ചെയ്തു.
ഹർജിക്ക് പിന്നിൽ ബിജെപി പ്രവർത്തകൻ
കർണാടകയിൽ നിന്നുള്ള ബിജെപി പ്രവർത്തകനായ എസ്. വിഘ്‌നേഷ് ശിശിറാണ് ഹർജി സമർപ്പിച്ചത്. രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന തന്റെ അപേക്ഷ തള്ളിയ ലഖ്‌നൗ എംപി/എംഎൽഎ കോടതിയുടെ ജനുവരി 28-ലെ ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.
"രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് തെളിയിക്കുന്ന യുകെ സർക്കാരിന്റെ രേഖകളും രഹസ്യ ഇമെയിലുകളും തന്റെ കൈവശമുണ്ടെന്ന്" വിഘ്‌നേഷ് ശിശിർ അവകാശപ്പെട്ടു.
വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. കോടതിയുടെ പുതിയ ഉത്തരവോടെ രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച നിയമപോരാട്ടം കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."