നെട്ടയത്ത് സിപിഎം-ബിജെപി സംഘർഷം: 6 ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ; ആശുപത്രിയിൽ പ്രതിഷേധവുമായി തിരുവനന്തപുരം മേയർ
തിരുവനന്തപുരം: നെട്ടയത്ത് ഉണ്ടായ രാഷ്ട്രീയ സംഘർഷത്തെത്തുടർന്ന് ആറ് ബിജെപി പ്രവർത്തകരെ വട്ടിയൂർക്കാവ് പൊലിസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലെത്തിച്ച പ്രവർത്തകർക്ക് പിന്തുണയുമായി ബിജെപി ജില്ലാ അധ്യക്ഷൻ കൂടിയായ മേയർ വി.വി. രാജേഷും മറ്റ് നേതാക്കളും സ്ഥലത്തെത്തി. പൊലിസുകാർക്കെതിരെ ബിജെപി പ്രവർത്തകർ ആശുപത്രിയിൽ ആക്രോശം മുഴക്കിയതോടെ സ്ഥിതിഗതികൾ സംഘർഷഭരിതമായി.
ക്ഷേത്രത്തിനുള്ളിൽ കയറി പിടികൂടിയെന്ന് ആരോപണം
ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കയറിയാണ് പൊലിസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതെന്ന് ബിജെപി ആരോപിക്കുന്നു. കസ്റ്റഡിയിലെടുത്തവരെ പൊലിസ് ക്രൂരമായി മർദിച്ചുവെന്നാരോപിച്ച് എആർ ക്യാമ്പിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു. കണ്ണിനും മുഖത്തും ഗുരുതരമായി പരിക്കേറ്റ രണ്ട് ബിജെപി പ്രവർത്തകരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം.
സംഘർഷത്തിന്റെ തുടക്കം
ബന്ധുക്കളും അയൽക്കാരുമായ സുനിൽ, ബിനു എന്നിവർ തമ്മിലുണ്ടായ തർക്കമാണ് വലിയ രാഷ്ട്രീയ സംഘർഷത്തിലേക്ക് വഴിമാറിയത്.ഒരു പെൺകുട്ടിയെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് പൊലിസിൽ പരാതി ലഭിച്ചിരുന്നു.ഞായറാഴ്ച ഉച്ചയ്ക്ക് സ്റ്റേഷനിൽ നിന്ന് മടങ്ങുകയായിരുന്ന സുനിലിനെ ഒരു സംഘം മലമുകളിൽ വെച്ച് മർദിച്ചു. ഇതോടെ സുനിലിനെ അനുകൂലിച്ച് ബിജെപിയും എതിർത്ത് സിപിഎമ്മും രംഗത്തെത്തി.
വൈകുന്നേരം മലമുകൾ ജങ്ഷനിൽ ഇരുവിഭാഗവും തടിച്ചുകൂടിയതോടെ പൊലിസ് ലാത്തിച്ചാർജ് നടത്തി. ഇതേത്തുടർന്ന് പൊലിസിന് നേരെ കല്ലേറുണ്ടാവുകയും സി.പി.ഒ ദീപുവിന് പരിക്കേൽക്കുകയും ചെയ്തു.
പൊലിസിനെതിരെ ബിജെപി
വട്ടിയൂർക്കാവ് പൊലിസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് വി.വി. രാജേഷ് ആരോപിച്ചു. പൊലിസും ബിജെപി പ്രവർത്തകരും തമ്മിലുള്ള വാക്കുതർക്കം പലയിടത്തും ഇപ്പോഴും തുടരുകയാണ്. നഗരത്തിൽ ക്രമസമാധാന നില ഉറപ്പാക്കാൻ കൂടുതൽ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."