'ഫേസ് 3' തുടങ്ങുന്നു; ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്, ലക്ഷ്യം ഭരണമാറ്റം; വെളിപ്പെടുത്തലുമായി ഡേവിഡ് ബാർണിയ
ടെൽ അവീവ്: ഇറാനും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള യുദ്ധത്തിന് താത്കാലിക ശമനമാകുമ്പോഴും, ഇറാനെ അസ്ഥിരപ്പെടുത്താൻ പുതിയ തന്ത്രങ്ങളുമായി ഇസ്റാഈൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ്. ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'മൂന്നാം ഘട്ട' (Phase 3) നീക്കങ്ങൾ ആരംഭിക്കുകയാണെന്ന് മൊസാദ് ഡയറക്ടർ ഡേവിഡ് ബാർണിയ വ്യക്തമാക്കി.
എന്താണ് ഈ 'ഫേസ് 3'?
നേരിട്ടുള്ള സൈനിക ആക്രമണങ്ങൾക്ക് ശേഷം ഇറാനെ ആഭ്യന്തരമായി ദുർബലപ്പെടുത്തുക എന്നതാണ് ഈ ഘട്ടത്തിലെ പ്രധാന ലക്ഷ്യം.
ഇറാനിൽ ആഭ്യന്തര സമ്മർദ്ദം ചെലുത്തി ഭരണകൂടത്തിനുള്ളിൽ വിള്ളലുകൾ ഉണ്ടാക്കുകയും ജനരോഷം ആളിപ്പടർത്താൻ സഹായം ചെയ്യുകയും,നിലവിലെ ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്ന ഇറാനിലെ ജനങ്ങൾക്ക് പരമാവധി പിന്തുണ നൽകുകയും,രഹസ്യ നീക്കങ്ങളിലൂടെയും ഇൻഫർമേഷൻ വാർഫെയറിലൂടെയും ആഭ്യന്തര കലാപങ്ങൾക്ക് വഴിമരുന്നിടുകയുമാണ് ഫേസ് 3-യിലൂടെ ഇസ്റാഈൽ നടപ്പാക്കാൻ ഉദേശിക്കുന്ന പദ്ധതി .
പ്രശസ്ത അന്താരാഷ്ട്ര സുരക്ഷാ വിദഗ്ധൻ മാർക്ക് ഡുബോവിറ്റ്സ് ആണ് ഡേവിഡ് ബാർണിയയുടെ ഈ നീക്കങ്ങളെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചത്.
സാമ്പത്തിക ആയുധം: റിയാലിന്റെ തകർച്ച
സൈനിക നീക്കത്തേക്കാൾ വിനാശകരമായ സാമ്പത്തിക യുദ്ധമാണ് ഇറാനെതിരെ ഇപ്പോൾ മുറുകുന്നത്. ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയ ഉപരോധം ഇറാന്റെ സാമ്പത്തിക നട്ടെല്ലൊടിച്ചിരിക്കുകയാണ്.
വിദേശനാണ്യത്തിന്റെ പ്രധാന സ്രോതസ്സായ എണ്ണ കയറ്റുമതി തടസ്സപ്പെട്ടതോടെ ഇറാന്റെ കറൻസിയായ 'റിയാൽ' കൂപ്പുകുത്തുകയാണ്.ഇറക്കുമതി ചെലവ് കുത്തനെ കൂടിയതോടെ രാജ്യത്ത് കടുത്ത പണപ്പെരുപ്പവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും അനുഭവപ്പെടുന്നു.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാൽ അത് ജനങ്ങളെ തെരുവിലിറക്കുമെന്നും ഇത് ഭരണകൂടത്തിനെതിരെയുള്ള ആയുധമായി മാറ്റാമെന്നുമാണ് ഇസ്റാഈലിന്റെ കണക്കുകൂട്ടൽ.
തന്ത്രം മാറുന്നു; നേരിട്ടുള്ള യുദ്ധത്തിൽ നിന്ന് രഹസ്യ നീക്കങ്ങളിലേക്ക്
നേരിട്ടുള്ള യുദ്ധത്തിൽ ഇറാന് വലിയ സൈനിക നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇനി സൈനികമായി പോരാടുന്നതിനേക്കാൾ ഫലപ്രദം ഇറാനെ ഉള്ളിൽ നിന്ന് ദുർബലപ്പെടുത്തുന്നതാണെന്ന് മൊസാദ് കരുതുന്നു. ഭരണമാറ്റം എന്ന അന്തിമ ലക്ഷ്യത്തിലേക്ക് ഇറാനെ നയിക്കാൻ സാമ്പത്തിക സമ്മർദ്ദവും രഹസ്യ പ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകാനാണ് ഇസ്റാഈലും അമേരിക്കയും പദ്ധതിയിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."