ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്; ജീവനക്കാര്‍ സുരക്ഷിതർ
തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇന്ത്യന്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്. 'ജഗ് അര്‍ണവ്' എന്ന ടാങ്കറിന് നേരെയാണ് ഇറാന്റെ വിപ്ലവ ഗാര്‍ഡുകള്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ കപ്പലിലെ ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും, കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നുമാണ് വിവരം.
ഏകദേശം 20 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് ടാങ്കറിലുണ്ടായിരുന്നത്. കപ്പല്‍ ഒമാന്‍ തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്ക് എത്തിയപ്പോഴാണ് ഇറാന്റെ രണ്ട് ഗണ്‍ബോട്ടുകള്‍ ടാങ്കറിന് നേരെ വെടിയുതിര്‍ത്തതെന്ന് യൂണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാഖില്‍ നിന്നുള്ള എണ്ണയുമായി പോവുകയായിരുന്ന ഈ സൂപ്പര്‍ ടാങ്കറിനൊപ്പം 'സന്‍മാര്‍ ഹെറാള്‍ഡ്' എന്ന മറ്റൊരു ഇന്ത്യന്‍ കപ്പലും ഈ സമയത്ത് മേഖലയില്‍ ഉണ്ടായിരുന്നു. ആക്രമണത്തിന് പിന്നാലെ രണ്ട് കപ്പലുകളും യാത്ര ഉപേക്ഷിച്ച് മടങ്ങി.
ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം.
അതേസമയം മേഖലയിൽ അമേരിക്ക നാവിക ഉപരോധം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ അറിയിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം 'പഴയ അവസ്ഥയിലേക്ക് മടങ്ങി'. എന്ന് ഇസ് ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ് (ഐ.ആർ.ജി.സി) പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഉപരോധം എന്നതിന്റെ മറവിൽ യുഎസ് 'കടൽക്കൊള്ളയും കടൽ മോഷണവും തുടരുകയാണ്' എന്ന് ഐ.ആർ.ജി.സിയുടെ സംയുക്ത സൈനിക കമാൻഡ് പറഞ്ഞു.
'ഇക്കാരണത്താൽ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അതിന്റെ പഴയ അവസ്ഥയിലേക്ക് മടങ്ങി. ഈ തന്ത്രപ്രധാനമായ ജലപാത ഇപ്പോൾ സായുധ സേനയുടെ കർശനമായ നിയന്ത്രണത്തിന് കീഴിലാണ്,' ഐ.ആർ.ജി.സിയെ ഉദ്ധരിച്ചുള്ള ഇറാനിയൻ ബ്രോഡ്കാസ്റ്ററിന്റെ പ്രസ്താവനയിൽ പറയുന്നു.
'ഇറാനിൽ നിന്ന് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്കും തിരിച്ചും സഞ്ചരിക്കുന്ന കപ്പലുകൾക്ക് പൂർണ്ണ നാവിഗേഷൻ സ്വാതന്ത്ര്യം അമേരിക്ക പുനഃസ്ഥാപിക്കുന്നതുവരെ ഹോർമുസ് കടലിടുക്കിന്റെ നില കർശനമായി നിയന്ത്രിക്കപ്പെടുകയും പഴയ അവസ്ഥയിൽ തുടരുകയും ചെയ്യും,' ഐ.ആർ.ജി.സി അറിയിച്ചു.
ഇറാന് മേലുള്ള നാവിക ഉപരോധം തുടരാനാണ് തീരുമാനമെങ്കിൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് മുന്നറിയിപ്പ് നൽകിയിരുന്നു. ഹോർമുസ് തുറക്കാൻ തീരുമാനിച്ചെങ്കിലും ഉപരോധം ശക്തമായി തുടരുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ഇറാൻ കടുത്ത മുന്നറിയിപ്പ് നൽകിയത്.
ഇറാന്റെ അനുമതിയോടെയും നിശ്ചയിക്കപ്പെട്ട പാതയിലൂടെയും മാത്രമേ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം അനുവദിക്കൂ എന്നും ഖാലിബാഫ് തന്റെ എക്സ് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഇനി ഉപരോധം തുടരാൻ തന്നെയാണ് തീരുമാനമെങ്കിൽ കടലിടുക്ക് തുറന്നിടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."