സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്: അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിന് സാധ്യത; നാളെ മുതൽ നിയന്ത്രണം
തൊടുപുഴ: വൈദ്യുതി ഉപയോഗം റെക്കോഡുകൾ തകർത്ത് കുതിക്കുന്നതോടെ പിടിച്ചുനിൽക്കാൻ അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ്. ശനിയാഴ്ച രാത്രി പീക്ക് ലോഡ് ഡിമാൻഡ് 6033 മെഗാവാട്ടിലും പ്രതിദിന വൈദ്യുതി ഉപയോഗം 117.155 ദശലക്ഷം യൂനിറ്റും രേഖപ്പെടുത്തി. ഇതു രണ്ടും സർവകാല റെക്കോഡാണ്. വെള്ളിയാഴ്ചത്തെ റെക്കോഡുകളാണ് ശനിയാഴ്ച തകർത്തത്. 10.42 ലക്ഷം യൂനിറ്റിന്റെ വർധനവാണ് ഒറ്റദിവസം കൊണ്ട് ഉണ്ടായത്.
ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വോൾട്ടേജ് ക്ഷാമം രൂക്ഷമായി. 11 കെ.വി ഫീഡറുകളിൽ പലപ്പോഴും 9 കെ.വി വോൾട്ടേജ് മാത്രമേ എത്തുന്നുള്ളൂ. 230 വോൾട്ട് സിംഗിൾ ഫേസ് 170 വോൾട്ടിലേക്ക് താഴുന്നുമുണ്ട്. ഇതോടെ 11 കെ.വി ഫീഡറുകൾ പലപ്പോഴും ട്രിപ്പ് ആകുകയാണ്. ഓഫ് പീക്ക് ടൈമിലും ഡിമാൻഡ് കൂടുന്നുണ്ട്. വോൾട്ടേജ് കുറയുന്നത് ഉപഭോക്താവിന് വൈദ്യുതി ബിൽ കൂടാൻ ഇടവരുത്തും. ഔദ്യോഗിക ലോഡ് ഷെഡിങ്ങിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതി അടക്കം ആവശ്യമുള്ളതിനാലാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നത്.
പകലും രാത്രിയും ചൂട് ഒരുപോലെ നിൽക്കുകയാണ്. രാത്രി കഴിഞ്ഞും അന്തരീക്ഷ ഊഷ്മാവ് താഴുന്നില്ല. ഈ സാഹചര്യത്തിൽ എ.സിയുടെ ഉപയോഗം വർധിക്കുന്നതാണ് വില്ലനാകുന്നത്. നേരത്തേതിൽ നിന്ന് വ്യത്യസ്തമായി രാത്രി 10.30 ന് ശേഷമാണ് ഇപ്പോൾ പീക്ക് ഡിമാൻഡ് കൂടുന്നത്. നിശ്ചിത പരിധിക്കപ്പുറം ഉപഭോഗം ഉയർന്നാൽ ഗ്രിഡ് സ്വയം നിലയ്ക്കും.
ഗ്രിഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന എ.ഡി.എം.എസ് (ഓട്ടോമാറ്റഡ് ഡിമാൻഡ് മാനേജ്‌മെന്റ് സിസ്റ്റം) സംവിധാനമാണ് ഇത് നിയന്ത്രിക്കുന്നത്. ഇതോടെ ലോഡ് ക്രമാതീതമായി വർധിച്ച് 11 കെ.വി ഫീഡറുകളിൽ വൈദ്യുതി വിതരണം നിലയ്ക്കും. ഏതാനും നേരത്തേയ്ക്ക് ആ ഫീഡർ ചാർജ് ചെയ്യാനാകില്ല. കഴിഞ്ഞദിവസം സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളിൽ ഇങ്ങനെ സംഭവിച്ചിരുന്നു. കേരളത്തിലെ എല്ലാ സബ് സ്റ്റേഷനുകളിലും 33 കെ.വി, 11 കെ.വി ഫീഡറുകളിൽ എ.ഡി.എം.എസ് ഏർപ്പെടുത്തിയിട്ടുണ്ട്.
