'മോദി-ഷാ യുഗത്തിന്റെ അന്ത്യം'; വനിതാ സംവരണ പോരിൽ ബിജെപിക്ക് കനത്ത തിരിച്ചടി, പാർലമെന്റിന് പുറത്ത് ബിജെപി എംപിമാരുടെ കടുത്ത പ്രതിഷേധം
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ല് ലോക്‌സഭയിൽ പരാജയപ്പെട്ടതോടെ കേന്ദ്ര സർക്കാരിനെതിരെ കടന്നാക്രമണവുമായി പ്രതിപക്ഷം. സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണ്ണയം നടത്തി ഭരണം നിലനിർത്താനുള്ള ബിജെപിയുടെ 'അധികാരക്കളി' പൊളിഞ്ഞുവെന്ന് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ആരോപിച്ചു. അതേസമയം, പ്രതിപക്ഷം സ്ത്രീവിരോധികളാണെന്ന് ആരോപിച്ച് ബിജെപി എംപിമാർ പാർലമെന്റിന് പുറത്ത് പ്രതിഷേധവുമായി രംഗത്തിറങ്ങി.
പ്രതിപക്ഷത്തിന്റെ കടന്നാക്രമണം:
സർക്കാരിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണിതെന്ന് പ്രതിപക്ഷ നേതാക്കൾ വിശേഷിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അപ്രമാദിത്വം അവസാനിക്കുന്നതിന്റെ തുടക്കമാണിതെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാൻ പരിഹസിച്ചു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ "വനിതാ സംവരണ നിയമമല്ല പരാജയപ്പെട്ടത്, മറിച്ച് പാർലമെന്റിന്റെ ഘടന അട്ടിമറിക്കാനുള്ള ജനാധിപത്യ വിരുദ്ധ നീക്കമാണെന്നും,മോദി സർക്കാരിന് ഇതുവരെ ഏറ്റതിൽ വെച്ച് ഏറ്റവും വലിയ പ്രഹരമാണിതെന്നും" പറഞ്ഞു.
"ഭൂരിപക്ഷമില്ലെന്ന് അറിഞ്ഞിട്ടും ബില്ല് കൊണ്ടുവന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഗിമ്മിക്കാണ്. പ്രതിപക്ഷ നിർദ്ദേശങ്ങൾ തള്ളിയത് ഗൂഢോദ്ദേശ്യത്തോടെയാണെന്ന്" കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
"ഏകപക്ഷീയമായി കാര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനേറ്റ കനത്ത പ്രഹരമാണിത്. സംവരണത്തിന്റെ മറവിൽ അധികാരം ഉറപ്പിക്കാനായിരുന്നു കേന്ദ്ര നീക്കമെന്ന്" എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.
ബിജെപിയുടെ പ്രതിഷേധം:
ബില്ല് പരാജയപ്പെട്ടതിന് പിന്നാലെ ബിജെപി എംപിമാർ പാർലമെന്റ് അങ്കണത്തിൽ കടുത്ത പ്രതിഷേധം സംഘടിപ്പിച്ചു. കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും മഹിളാ വിരോധികളാണെന്നും സ്ത്രീകൾക്ക് അർഹമായ നീതി അവർ തടഞ്ഞുവെന്നും ബിജെപി ആരോപിച്ചു. പ്ലക്കാർഡുകളുയർത്തിയും മുദ്രാവാക്യം വിളിച്ചുമായിരുന്നു ഭരണകക്ഷി അംഗങ്ങളുടെ പ്രതിഷേധം.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക:
മണ്ഡല പുനർനിർണ്ണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അപ്രസക്തമാക്കാനുള്ള നീക്കമാണ് ബില്ലിലൂടെ സർക്കാർ ലക്ഷ്യമിട്ടതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജനസംഖ്യാനുപാതികമായി സീറ്റുകൾ വർദ്ധിപ്പിക്കുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന മുൻതൂക്കം രാഷ്ട്രീയ അട്ടിമറിക്ക് കാരണമാകുമെന്ന ഭയമാണ് ഭേദഗതി പരാജയപ്പെടാൻ ഇടയാക്കിയത്.
12 വർഷത്തെ ബിജെപി ഭരണത്തിനിടയിൽ ലോക്‌സഭയിൽ ഒരു സർക്കാർ ബിൽ പരാജയപ്പെടുന്നത് ഇതാദ്യമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഈ വിഷയം വലിയ ചർച്ചയാക്കാനാണ് ഇരുവിഭാഗത്തിന്റെയും തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."