ടി20-യിൽ ഇന്ത്യയ്ക്ക് രണ്ട് ടീമുകൾ; 35 താരങ്ങളെ കണ്ടെത്താൻ ബിസിസിഐ, ശ്രേയസ് അയ്യർ നായകനായേക്കും
ന്യൂഡൽഹി: പ്രതിഭകളുടെ ധാരാളിത്തം കൊണ്ട് സെലക്ടർമാർ കുഴങ്ങുന്ന സാഹചര്യത്തിൽ ടി20 ക്രിക്കറ്റിൽ പുതിയ പരീക്ഷണത്തിനൊരുങ്ങി ബിസിസിഐ. ഒരേസമയം വ്യത്യസ്ത രാജ്യങ്ങളിൽ പരമ്പരകൾ നടക്കുമ്പോൾ രണ്ട് കരുത്തുറ്റ ടീമുകളെ ഒരേസമയം കളത്തിലിറക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങുന്ന 30 മുതൽ 35 വരെ താരങ്ങളെ ഉൾപ്പെടുത്തി ഒരു വൻനിരയെ തന്നെ ബിസിസിഐ തിരഞ്ഞെടുക്കും.
എന്തുകൊണ്ട് രണ്ട് ടീമുകൾ?
ഈ വർഷം ഏഷ്യൻ ഗെയിംസും ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 പരമ്പരയും ഏകദേശം ഒരേ സമയത്താണ് നടക്കുന്നത്. പ്രധാന താരങ്ങൾ വിൻഡീസ് പര്യടനത്തിലായിരിക്കുമ്പോൾ ഏഷ്യൻ ഗെയിംസിലും മറ്റ് വിദേശ പര്യടനങ്ങളിലും മറ്റൊരു കരുത്തുറ്റ ടീമിനെ അയക്കാൻ ബിസിസിഐ നിർബന്ധിതരാകുകയാണ്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലും കൂടുതൽ യുവതാരങ്ങൾക്ക് ഇതുവഴി അവസരം ലഭിക്കും.
യുവനിരയുടെ കരുത്ത്
സീനിയർ ടീമിലേക്ക് വിളി കാത്തിരിക്കുന്ന ഒരുപിടി യുവതാരങ്ങൾ സെലക്ടർമാരുടെ റഡാറിലുണ്ട്.
ബാറ്റിങ്ങ് നിരയിൽ കൗമാര താരം വൈഭവ് സൂര്യവംശി, പ്രിയാൻഷ് ആര്യ, അക്രിഷ് രഘുവംശി, യശസ്വി ജയ്‌സ്വാൾ.മധ്യനിരയിൽ രജത് പാട്ടിദാർ, ആയുഷ് ബദോനി.ഓൾറൗണ്ടർമാരായ ശശാങ്ക് സിങ്, അനുകുൾ റോയ്.ബൗളിങ്ങ് നിരയിൽ രവി ബിഷ്‌ണോയി, ഖലീൽ അഹമ്മദ്, പ്രസിദ്ധ് കൃഷ്ണ, അശോക് ശർമ, കാർത്തിക് ത്യാഗി.വിക്കറ്റ് കീപ്പർ ധ്രുവ് ജുറേൽ തുടങ്ങിയ താരങ്ങൾ നാഷണൽ ടീമിലേക്കുള്ള വിളിയും പ്രതീഷിച്ച് ഇരിക്കുന്ന താരങ്ങളാണ്.
ശ്രേയസ് അയ്യർ നായകനായേക്കും
രണ്ടാമത്തെ ടീമിനെ നയിക്കാൻ പരിചയസമ്പന്നനായ ശ്രേയസ് അയ്യരെയാണ് ബിസിസിഐ പരിഗണിക്കുന്നത്. നിലവിൽ പഞ്ചാബ് കിങ്‌സ് നായകനായ ശ്രേയസിന് ടീമിനെ മികച്ച രീതിയിൽ നയിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
"അന്താരാഷ്ട്ര ക്രിക്കറ്റിലെ തിരക്കേറിയ ഷെഡ്യൂൾ കണക്കിലെടുത്ത് 35 പേരടങ്ങുന്ന ഒരു പൂൾ തയ്യാറാക്കേണ്ടത് അനിവാര്യമാണ്. പുതിയ താരങ്ങൾക്ക് അവസരം നൽകാനും സീനിയർ താരങ്ങളുടെ ജോലിഭാരം കുറയ്ക്കാനും ഈ ഫോർമുല സഹായിക്കും," ബിസിസിഐ ഉദ്യോഗസ്ഥൻ എൻഡിടിവിയോട് പറഞ്ഞു.
ഐപിഎൽ 2026-ൽ മികച്ച ഫോമിലുള്ള വൈഭവ് സൂര്യവംശി അടക്കമുള്ളവർ ഈ 35 അംഗ പട്ടികയിൽ ഇടംപിടിക്കുമെന്നുറപ്പാണ്. ഇതോടെ ലോക ക്രിക്കറ്റിൽ ഒരേസമയം രണ്ട് വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ ആധിപത്യം ഉറപ്പിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."