പീക്ക് സമയത്ത് അല്ലാതെയും കഴിഞ്ഞദിവസം രാത്രിയിൽ പല ജില്ലകളിലും പത്ത് മുതൽ പതിനഞ്ച് മിനുട്ട് വീതം വൈദ്യുതി ഓഫ് ചെയ്തിരുന്നു. ചൂട് കൂടുകയും വൈദ്യുതി ഉപഭോഗം രാത്രിയിലും കൂടിയ സാഹചര്യത്തിൽ ഏതു സമയത്തും ലോഡ് ഷെഡിങ് ഏർപ്പെടുത്താമെന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. എന്നാൽ, ലോഡ് ഷെഡിങ് സംബന്ധിച്ച് താഴേത്തട്ടിലുള്ള ഓഫിസുകൾക്ക് കെ.എസ്.ഇ.ബി നിർദേശങ്ങളൊന്നും നൽകിയിട്ടില്ല.
സബ് സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് വൈദ്യുതി വിതരണം ഓഫ് ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്. അതിനിടെ, വൈദ്യുതി ഉപയോഗം കൂടിയ സാഹചര്യത്തിൽ വൈദ്യുതിലഭ്യത ഉറപ്പാക്കാൻ യൂനിറ്റിന് പത്ത് രൂപ വരെ വിലയുള്ള വൈദ്യുതി വാങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിട്ടുണ്ട്.
വൈദ്യുതി നിയന്ത്രണം
ഓരോ ഫീഡറുകൾക്ക് കീഴിലും അരമണിക്കൂറെങ്കിലും വൈദ്യുതി നിയന്ത്രണം, ഗ്രാമീണ മേഖലയിൽ കൂടുതൽ സമയം ലോഡ് ഷെഡിങ്,
ഫീഡറുകളെ നഗര-ഗ്രാമങ്ങളെ അടിസ്ഥാനമാക്കി എ, ബി, സി എന്നിങ്ങനെ തരംതിരിച്ചാണ് നിയന്ത്രണം
നാളെ മുതൽ 400 മെഗാവാട്ട് കുറയും
ഉയർന്ന വൈദ്യുതി ആവശ്യകത നിറവേറ്റാനായി മറ്റ് സംസ്ഥാനങ്ങളുമായി ഏർപ്പെട്ടിരുന്ന പവർ ബാങ്കിങ് അറേഞ്ച്‌മെന്റിൽ 400 മെഗാവാട്ടിന്റെ കുറവ് നാളെ മുതൽ ഉണ്ടാകുന്നതും തിരിച്ചടിയാകും. 200 മെഗാവാട്ടിന്റെ കുറവ് കഴിഞ്ഞ 16 മുതൽ ഉണ്ടായിരുന്നു. മഴക്കാലത്ത് കേരളം അധികമായി നൽകുന്ന വൈദ്യുതി, ആവശ്യാനുസരണം തിരികെവാങ്ങുന്ന സംവിധാനമാണ് പവർ ബാങ്കിങ് കരാർ. തത്സമയ വിപണിയിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ വൈദ്യുതി ബോർഡ് നൽകിയ അപേക്ഷ റെഗുലേറ്ററി കമ്മിഷൻ 22 നാണ് പരിഗണിക്കുന്നത്. ഈ വൈദ്യുതിക്ക് യൂനിറ്റിന് 10.50 രൂപ വരെ നൽകേണ്ടിവരും.
With electricity consumption hitting an all-time high in Kerala, the KSEB is moving toward unannounced load shedding to prevent a total grid collapse. Extreme heat has pushed demand past 6,000 MW, leading to severe voltage drops and automated power trips across the state. To manage the crisis, the board plans to implement regional power cuts starting tomorrow while seeking permission to purchase additional electricity at higher rates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."