ഒന്നാമതായി സതേൺ റെയിൽവേ; യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച നേട്ടം
പാലക്കാട്: 2025-26 സാമ്പത്തികവർഷത്തിൽ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച നേട്ടം കൈവരിച്ച് സതേൺ റെയിൽവേ രാജ്യത്തെ റെയിൽവേ സോണുകളിൽ ഒന്നാം സ്ഥാനത്തെത്തി. വരുമാനം, ട്രെയിനുകളിലെ തിരക്ക്, തൽക്കാൽ വിനിയോഗം തുടങ്ങിയ പ്രധാന മേഖലകളിൽ സതേൺ റെയിൽവേ മറ്റ് സോണുകളെ പിന്നിലാക്കി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ഈ സാമ്പത്തികവർഷം യാത്രക്കാരിൽ നിന്നുള്ള വരുമാനമായി സതേൺ റെയിൽവേ 8271.47 കോടി രൂപ നേടി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് (7435.69 കോടി രൂപ) 9.8% വളർച്ചയാണ് കൈവരിച്ചത്. വരുമാനത്തിൻ്റെ കാര്യത്തിൽ വെസ്റ്റേൺ റെയിൽവേ രണ്ടാം സ്ഥാനത്തും സെൻട്രൽ റെയിൽവേ മൂന്നാം സ്ഥാനത്തുമാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ തിരക്കുള്ള 10 ട്രെയിനുകളിൽ ആറെണ്ണവും സതേൺ റെയിൽവേയിൽ നിന്നുള്ളവയാണ്. ഇതിൽ മിക്കവയും കേരളത്തിലൂടെ ഓടുന്നവയുമാണ്.
പരശുരാം എക്സ്പ്രസ് (കന്യാകുമാരി - മംഗളൂരു) 267.67% തിരക്കുമായി രാജ്യത്ത് ഒന്നാം സ്ഥാനത്താണ്.
തിരുവനന്തപുരം - ഇൻഡോർ എക്സ്പ്രസ് (266.24%) തിരക്കുമായി രണ്ടാംസ്ഥാനത്തും മംഗളൂരു - കന്യാകുമാരി പരശുരാം എക്സ്പ്രസ് (261.23%) മൂന്നാം സ്ഥാനത്തുമാണുള്ളത്. കേരള എക്സ്പ്രസ്, ഹിമസാഗർ എക്സ്പ്രസ് തുടങ്ങിയവയും പട്ടികയിലുണ്ട്.
വന്ദേഭാരത് ട്രെയിനുകളുടെ ഉപയോഗത്തിലും സതേൺ റെയിൽവേയാണ് രാജ്യത്ത് മുന്നിൽനിൽക്കുന്നത്.
തിരുവനന്തപുരം - മംഗളൂരു വന്ദേഭാരത് 187.78% തിരക്കുമായി ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്നു.
മംഗളൂരു - തിരുവനന്തപുരം, കാസർകോട് - തിരുവനന്തപുരം എന്നീ വന്ദേഭാരത് സർവിസുകളും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ചിരിക്കുന്നു.
അൺറിസർവ്ഡ് ടിക്കറ്റുകൾ കൗണ്ടറുകൾ വഴി വാങ്ങുന്നതിൽ 53.64 % പേരും ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കുന്നു. ഈ വിഭാഗത്തിലും സതേൺ റെയിൽവേ രാജ്യത്ത് ഒന്നാമതാണ്. റിസർവ്ഡ് ടിക്കറ്റുകളുടെ ഡിജിറ്റൽ ഇടപാടുകളിൽ 324 കോടി രൂപ നേടി സതേൺ റെയിൽവേ രണ്ടാം സ്ഥാനത്തെത്തി.
ഒരു യാത്രയിൽ ശരാശരി 1312 യാത്രക്കാരുമായി സ്പെഷൽ ട്രെയിനുകളുടെ കാര്യക്ഷമമായ ഉപയോഗത്തിലും സതേൺ റെയിൽവേ മുന്നിലാണ്.
കൂടാതെ തൽക്കാൽ ടിക്കറ്റുകളിലൂടെ 267.05 കോടി രൂപയും പ്രീമിയം തൽക്കാലിലൂടെ 594.36 കോടി രൂപയും സതേൺ റെയിൽവേക്ക് മികച്ച വരുമാനം നേടാൻ സാധിച്ചു. സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗവും യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സേവനങ്ങളുമാണ് സതേൺ റെയിൽവേയുടെ ഈ വൻ വിജയത്തിന് പിന്നിലെന്ന് ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ എം. സെന്തമിഴ് സെൽവൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."