ഹോർമുസിൽ സംഘർഷം: വെടിവെപ്പിനിടയിലും ഇന്ത്യൻ കപ്പൽ കടലിടുക്ക് കടന്നു; കരുതലോടെ ഇന്ത്യ
ന്യൂഡൽഹി: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ്റെ ഉപരോധവും വെടിവെപ്പും തുടരുന്നതിനിടയിലും ചടുലമായ നീക്കങ്ങളുമായി ഇന്ത്യ. ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് വിദേശകാര്യ മന്ത്രാലയം വിഷയത്തെ കൈകാര്യം ചെയ്യുന്നത്. ആക്രമണങ്ങൾക്കിടയിലും 'ദേശ് ഗരിമ' എന്ന ഇന്ത്യൻ കപ്പൽ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് പിന്നിട്ടു.
ഇറാൻ്റെ പ്രകോപനം; ഇന്ത്യയുടെ നിലപാട്
രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പുണ്ടായെങ്കിലും ഇറാനുമായി പൂർണ്ണമായും നയതന്ത്രബന്ധം വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. വിഷയം ഗൗരവമായി പരിശോധിക്കാമെന്നും പരിഹരിക്കാമെന്നും ഇറാൻ ഇന്ത്യയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, യുഎസ് ഏർപ്പെടുത്തിയ സമുദ്ര ഉപരോധം പിൻവലിക്കാതെ കപ്പലുകൾ കടത്തിവിടില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
യുഎഇയുടെ പിന്തുണ
ഹോർമുസ് കടലിടുക്ക് നിബന്ധനകളില്ലാതെ തുറന്നുനൽകണമെന്ന ഇന്ത്യൻ നിലപാടിന് യുഎഇ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെങ്കിൽ ഇറാൻ്റെ ആണവ, മിസൈൽ പദ്ധതികളിൽ വ്യക്തമായ തീരുമാനമുണ്ടാകണമെന്ന് യുഎഇ വ്യക്തമാക്കി.
ആക്രമണത്തിൻ്റെ വിശദാംശങ്ങൾ
ഒമാൻ തീരത്തിന് സമീപം മൂന്ന് വ്യത്യസ്ത ഇടങ്ങളിലായാണ് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായത്.തീരത്തുനിന്ന് 25 നോട്ടിക്കൽ മൈൽ, 20 നോട്ടിക്കൽ മൈൽ, 3 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് വെടിവെപ്പുണ്ടായത്.ആക്രമണത്തിൽ ഒരു കണ്ടെയ്‌നർ കപ്പലിന് കേടുപാടുകൾ സംഭവിച്ചു.ഇറാൻ തിരിച്ചുവിട്ട കപ്പലുകളിൽ 'ഭാഗ്യലക്ഷ്മി' ഉൾപ്പെടെയുള്ള ഇന്ത്യൻ കപ്പലുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.ഇന്ത്യയിലേക്ക് 20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി വന്ന സൂപ്പർ ടാങ്കറും ഇറാൻ തടഞ്ഞിട്ടുണ്ട്.യുകെ മാരിടൈം ഏജൻസി മൂന്ന് ആക്രമണങ്ങൾ നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
ഏകദേശം 20 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് ടാങ്കറിലുണ്ടായിരുന്നത്. കപ്പല്‍ ഒമാന്‍ തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്ക് എത്തിയപ്പോഴാണ് ഇറാന്റെ രണ്ട് ഗണ്‍ബോട്ടുകള്‍ ടാങ്കറിന് നേരെ വെടിയുതിര്‍ത്തതെന്ന് യൂണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാഖില്‍ നിന്നുള്ള എണ്ണയുമായി പോവുകയായിരുന്ന ഈ സൂപ്പര്‍ ടാങ്കറിനൊപ്പം 'സന്‍മാര്‍ ഹെറാള്‍ഡ്' എന്ന മറ്റൊരു ഇന്ത്യന്‍ കപ്പലും ഈ സമയത്ത് മേഖലയില്‍ ഉണ്ടായിരുന്നു.
അതേസമയം മേഖലയിൽ അമേരിക്ക നാവിക ഉപരോധം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ അറിയിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം 'പഴയ അവസ്ഥയിലേക്ക് മടങ്ങി'. എന്ന് ഇസ് ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ് (ഐ.ആർ.ജി.സി) പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഉപരോധം എന്നതിന്റെ മറവിൽ യുഎസ് 'കടൽക്കൊള്ളയും കടൽ മോഷണവും തുടരുകയാണ്' എന്ന് ഐ.ആർ.ജി.സിയുടെ സംയുക്ത സൈനിക കമാൻഡ് പറഞ്ഞു.
'ഇക്കാരണത്താൽ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അതിന്റെ പഴയ അവസ്ഥയിലേക്ക് മടങ്ങി. ഈ തന്ത്രപ്രധാനമായ ജലപാത ഇപ്പോൾ സായുധ സേനയുടെ കർശനമായ നിയന്ത്രണത്തിന് കീഴിലാണ്,' ഐ.ആർ.ജി.സിയെ ഉദ്ധരിച്ചുള്ള ഇറാനിയൻ ബ്രോഡ്കാസ്റ്ററിന്റെ പ്രസ്താവനയിൽ പറയുന്നു.
'ഇറാനിൽ നിന്ന് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്കും തിരിച്ചും സഞ്ചരിക്കുന്ന കപ്പലുകൾക്ക് പൂർണ്ണ നാവിഗേഷൻ സ്വാതന്ത്ര്യം അമേരിക്ക പുനഃസ്ഥാപിക്കുന്നതുവരെ ഹോർമുസ് കടലിടുക്കിന്റെ നില കർശനമായി നിയന്ത്രിക്കപ്പെടുകയും പഴയ അവസ്ഥയിൽ തുടരുകയും ചെയ്യും,' ഐ.ആർ.ജി.സി അറിയിച്ചു.
ഇറാന് മേലുള്ള നാവിക ഉപരോധം തുടരാനാണ് തീരുമാനമെങ്കിൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് മുന്നറിയിപ്പ് നൽകിയിരുന്നു. ഹോർമുസ് തുറക്കാൻ തീരുമാനിച്ചെങ്കിലും ഉപരോധം ശക്തമായി തുടരുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ഇറാൻ കടുത്ത മുന്നറിയിപ്പ് നൽകിയത്.
ഇറാന്റെ അനുമതിയോടെയും നിശ്ചയിക്കപ്പെട്ട പാതയിലൂടെയും മാത്രമേ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം അനുവദിക്കൂ എന്നും ഖാലിബാഫ് തന്റെ എക്സ് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഇനി ഉപരോധം തുടരാൻ തന്നെയാണ് തീരുമാനമെങ്കിൽ കടലിടുക്ക് തുറന്നിടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം.
പ്രതിസന്ധിക്ക് കാരണം ട്രംപിൻ്റെ പ്രഖ്യാപനം
ഇറാനിലെ തുറമുഖങ്ങൾക്കെതിരെ നാവിക ഉപരോധം തുടരുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനമാണ് സ്ഥിതിഗതികൾ വഷളാക്കിയത്. ചർച്ചകളിൽ നൽകിയ വാഗ്ദാനങ്ങൾ അമേരിക്ക ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇറാൻ കടലിടുക്കിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ഇതോടെ ഗൾഫ് മേഖലയിലെ എണ്ണനീക്കം പൂർണ്ണമായും തടസ്സപ്പെടുമെന്ന ഭീതിയിലാണ് ആഗോള വിപണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."