കേരളം ചുട്ടുപൊള്ളുന്നു; വേനൽമഴ വൈകിപ്പിക്കുന്നത് 'ആന്റി സൈക്ലോൺ', ആശ്വാസത്തിന് ഏപ്രിൽ അവസാനം വരെ കാത്തിരിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന അസാധാരണമായ ചൂടിനും വേനൽമഴയുടെ കുറവിനും കാരണം 'ആന്റി സൈക്ലോൺ' (Anti-cyclone) പ്രതിഭാസമെന്ന് കാലാവസ്ഥാ വിദഗ്ധർ. കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലായി രൂപപ്പെട്ടിരിക്കുന്ന ഈ ഉന്നത മർദ്ദ മേഖലയാണ് കേരളത്തിലേക്ക് ലഭിക്കേണ്ട സ്വാഭാവിക മഴയെ തടയുന്നത്. ഇതോടെ ഏപ്രിൽ അവസാന വാരം വരെയെങ്കിലും കഠിനമായ ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) പ്രവചനം.
എന്താണ് ഈ ആന്റി സൈക്ലോൺ?
ലളിതമായി പറഞ്ഞാൽ ചുഴലിക്കാറ്റിന്റെ നേർവിപരീതമായ അവസ്ഥയാണിത്. ഒരു നിശ്ചിത പ്രദേശത്ത് വായുവിന്റെ മർദ്ദം ചുറ്റുമുള്ള ഇടങ്ങളേക്കാൾ വർധിക്കുമ്പോഴാണ് ആന്റി സൈക്ലോൺ രൂപപ്പെടുന്നത്.
ആന്റി സൈക്ലോൺ അവസ്ഥയിൽ വായു മുകളിൽ നിന്ന് താഴേക്ക് അമരുന്നതിനാൽ അന്തരീക്ഷത്തിൽ മേഘങ്ങൾ രൂപപ്പെടുന്നത് തടയപ്പെടുന്നു. ഇത് ആകാശം തെളിഞ്ഞുകാണാനും മഴ ഇല്ലാതാക്കാനും കാരണമാകുന്നു.
വേനൽക്കാലത്താണ് ഈ പ്രതിഭാസം സംഭവിക്കുന്നതെങ്കിൽ അത് അതിരൂക്ഷമായ ചൂടിനും താപതരംഗത്തിനും (Heat waves) വഴിവെക്കും. വായു മുകളിൽ നിന്ന് താഴേക്ക് അമരുമ്പോൾ ചൂട് പുറത്തേക്ക് പോകാൻ കഴിയാതെ ഭൂമിക്ക് അടുത്തായി തങ്ങിനിൽക്കുന്നതാണ് ഇതിന് കാരണം.ഇതിന്റെ കേന്ദ്രഭാഗത്ത് മർദ്ദം കൂടുതലായതിനാൽ കാറ്റ് പുറത്തേക്ക് വീശുന്നു.
കേരളത്തിലെ സ്ഥിതി
നിലവിൽ കേരളത്തിൽ പലയിടത്തും ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും അത് താപനില കുറയ്ക്കാൻ പര്യാപ്തമല്ല. അന്തരീക്ഷത്തിലെ ആർദ്രത (Humidity) വർധിക്കുന്നതിനാൽ അനുഭവപ്പെടുന്ന ചൂട് (Feel like temperature) രേഖപ്പെടുത്തുന്നതിനേക്കാൾ വളരെ കൂടുതലായിരിക്കും.
ഏപ്രിൽ 22 വരെയുള്ള പ്രവചനങ്ങൾ പ്രകാരം ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് മഴയ്ക്ക് സാധ്യത. ഏപ്രിൽ അവസാനത്തോടെ മാത്രമേ കേരളത്തിൽ വേനൽമഴ സജീവമാകൂ എന്നാണ് പ്രതീക്ഷിക്കുന്നത്.പാലക്കാട്, തൃശൂർ, കൊല്ലം ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 39-40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
കടൽക്കാറ്റ് ദുർബലമാകുന്നതും ആന്റി സൈക്ലോൺ പ്രതിഭാസവും ഒത്തുചേരുന്നതാണ് കേരളത്തെ ഇപ്പോൾ ഒരു തീച്ചൂളയാക്കി മാറ്റിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."